പെട്രോള്‍ പമ്പിലെ ശുചിമുറികള്‍ സാധാരണക്കാര്‍ക്ക് ഉപയോഗിക്കാനാവില്ലന്ന് ഹൈക്കോടതി. അത് പൊതു ശുചിമുറിയല്ല. സര്‍ക്കാര്‍ ഉത്തരവ് കോടതി തടഞ്ഞു

 
court


സ്വകാര്യ പെട്രോള്‍ പമ്പുകളിലെ ശുചിമുറികള്‍ എല്ലാവര്‍ക്കും ഉപയോഗിക്കാനുള്ളതല്ലെന്നു ഹൈക്കോടതി. തങ്ങളുടെ പമ്പുകളിലെ ശുചിമുറികള്‍ പൊതു ശുചിമുറികളായി ഉപയോഗിക്കുന്നതിനെതിരെ പെട്രോളിയം ട്രേഡേഴ്‌സ് വെല്‍ഫെയര്‍ ആന്‍ഡ് ലീഗല്‍ സര്‍വീസ് സൊസൈറ്റി നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് സി.എസ്.ഡയസിന്റെ ഇടക്കാല ഉത്തരവ്. പൊതുജനങ്ങള്‍ക്കു പമ്പിലെ ശുചിമുറി ഉപയോഗിക്കാനായി തുറന്നു നല്‍കണമെന്ന് ഉടമകളെ നിര്‍ബന്ധിക്കരുതെന്നു സംസ്ഥാന സര്‍ക്കാരിനും തിരുവനന്തപുരം മുന്‍സിപ്പല്‍ കോര്‍പറേഷനും കോടതി നിര്‍ദേശം നല്‍കി.     

പമ്പുകളില്‍ പെട്രോളും ഡീസലും അടിക്കാന്‍ എത്തുന്നവര്‍ക്ക് അടിയന്തര സന്ദര്‍ഭത്തില്‍ ഉപയോഗിക്കുന്നതിനാണു ശുചിമുറിയെന്നു ഹര്‍ജിക്കാര്‍ വാദിച്ചു. എന്നാല്‍ അതു പൊതുശുചിമുറിയാക്കണമെന്നാണു സര്‍ക്കാരും തിരുവനന്തപുരം കോര്‍പറേഷനും മറ്റ് ചില തദ്ദേശ സ്ഥാപനങ്ങളും ആവശ്യപ്പെടുന്നത്. ചില പെട്രോള്‍ പമ്പുകള്‍ക്കു മുന്നില്‍ 'പൊതുശുചിമുറി' എന്ന വിധത്തില്‍ പോസ്റ്ററുകള്‍ പോലും വയ്ക്കുന്ന സാഹചര്യമുണ്ടായി.


 ഇതുമൂലം പൊതുജനങ്ങള്‍ ശുചിമുറി ഉപയോഗിക്കാന്‍ പമ്പുകളിലെത്തുകയും അതു പമ്പുകളുടെ പ്രവര്‍ത്തനം താളം തെറ്റിക്കുകയും ചെയ്യുന്നു. ഏറെ അപകടസാധ്യത മേഖല കൂടിയായ പമ്പുകളില്‍ പലപ്പോഴും ശുചിമുറിയെ ചൊല്ലി വഴക്കുകളും മറ്റും ഉണ്ടാകാറുണ്ട്. ചിലപ്പോള്‍ ടൂറിസ്റ്റ് ബസുകളിലും മറ്റും എത്തുന്ന യാത്രക്കാര്‍ പോലും ശുചിമുറി സൗകര്യം ആവശ്യപ്പെടുന്നു. ഈ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ തങ്ങളുടെ പമ്പുകളിലെ ശുചിമുറികള്‍ ഉപയോഗിക്കുന്നതു തടയണമെന്ന് ആവശ്യപ്പെട്ടാണ് പമ്പ് ഉടമകള്‍ കോടതിയെ സമീപിച്ചത്. 

ഇതേ തുടര്‍ന്നാണു കോടതി ഇടക്കാല ഉത്തരവായി പമ്പുകളിലെ ശുചിമുറികള്‍ പൊതുജനത്തിനു ഉപയോഗിക്കാന്‍ ഉടമകളെ നിര്‍ബന്ധിക്കാനാവില്ലെന്നു വ്യക്തമാക്കിയത്. നേരത്തേ, ശുചിമുറികള്‍ സംബന്ധിച്ച് സ്വച്ഛ് ഭാരത് മിഷന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ എന്തൊക്കെയാണെന്നു ഹാജരാക്കാന്‍ കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. കേസ് ഇനി അടുത്ത മാസം 17ന് പരിഗണിക്കും.

Tags

Share this story

From Around the Web