വീടിന്റെ പരിപാലനം രാഷ്ട്രപരിപാലനമാണ്
സുപ്രീം കോടതി വിധിയെ പ്രൊ ലൈഫ് ഗ്ലോബൽ ഫെലോഷിപ്പ് സ്വാഗതം ചെയ്തു
കൊച്ചി:വീട്ടമ്മമാരുടെ സേവനത്തിന് സാമ്പത്തിക മൂല്യമുണ്ടെന്ന് അംഗീകരിച്ചുകൊണ്ട് സുപ്രീം കോടതി നടത്തിയ ചരിത്രപരമായ വിധിയെ പ്രൊ ലൈഫ് ഗ്ലോബൽ ഫെലോഷിപ്പ് ഹൃദയപൂർവ്വം സ്വാഗതം ചെയ്തു.
വീട്ടിൽ കുടുംബാംഗങ്ങളുടെ സേവനത്തിനായി ജീവിതം സമർപ്പിച്ച ഒരു വീട്ടമ്മയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ, നഷ്ടപരിഹാരം ₹8.43 ലക്ഷത്തിൽ നിന്ന് ₹62.77 ലക്ഷമായി ഉയർത്തിയ സുപ്രീം കോടതി വിധി വീട്ടമ്മമാരുടെ അദൃശ്യവും വിലമതിക്കാനാവാത്തതുമായ സേവനത്തിന് നൽകിയ ദേശീയ അംഗീകാരമാണെന്ന് പ്രൊ ലൈഫ് ഗ്ലോബൽ ഫെലോഷിപ്പ് ചെയർമാൻ സാബു ജോസ് പ്രസ്താവനയിൽ പറഞ്ഞു.
കുടുംബനാഥയുടെ സേവനത്തിന് സാമ്പത്തിക മൂല്യമുണ്ടെന്ന് അംഗീകരിച്ച ഈ വിധി മുഴുവൻ കുടുംബസംവിധാനത്തിനും ലഭിച്ച ബഹുമതിയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
"വീടിന്റെ പരിപാലനം രാഷ്ട്രപരിപാലനമാണ്" എന്ന സുപ്രീം കോടതിയുടെ ശക്തമായ നിരീക്ഷണം കുടുംബജീവിതത്തിനും മാതൃത്വത്തിനും ജീവന്റെ സംരക്ഷണത്തിനും നൽകിയ ചരിത്രപരമായ അംഗീകാരവും പ്രോത്സാഹനവുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരു രാഷ്ട്രം നിർമ്മിക്കപ്പെടുന്നത് പാർലമെന്റുകളിലും നിയമസഭകളിലും മാത്രമല്ല. ഓരോ കുടുംബങ്ങളിലും വീടുകളിലും രാഷ്ട്രനിർമ്മാണം നടക്കുന്നുണ്ടെന്ന് ഈ വിധി വീണ്ടും ഓർമ്മിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു.
വീട്ടമ്മമാരുടെ സ്നേഹവും കരുതലും ത്യാഗവും സേവനവും കുട്ടികളുടെ വളർച്ചയും മൂല്യബോധവും കുടുംബങ്ങളുടെ സംരക്ഷണവും സമൂഹത്തിന്റെ സ്ഥിരതയും ഉറപ്പാക്കുന്ന അമൂല്യ സംഭാവനകളാണെന്നും അദ്ദേഹം വ്യക്തമാക്കി.
"Home Maker is Not Merely a Housewife" എന്ന സുപ്രീം കോടതിയുടെ നിരീക്ഷണം സ്ത്രീത്വത്തിനും മാതൃത്വത്തിനും കുടുംബത്തിന്റെ മഹത്വത്തിനും നൽകിയ വലിയ അംഗീകാരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഷ്ട്രത്തിന്റെയും സമൂഹത്തിന്റെയും പ്രധാന അടിസ്ഥാന ഘടകമായ കുടുംബത്തിന് ലഭിച്ച ബഹുമതിയായാണ് ഈ വിധിയെ കാണേണ്ടതെന്ന് പ്രൊ ലൈഫ് ഗ്ലോബൽ ഫെലോഷിപ്പ് അഭിപ്രായപ്പെട്ടു.
സാമ്പത്തികമായി ശേഷിയുള്ള കുടുംബങ്ങൾ, കുടുംബനാഥയുടെ അദൃശ്യവും വിലമതിക്കാനാവാത്തതുമായ സേവനത്തെ അംഗീകരിച്ച്, ഈ മാസം മുതൽ കുറഞ്ഞത് ₹30,000/- എങ്കിലും അവരുടെ പേരിൽ കരുതിവെയ്ക്കുന്ന ഒരു കുടുംബസംസ്കാരം ആരംഭിക്കണമെന്നും പ്രൊ ലൈഫ് ഗ്ലോബൽ ഫെലോഷിപ്പ് നിർദേശിച്ചു.
ഇത് ശമ്പളമോ പ്രതിഫലമോ അല്ല; മറിച്ച് കുടുംബനാഥയുടെ സേവനത്തിനും ത്യാഗത്തിനും നൽകുന്ന ബഹുമാനത്തിന്റെയും അംഗീകാരത്തിന്റെയും പ്രതീകമായിരിക്കണമെന്നും സംഘടന അഭിപ്രായപ്പെട്ടു.
വിധി പ്രസ്താവിക്കുകയും നിർണായക നിരീക്ഷണങ്ങൾ നടത്തുകയും ചെയ്ത ബഹുമാനപ്പെട്ട ജസ്റ്റിസ് സഞ്ജയ് കരോൾ, ജസ്റ്റിസ് എൻ. കെ. സിംഗ് എന്നിവരെയും, ഈ വിധിയുടെ സാമൂഹിക പ്രാധാന്യം പൊതുസമൂഹത്തിന് മുന്നിലെത്തിച്ച മാധ്യമങ്ങളെയും പ്രൊ ലൈഫ് ഗ്ലോബൽ ഫെലോഷിപ്പ് പ്രത്യേകം അഭിനന്ദിക്കുകയും നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
"ജീവനെ സംരക്ഷിക്കാം...
കുടുംബത്തെ ആദരിക്കാം...
കുടുംബനാഥയെ അംഗീകരിക്കാം...
ഭാവിയെ സുരക്ഷിതമാക്കാം..."
എന്ന സന്ദേശത്തോടെയാണ് പ്രൊ ലൈഫ് ഗ്ലോബൽ ഫെലോഷിപ്പ് ഈ വിധിയെ സ്വാഗതം ചെയ്തത്.
സാബു ജോസ്
(ചെയർമാൻ
Pro Life Global Fellowship)
9446329343🙏🏽🌹