ആരോഗ്യവകുപ്പിനെ പൊതുമധ്യത്തിൽ മോശമായി ചിത്രീകരിച്ചു; ഡോ.റീനയ്ക്കെതിരെ ഗുരുതര ആരോപണവുമായി സർക്കാർ
തിരുവനന്തപുരം: ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. കെ.ജെ. റീനയ്ക്കെതിരെ സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച അപ്പീലിൽ ഗുരുതര പരാമർശങ്ങൾ. ആരോഗ്യവകുപ്പിനെ പൊതുമധ്യത്തിൽ മോശമായി ചിത്രീകരിച്ചെന്നാണ് പ്രധാന ആരോപണം.
ആരോഗ്യ വകുപ്പും മന്ത്രിയും തമ്മിലുള്ള ആശയവിനിമയം ശരിയായ രീതിയിലായിരുന്നില്ല. ജീവനക്കാരിയുടെ സൗകര്യാർഥമാണ് ഹോം സ്റ്റേഷനിലേക്കാണ് സ്ഥലംമാറ്റം നൽകിയത്.
തരംതാഴ്ത്തി എന്ന വാദം തെറ്റ് ആണെന്നും സർക്കാർ അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു. ഡിഎച്ച്എസ് തസ്തികയ്ക്ക് തുല്യമായ സ്ഥാനം നൽകി ഉത്തരവ് ഇറങ്ങാൻ ഇരിക്കെയാണ് റീന ട്രൈബ്യൂണലിനെ സമീപിച്ചതെന്നും അപ്പീലിൽ പറയുന്നു. സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും.
ആരോഗ്യ ഡയറക്ടർ സ്ഥാനത്തുനിന്ന് ഡോ. കെ.ജെ. റീനയെ നീക്കിയത് സ്റ്റേ ചെയ്ത അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിനെതിരെയാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. റീനയ്ക്ക് സൗകര്യപ്രദമായ സ്ഥലത്തേക്കാണ് സ്ഥലംമാറ്റം അനുവദിച്ചതെന്ന് സർക്കാർ അപ്പീലിൽ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസമാണ് ഡോ. കെ.ജെ. റീനയെ ആരോഗ്യവകുപ്പ് ഡയറക്ടർ പദവിയിൽ നിന്നും നീക്കിയ ഉത്തരവ് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ സ്റ്റേ ചെയ്തത്. ഇക്കഴിഞ്ഞ 12നാണ് ഡോ. കെ.ജെ. റീനയെ ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റിക്കൊണ്ട് ഉത്തരവിറങ്ങിയത്.
തുടര്‍ച്ചയായി ലീവ് എടുത്തെന്നും മൂന്ന് വര്‍ഷ കാലാവധി പൂര്‍ത്തീകരിച്ചെന്നും 15 ദിവസത്തെ അവധി ആവശ്യപ്പെട്ടുവെന്നതടക്കം കാണിച്ചായിരുന്നു സര്‍ക്കാര്‍ നടപടിയെടുത്തത്.