എയിംസിനായി കേന്ദ്ര സര്‍ക്കാരിനു നിര്‍ദേശിക്കുന്ന ഭൂമിയില്‍ കോട്ടയം വെള്ളൂരിലെ സ്ഥലവും പരിഗണിക്കുമെന്ന മന്ത്രി കെ. മുരളീധരന്റെ ഉറപ്പ് മധ്യകേരളത്തിനു പ്രതീക്ഷ പകരുന്നത്
കോട്ടയം: എയിംസിനായി കേന്ദ്ര സര്‍ക്കാരിനു നിര്‍ദേശിക്കുന്ന ഭൂമിയില്‍ കോട്ടയം വെള്ളൂരിലെ സ്ഥലവും പരിഗണിക്കുമെന്നു മന്ത്രി കെ. മുരളീധരന്റെ ഉറപ്പു മധ്യകേരളത്തിനു പ്രതീക്ഷ പകരുന്നത്. വെള്ളൂരിലെ ഭൂമി ഏയിംസിന് ഏറ്റവും അനുയോജ്യമായതാണ് ഏറ്റു ഏറെ മുന്നേ തന്നെ കണ്ടെത്തിയത്. പക്ഷേ, എല്‍.ഡി.എഫ് സര്‍ക്കാര്‍ കോഴിക്കോട് ജില്ലയിലെ കിനാലൂര്‍ മാത്രം എയിംസ് മതിയെന്ന നിലപാടാണു സ്വീകരിച്ചിരുന്നത്. ഇതു കേരളത്തിനു വലിയ തിരിച്ചടിയായി മാറുകയായിരുന്നു.
കേന്ദ്ര ആരോഗ്യ മന്ത്രാലയം നിഷ്‌കര്‍ഷിച്ചിട്ടുള്ള നിബന്ധനകള്‍ പാലിക്കാത്തതാണു കേന്ദ്ര ബജറ്റില്‍ കേരളത്തിന് ഇക്കുറിയും എയിംസ് നിഷേധിക്കാനുള്ള കാരണമെന്നു വിലയിരുത്തല്‍. പദ്ധതിക്കായി മൂന്നോ നാലോ സ്ഥലങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിക്കേണ്ടതാണ്. ഓരോ സ്ഥലത്തിനും കുറഞ്ഞത് 200 ഏക്കര്‍ വിസ്തൃതി ഉണ്ടാകണം. കൂടാതെ നാലു വിധത്തിലുള്ള സഞ്ചാര സൗകര്യവും ആവശ്യമാണ്. വൈദ്യുതി, കുടിവെള്ള ലഭ്യത എന്നിവയെല്ലാം ഉണ്ടായിരിക്കണമെന്നും ആരോഗ്യ മന്ത്രാലയം നിഷ്‌കര്‍ഷിക്കുന്നത്.
പുതിയ സര്‍ക്കാര്‍ വന്നതോടെ വിശാലമായ കാഴ്ചപ്പാട് ഇക്കാര്യത്തില്‍ സ്വീകരിക്കുന്നുണ്ട്. എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിശദമായ പദ്ധതി നിര്‍ദേശം തയാറാക്കാന്‍ ആരോഗ്യമന്ത്രി കെ.മുരളീധരന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കു നല്‍കിയ പട്ടികയിലാണ് വെള്ളൂരിലെ കേരള പേപ്പര്‍ പ്രോഡക്ട്‌സ് ലിമിറ്റഡിന്റെ (കെപിപിഎല്‍) സ്ഥലവും ഉള്‍പ്പെടുത്തിയിരുന്നു. കെ.ബിനിമോന്‍ എംഎല്‍എ വിഷയം ഉയർത്തിക്കാട്ടി മന്ത്രിക്കു നിവേദനം നല്‍കിയിരുന്നു.
വെള്ളൂരില്‍ എയിംസ് വന്നാല്‍ അതു മധ്യകേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന വികസനക്കുതിപ്പായി മാറും. ഭൂമിശാസ്ത്രപരമായ കിടപ്പും, യാത്രാസൗകര്യങ്ങളും, സര്‍ക്കാര്‍ ഭൂമിയുടെ ലഭ്യതയും വെള്ളൂരിന്റെ സാധ്യതകളെ പതിന്മടങ്ങ് വര്‍ധിപ്പിക്കുന്നു. ഭൂമിശാസ്ത്രപരമായി മധ്യകേരളത്തിന്റെ ഹൃദയഭാഗത്താണു വെള്ളൂര്‍ സ്ഥിതി ചെയ്യുന്നത്. എറണാകുളം ജില്ലയുടെ തെക്കേ അറ്റവും കോട്ടയം ജില്ലയുടെ വടക്കേ അറ്റവും സംഗമിക്കുന്ന പ്രദേശം. പെരുവ, തലയോലപ്പറമ്പ്, കടുത്തുരുത്തി ,ഇലഞ്ഞി, പിറവം, കൂത്താട്ടുകുളം, വൈക്കം എന്നീ സ്ഥലങ്ങളാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന ഇവിടേക്കു ദൂരജില്ലകളായ ഇടുക്കി, ആലപ്പുഴ എന്നിവിടങ്ങളില്‍ നിന്നു പോലും വളരെ വേഗത്തില്‍ എത്തിച്ചേരാനാകും.
കേരളത്തില്‍ ഏതൊരു വന്‍കിട പദ്ധതി വരുമ്പോഴും പ്രധാന തടസ്സം ഭൂമി ഏറ്റെടുക്കലും കുടിയൊഴിപ്പിക്കലുമാണ്. എന്നാല്‍ വെള്ളൂരില്‍ ഈ കടമ്പയില്ല എന്നത് ഏറ്റവും വലിയ ആശ്വാസമാണ്.
ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് ലിമിറ്റഡിന്റെ (ഇപ്പോഴത്തെ കെ.പി.പി.എല്‍) കൈവശമുള്ള നൂറുകണക്കിന് ഏക്കര്‍ വിശാലമായ സര്‍ക്കാര്‍ ഭൂമി ഇവിടെ ലഭ്യമാണ്. 692 ഏക്കറാണ് വെള്ളൂരില്‍ കെപിപിഎലിനുള്ളത്. ഇതില്‍ കേരള റബര്‍ ലിമിറ്റഡിനായി 164.82 ഏക്കര്‍ സ്ഥലമാണ് കൈമാറിയത്. 300 ഏക്കറിലാണ് കെപിപിഎലിന്റെ ഫാക്ടറിയും അനുബന്ധ സംവിധാനങ്ങളും ഉള്ളത്. 227.18 എക്കര്‍ സ്ഥലം ഇപ്പോള്‍ത്തന്നെ ഉപയോഗയോഗ്യമായി ലഭ്യമാണ്. 200 ഏക്കര്‍ സ്ഥലമാണ് എയിംസിനായി വേണ്ടെതെന്ന് വ്യക്തമാക്കുന്നത്. ആരെയും ഒഴിപ്പിക്കാതെ തന്നെ ഈ സ്ഥലം നിലവില്‍ വെള്ളൂരിലുണ്ട്. ഗതാഗത സൗകര്യമേറെയുള്ള പ്രദേശമാണ്. ഒരിക്കലും വറ്റാത്ത ശുദ്ധജല സ്രോതസ്സായ മൂവാറ്റുപുഴയാര്‍ ഒഴുകുന്നത് വെള്ളൂരിലൂടെയാണ്.
എയിംസ് പോലൊരു സ്ഥാപനത്തിലേക്ക് ഒഴിച്ചുകൂടാനാവാത്തതാണു മികച്ച യാത്രാസൗകര്യം. വെള്ളൂരിന് ലഭിക്കാവുന്ന ഏറ്റവും വലിയ നേട്ടം അവിടുത്തെ റെയില്‍വേ സൗകര്യമാണ്. 'പിറവം റോഡ്' റെയില്‍വേ സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത് വെള്ളൂരിലാണ് എന്നത് ദൂരദിക്കുകളില്‍ നിന്ന് വരുന്ന രോഗികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വലിയ അനുഗ്രഹമാകും. എറണാകുളം - ഏറ്റുമാനൂര്‍ സംസ്ഥാന പാതയും, എം.സി റോഡും, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള എളുപ്പവഴികളും വെള്ളൂരിനെ മികച്ചൊരു ഗതാഗത ഹബ്ബാക്കി മാറ്റുന്നു. കൊച്ചി നഗരത്തിലെ പോലെയുള്ള വലിയ ഗതാഗതക്കുരുക്കുകള്‍ ഇല്ലാത്ത പ്രദേശമാണിത് എന്നതും ശ്രദ്ധേയമാണ്.