സഭയുടെ ഹയരാര്‍ക്കി മനുഷ്യനിര്‍മിതമല്ല; ക്രിസ്തുവിന്റെ മിഷന്‍ ലോകാവസാനം വരെ തുടരുന്നതിനുള്ള ദൈവിക സംവിധാനം: ലിയോ പാപ്പ

 
LEO

വത്തിക്കാന്‍ സിറ്റി: സഭയുടെ അധികാരശ്രേണി (ഹയരാര്‍ക്കി)  ഭൗതികമായ ഒരു ഭരണസംവിധാനമല്ലെന്നും, അത് ക്രിസ്തുവിന്റെ മിഷന്‍ ലോകാവസാനം വരെ തുടരുന്നതിനായുള്ള ദൈവികസംവിധാനമാണെന്നും ലിയോ 14-ാമന്‍ മാര്‍പാപ്പ.  പൊതുദര്‍ശനപരിപാടിയോടനുബന്ധിച്ച്  രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ രേഖയായ ‘ലുമെന്‍ ജെന്റിയ’-ത്തെക്കുറിച്ച്’ നടത്തിവരുന്ന പ്രഭാഷണപരമ്പരയിലാണ് പാപ്പ ഇക്കാര്യം വ്യക്തമാക്കിയത്.

സഭയുടെ ഹയരാര്‍ക്കി ദൈവജനമായ സഭ നിലവില്‍ വന്നതിനുശേഷം രൂപീകരിച്ച ഒന്നല്ലെന്നും, സഭയുടെ ജനനത്തോടൊപ്പം തന്നെ ക്രിസ്തു സ്ഥാപിച്ചതാണെന്നും പാപ്പ പറഞ്ഞു. ആദ്യ ശിഷ്യന്‍മാരായ അപ്പസ്‌തോലന്‍മാര്‍ പെസഹാ രഹസ്യത്തിലൂടെ രക്ഷിക്കപ്പെട്ടവരുടെ സമൂഹത്തിന് രൂപംനല്‍കിപ്പോള്‍ ലോകത്തിന്റെ രക്ഷയ്ക്കായി ക്രിസ്തു  രൂപംനല്‍കിയ സംവിധാനമാണ് ഹയരാര്‍ക്കി. ഈ സംവിധാനം സഭയുടെ ഐക്യത്തിനും മിഷനും ദൈവജനത്തിന്റെ വിശുദ്ധീകരണത്തിനുമായി നല്‍കപ്പെട്ടതാണ്. മാമ്മോദീസ സ്വീകരിച്ച എല്ലാ  ക്രിസ്ത്യാനികളും ക്രിസ്തുവിന്റെ പൗരോഹിത്യത്തില്‍ പങ്കുചേരുന്നുണ്ടെങ്കിലും തിരുപ്പട്ടത്തിലൂടെ  ലഭിക്കുന്ന ‘ശുശ്രൂഷ പൗരോഹിത്യം’ സത്തയിലും തോതിലും അതില്‍ നിന്ന് വ്യത്യസ്തമാണെന്ന് പാപ്പ പറഞ്ഞു.

ക്രിസ്തുവിന്റെ സ്‌നേഹത്തില്‍ നിന്നാണ് ഈ അധികാരശ്രേണി ജനിച്ചതെന്ന് വിശുദ്ധ പോള്‍ ആറാമന്‍ മാര്‍പാപ്പയെ ഉദ്ധരിച്ച് പാപ്പ തുടര്‍ന്നു. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും സുവിശേഷ ചൈതന്യത്തോടെ സേവനം ചെയ്യാന്‍ തയാറുള്ള മിഷനറിമാരെ സഭയ്ക്ക് നല്‍കണമെന്ന പ്രാര്‍ത്ഥനയോടെയാണ് പാപ്പ പ്രഭാഷണം അവസാനിപ്പിച്ചത്.

Tags

Share this story

From Around the Web