ജീവിതത്തിലുടനീളം പ്രത്യാശയുടെ തീര്‍ത്ഥാടകരാകാന്‍ ജൂബിലി നമ്മെ ക്ഷണിക്കുന്നുവെന്ന് ലിയൊ പതിനാലാമന്‍ പാപ്പാ

 
chev



വര്‍ത്തമാനകാല പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും, നമ്മുടെ ജീവിതത്തിലുടനീളം പ്രത്യാശയുടെ തീര്‍ത്ഥാടകരാകാന്‍ ജൂബിലി നമ്മെ ക്ഷണിക്കുന്നുവെന്ന് മാര്‍പ്പാപ്പാ.

2025 പ്രത്യാശയുടെ ജൂബിലവര്‍ഷമായി ആചരിക്കപ്പെടുന്ന പശ്ചാത്തലത്തില്‍ ഇതില്‍ പങ്കുചേരുന്നതിന് ഉക്രൈയിനില്‍ നിന്നെത്തിയ ഗ്രീക്ക് കത്തോലിക്കാ തീര്‍ത്ഥാടകരെ ജൂണ്‍ 28-ന് ശനിയാഴ്ച വത്തിക്കാനില്‍ സ്വീകരിച്ചു സംബോധന ചെയ്യവെയാണ് ലിയൊ പതിനാലാമന്‍ പാപ്പാ ഇതു പറഞ്ഞത്.

വിശ്വാസം നവീകരിക്കാനും, റോമിന്റെ മെത്രാനുമായുള്ള ബന്ധവും കൂട്ടായ്മയും ശക്തിപ്പെടുത്താനും, പരിശുദ്ധാത്മാവ് നമ്മുടെ ഹൃദയങ്ങളില്‍ ചൊരിഞ്ഞ ക്രിസ്തുവിന്റെ സ്‌നേഹത്തില്‍ നിന്ന് ജന്മംകൊള്ളുന്നതിനാല്‍ നിരാശപ്പെടുത്താത്തതായ പ്രത്യാശയ്ക്ക് സാക്ഷ്യം വഹിക്കാനുമുള്ള അഭിവാഞ്ഛയുടെ അടയാളമാണ് അവരുടെ ഈ തീര്‍ത്ഥാടനമെന്ന് പാപ്പാ ശ്ലാഘിച്ചു.

വിശുദ്ധ വാതിലുകള്‍ കടക്കുകയും അപ്പോസ്തലന്മാരുടെയും രക്തസാക്ഷികളുടെയും കബറിടങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്യുന്നതായ റോമിലേക്കുള്ള യാത്ര,  കര്‍ത്താവ് എല്ലാവരുടെയും കണ്ണുനീരൊപ്പുന്ന ഇടമായ നിത്യത ലക്ഷ്യം വച്ചുള്ള ദൈനംദിന യാത്രയുടെ പ്രതീകമാണെന്ന് പാപ്പാ പറഞ്ഞു.

വിശ്വാസം, പങ്കിടേണ്ട ഒരു നിധിയാണെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. ഓരോ കാലത്തിനും അതിന്റെതായ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും വെല്ലുവിളികളും ഉണ്ടെന്നും അതോടൊപ്പം തന്നെ ദൈവത്തിലുള്ള വിശ്വാസത്തിലും ദൈവാശ്രയത്തിലും വളരാനുള്ള അവസരങ്ങളും അതു നല്‍കുന്നുവെന്നും പാപ്പാ പറഞ്ഞു.

ഉക്രൈയിന്‍ യുദ്ധത്തെക്കുറിച്ചു പരാമര്‍ശിച്ചുകൊണ്ട്, ഇപ്പോള്‍ അന്നാട്ടിലെ ജനങ്ങളുടെ വിശ്വാസം പരീക്ഷിക്കപ്പെടുകയാണ് എന്നു സൂചിപ്പിച്ച  പാപ്പാ, ഇതെല്ലാം എന്തുകൊണ്ട്, കര്‍ത്താവേ നീ എവിടെയാണ് കുടുംബങ്ങളെയും വീടുകളെയും മാതൃരാജ്യത്തെയും രക്ഷിക്കാന്‍ എന്തുചെയ്യണം ഇത്യാദി ചോദ്യങ്ങള്‍ അവരില്‍ നിന്നു തീര്‍ച്ചയായും ഉയര്‍ന്നട്ടുണ്ടാകുമെന്ന് പറഞ്ഞു.

വിശ്വസിക്കുക എന്നതിനര്‍ത്ഥം എല്ലാ ഉത്തരങ്ങളും ഉണ്ടായിരിക്കുക എന്നല്ലയെന്നും, മറിച്ച്, ദൈവം നമ്മോടൊപ്പമുണ്ടെന്നും തന്റെ കൃപ അവന്‍ നമുക്ക് നല്‍കുന്നുവെന്നും അവന്‍ അവസാന വാക്ക് ഉച്ചരിക്കുമെന്നും ജീവിതം മരണത്തെ ജയിക്കുമെന്നും വിശ്വസിക്കുക എന്നാണെന്നും പാപ്പാ വിശദീകരിച്ചു. നമ്മുടെ രക്ഷയായ യേശുവില്‍ ദൃഷ്ടിയുറപ്പിച്ച് ഇടയന്മാരും വിശ്വാസികളും ഒത്തൊരുമിച്ചു നീങ്ങാന്‍ പാപ്പാ പ്രചോദനം പകരുകയും ചെയ്തു.
 

Tags

Share this story

From Around the Web