കീം വിഷയത്തിൽ നിലപാടുമായി സർക്കാർ. എല്ലാ കുട്ടികള്‍ക്കും നീതി ലഭിക്കുക എന്നതിലുപരി സര്‍ക്കാരിന് മറ്റ് താത്പര്യങ്ങളില്ല- മന്ത്രി ബിന്ദു

എല്ലാ കുട്ടികള്‍ക്കും നീതി ലഭിക്കുക എന്നതിലുപരി സര്‍ക്കാരിന് മറ്റ് താത്പര്യങ്ങളില്ലെന്ന് മന്ത്രി ആര്‍. ബിന്ദു. കീം വിഷയത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.കോടതി വിധി ലഭ്യമായിട്ടില്ല.
വിധി ലഭിച്ച ശേഷം ക്യാബിനറ്റില്‍ തന്നെ ആലോചിച്ച് യുക്തമായ തീരുമാനം എടുക്കുന്നതാണ്. ഇനിയും അപ്പീല്‍ പോവാനുള്ള അവസരമുണ്ട്. എല്ലാ കുട്ടികൾക്കും നീതി ഉറപ്പാക്കാനുള്ള രീതിയാണ് അവലംബിച്ചത് എന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ വര്‍ഷം 35 മാര്‍ക്കിന്റെ വ്യത്യാസം വരാവുന്ന നിലയിലായിരുന്നു സ്റ്റാന്‍ഡഡൈസേഷന്‍ പ്രോസസ് സംബന്ധിച്ച് ഉണ്ടായിരുന്നത്.
കേരള ബോര്‍ഡില്‍ പഠിക്കുന്ന കുട്ടി മുഴുവന്‍ മാര്‍ക്ക് നേടിയാലും 35 മാര്‍ക്ക് അവര്‍ക്ക് കുറവ് ലഭിക്കുന്ന സ്ഥിതിയായിരുന്നു കഴിഞ്ഞ വര്‍ഷം ഉണ്ടായിരുന്നത്. അതിനെ കൂടി അടിസ്ഥാനപ്പെടുത്തിയാണ് എല്ലാവര്‍ക്കും നീതി ഉറപ്പാക്കാവുന്ന ഫോര്‍മുലയിലേക്ക് എത്തിചേര്‍ന്നത്. ക്യാബിനറ്റ് അംഗീകരിച്ച ശേഷമാണ് ഇത് നടപ്പാക്കിയത്. എല്ലാ കുട്ടികള്‍ക്കും നീതി ലഭിക്കുക എന്നതിലുപരി സര്‍ക്കാരിന് മറ്റ് താത്പര്യങ്ങളില്ല.
സുതാര്യമായിട്ടാണ് എല്ലാ നടപടികളും ഉണ്ടായിട്ടുള്ളത്' എന്‍ജിനിയറിങ് അടക്കം കേരളത്തിലെ പ്രൊഫഷണല്‍ കോഴ്സുകളിലേക്കുള്ള കീം പ്രവേശന പരീക്ഷാഫലം ഹൈക്കോടതി റദ്ദാക്കിയിരുന്നു. പുതുക്കിയ വെയിറ്റേജ് രീതിയാണ് ഹൈക്കോടതി റദ്ദാക്കിയത്. വെയിറ്റേജ് മാറ്റിയത് നിയമപരമല്ലെന്ന് ചൂണ്ടികാട്ടിയാണ് ഈ നടപടി. ജസ്റ്റിസ് ഡി.കെ സിങ്ങിന്റേതാണ് ഉത്തരവ്.