‘ദി ജ്വല്ലേഴ്സ് ഷോപ്പ്’: ജോൺ പോൾ രണ്ടാമൻ പാപ്പയുടെ പ്രശസ്തമായ നാടകം റോമിൽ അരങ്ങേറി
ആധുനിക ലോകത്ത് വിവാഹമെന്ന കൂദാശയും കുടുംബബന്ധങ്ങളും നേരിടുന്ന വെല്ലുവിളികൾക്ക് ദൃശ്യഭാഷയിലൂടെ മറുപടി നൽകി വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ പ്രശസ്തമായ നാടകം റോമിലെ വേദിയിലെത്തിച്ചു. ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ 106-ാം ജന്മവാർഷികത്തോടനുബന്ധിച്ച് റോമിലെ പ്രശസ്തമായ പൊന്തിഫിക്കൽ യൂണിവേഴ്‌സിറ്റി ഓഫ് സെന്റ് തോമസ് അക്വിനാസിലെ (ആഞ്ചെലിക്കം) വിദ്യാർഥികളാണ് ‘ദി ജ്വല്ലേഴ്സ് ഷോപ്പ്’ എന്ന നാടകം അവതരിപ്പിച്ചത്.
മനുഷ്യസ്‌നേഹത്തെയും ലൈംഗികതയെയും കുറിച്ചുള്ള സഭയുടെ പരമ്പരാഗതമായ കാഴ്ചപ്പാടുകൾ ചോദ്യം ചെയ്യപ്പെടുന്ന ഈ കാലഘട്ടത്തിൽ, വിവാഹമെന്ന കൂദാശയ്ക്ക് ശക്തമായ സാഹിത്യ-ദൃശ്യ കാഴ്ചപ്പാടുണ്ടാക്കാൻ ഈ അവതരണത്തിന് സാധിച്ചു. 1960-ൽ അന്നത്തെ കാരോൾ വോയ്റ്റിവ എന്ന യുവ വൈദികൻ എഴുതിയ ഈ നാടകം, പ്രണയത്തിന്റെയും ദാമ്പത്യത്തിന്റെയും വിവിധ ഘട്ടങ്ങളെയാണ് പര്യവേക്ഷണം ചെയ്യുന്നത്. തുടക്കത്തിലെ സന്തോഷകരമായ പ്രതീക്ഷയും പ്രണയവും മുതൽ മനുഷ്യസഹജമായ ബലഹീനതകളുടെയും സ്വാർഥതയുടെയും വേദനാജനകമായ യാഥാർഥ്യങ്ങൾ വരെയും, ഒടുവിൽ കൂദാശപരമായ കൃപയിലൂടെയും ദൈവവിശ്വാസത്തിലൂടെയും ദാമ്പത്യബന്ധം എങ്ങനെ വീണ്ടെടുക്കപ്പെടുന്നു എന്നും നാടകം ദൃശ്യവൽക്കരിക്കുന്നുണ്ട്.
യാരോസ്ലാവ് കിലിയൻ സംവിധാനം ചെയ്ത ഈ നാടകത്തിൽ ‘സെന്റ് ജോൺ പോൾ സെക്കൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൾച്ചറി’ലെ പതിനാറോളം വിദ്യാർഥികളാണ് അണിനിരന്നത്. 1946 മുതൽ 1948 വരെ വോയ്റ്റിവ പഠിച്ച ഇതേ സർവ്വകലാശാലയിൽ, അദ്ദേഹം തന്നെ പണ്ട് തുടക്കം കുറിച്ച ‘റാപ്സോഡിക് തിയേറ്റർ’ പാരമ്പര്യത്തെ അനുസ്മരിപ്പിക്കുന്ന മൂന്ന് ആഴ്ചത്തെ തീവ്രമായ വർക്ക്‌ഷോപ്പിന്റെ സമാപനമായിരുന്നു മേയ് 18-ന് നടന്ന ഈ അവതരണം നടന്നത്.
ഇന്നത്തെ യുവതലമുറയ്ക്കിടയിൽ വിവാഹത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ വലിയൊരു പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് സെന്റ് ജോൺ പോൾ സെക്കൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൾച്ചറിന്റെ ഡയറക്ടറായ ഫാ. സെസാരി ബിങ്കിയേവിച്ച് ചൂണ്ടിക്കാണിച്ചു. യുവാക്കൾക്ക് വികാരങ്ങളും യഥാർഥ സ്നേഹവും തമ്മിൽ വേർതിരിച്ചറിയാൻ ബുദ്ധിമുട്ട നേരിടുന്ന ഈ സാംസ്കാരിക പ്രതിസന്ധി പരിഹരിക്കാൻ ജോൺ പോൾ പാപ്പയുടെ പ്രബോധനങ്ങളിലേക്ക് മടങ്ങേണ്ടതുണ്ട്. നാടകത്തിൽ മൂന്ന് ദമ്പതികൾ നേരിടുന്ന പ്രതിസന്ധികൾ, മരണം, പരസ്പരമുള്ള ഉദാസീനത, മുൻകാല തെറ്റുകൾ എന്നിവ ഇന്ന് യഥാർഥ ജീവിതത്തിൽ യുവദമ്പതികൾ നേരിടുന്ന പ്രശ്നങ്ങൾ തന്നെയാണ്. ഇത്തരം പ്രതിസന്ധികളെ അതിജീവിക്കാൻ ദൈവത്തിൽ വേരൂന്നിയ യഥാർഥ സ്നേഹത്തിന് മാത്രമേ സാധിക്കൂ എന്ന സന്ദേശമാണ് നാടകം മുന്നോട്ടുവെക്കുന്നത്.