അടിയന്തര സാഹചര്യങ്ങളെ നേരിടാൻ തദ്ദേശ സ്വയംഭരണ വകുപ്പ് സജ്ജം; ദുരിതാശ്വാസ ക്യാമ്പുകളിലെ സൗകാര്യങ്ങൾ വർധിപ്പിക്കും
അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സർക്കാരും വകുപ്പും സജ്ജമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ്. അടിയന്തര നടപടികൾ ഏകോപിക്കുന്നതിന് ജില്ല ജോയിന്റ് ഡയറക്ടർമാരുടെ യോഗം ചേർന്നു . 24 മണിക്കൂറും കൺട്രോൾ റൂം പ്രവർത്തിപ്പിക്കാൻ നിർദേശം.
ദുരിതാശ്വാസ ക്യാമ്പുകളിലെ സ്വകാര്യങ്ങൾ വർധിപ്പിക്കാൻ നടപടി സ്വീകരിച്ചതായി തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ പറഞ്ഞു. ജില്ലാ ജോയിന്റ് ഡയറക്ടർമാരുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ മുഴുവൻ ഗ്രാമപഞ്ചായത്തുകൾ, ബ്ലോക്ക് പഞ്ചായത്തുകൾ, ജില്ലാ പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, കോർപ്പറേഷനുകൾ എന്നിവയിലുടനീളം ദുരന്തനിവാരണ പ്രവർത്തനങ്ങൾ പൂർണ്ണ സജ്ജമായി ഏകോപിപ്പിച്ചുവരികയാണ്.
വാർഡ് തലത്തിലുള്ള ദുരന്തനിവാരണ സമിതികളും എമർജൻസി റെസ്‌പോൺസ് ടീമുകളും സജീവമാക്കി അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ നിരന്തര നിരീക്ഷണം ഉറപ്പാക്കുന്നതാണ്.
വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, തീരദേശ അപകടങ്ങൾ എന്നിവയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകാനും വയോജനങ്ങൾ, ഭിന്നശേഷിക്കാർ, ഗർഭിണികൾ, ഗുരുതര രോഗികൾ, കുട്ടികൾ തുടങ്ങിയ അപകടസാധ്യതയുള്ള വിഭാഗങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.
ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശാനുസരണം ആവശ്യമുള്ള സ്ഥലങ്ങളിൽ നിന്ന് ആളുകളെ മുൻകൂട്ടി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനുള്ള നടപടികളും സ്വീകരിക്കുമെന്ന് വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ അറിയിച്ചു.
ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കേണ്ട സാഹചര്യമുണ്ടായാൽ ആവശ്യമായ കെട്ടിടങ്ങൾ മുൻകൂട്ടി കണ്ടെത്തി സജ്ജമാക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിപ്പിക്കുന്ന കെട്ടിടങ്ങളിലെ വൈദ്യുതി, ശുചിമുറി, വെളിച്ചം, ഫാൻ, അടുക്കള തുടങ്ങിയ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുഖേന തദ്ദേശ സ്ഥാപനങ്ങൾക്ക് ലഭ്യമാക്കിയ തുക അടിയന്തരമായി വിനിയോഗിക്കാൻ പ്രിൻസിപ്പൽ ഡയറക്ടർ നിർദ്ദേശം നൽകി.
ക്യാമ്പുകളിൽ ശുദ്ധമായ കുടിവെള്ളം, ഭക്ഷണം, ശുചിത്വം, ആരോഗ്യപരിരക്ഷ, സ്ത്രീകൾക്കും കുട്ടികൾക്കും ആവശ്യമായ പ്രത്യേക സൗകര്യങ്ങൾ എന്നിവ തദ്ദേശ സ്ഥാപനങ്ങൾ ഉറപ്പാക്കണം. കൂടാതെ, വെള്ളക്കെട്ടുകൾ ഒഴിവാക്കാൻ ഓടകൾ, കലുങ്കുകൾ, മഴവെള്ളച്ചാലുകൾ എന്നിവയിലെ തടസ്സങ്ങൾ നീക്കി അടിയന്തര ശുചീകരണം നടത്താനും അപകടകരമായ മരങ്ങളും ചില്ലകളും വെട്ടിമാറ്റാനും നിർദ്ദേശിച്ചിട്ടുണ്ട്.
കുടിവെള്ള സ്രോതസ്സുകളുടെ ക്ലോറിനേഷനും വെള്ളപ്പൊക്കാനന്തര ശുചീകരണവും ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ സമയബന്ധിതമായി നടപ്പാക്കണം.
മഴക്കെടുതി നേരിടുന്നതിൽ വിവിധ വകുപ്പുകളുടെ ഫലപ്രദമായ ഏകോപനം പ്രിൻസിപ്പൽ ഡയറക്ടർ ഉറപ്പുനൽകി. ജില്ലാ ഭരണകൂടം, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി, ഫയർ ആൻഡ് റെസ്‌ക്യൂ, പോലീസ്, കെഎസ്ഇബി, ആരോഗ്യവകുപ്പ്, ജല അതോറിറ്റി തുടങ്ങിയ എല്ലാ വകുപ്പുകളുമായും ചേർന്ന് തദ്ദേശ സ്ഥാപനങ്ങൾ സംയുക്തമായി പ്രവർത്തിക്കും.
രക്ഷാപ്രവർത്തനങ്ങൾക്ക് ആവശ്യമായ ജെസിബി, ബോട്ടുകൾ, ജനറേറ്ററുകൾ, പമ്പ് സെറ്റുകൾ, ചെയിൻസോകൾ തുടങ്ങിയ ഉപകരണങ്ങളുടെ ലഭ്യത പ്രാദേശികതലത്തിൽ ഉറപ്പാക്കണം. കുടുംബശ്രീ, സന്നദ്ധ പ്രവർത്തകർ, യുവജന സംഘടനകൾ എന്നിവരുടെ സേവനവും ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ ഫലപ്രദമായി വിനിയോഗിക്കും.
ഓരോ തദ്ദേശ സ്ഥാപനവും മഴയുമായി ബന്ധപ്പെട്ട സ്ഥിതിവിവര റിപ്പോർട്ടുകൾ കൃത്യസമയത്ത് ജില്ലാ ജോയിന്റ് ഡയറക്ടർമാർ മുഖേന സർക്കാരിലേക്ക് റിപ്പോർട്ട് ചെയ്യാൻ പ്രിൻസിപ്പൽ ഡയറക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്.
ജീവഹാനി, ആളുകളെ ഒഴിപ്പിക്കൽ, ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവർത്തനം, അടിസ്ഥാന സൗകര്യങ്ങളുടെ നാശനഷ്ടം തുടങ്ങിയ വിവരങ്ങൾ കാലതാമസം കൂടാതെ കൈമാറണം.
ജനങ്ങളുടെ ജീവനും സ്വത്തിനും പരമാവധി സുരക്ഷ ഉറപ്പാക്കിക്കൊണ്ട്, കാലാവസ്ഥാ വകുപ്പിന്റെയും ദുരന്തനിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക അറിയിപ്പുകൾ കർശനമായി പാലിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ജാഗ്രതയോടെയും ഏകോപനത്തോടെയും പ്രവർത്തിക്കണമെന്ന് പ്രിൻസിപ്പൽ ഡയറക്ടർ നിർദേശിച്ചു.