കോട്ടപ്പുറം രൂപതയില്‍ ഫ്രാന്‍സിസ്‌കന്‍ വര്‍ഷം ഉദ്ഘാടനം ചെയ്തു

 
KOTTAPPURAM



കോട്ടപ്പുറം: അസീസിയിലെ വിശുദ്ധ ഫ്രാന്‍സി സിന്റെ 800 -ാം മഹാചരമവാര്‍ഷികത്തോടനു ബന്ധിച്ച് ലിയോ പാപ്പ പ്രഖ്യാപിച്ച അസീസിയിലെ  വിശുദ്ധ ഫ്രാന്‍സിസിന്റെ വര്‍ഷം കോട്ടപ്പുറം  രൂപതയില്‍  ഉദ്ഘാടനം ചെയ്തു.

ഫ്രാന്‍സിസ്‌കന്‍ വൈദികരാല്‍ സ്ഥാപിതമായ ചിരപുരാതനമായ തുരുത്തിപ്പുറം  സെന്റ് ഫ്രാന്‍സിസ് അസീസി ദേവായത്തിലെ വിശുദ്ധ കവാടം ആശീര്‍വ്വദിച്ച് കോട്ടപ്പുറം രൂപതാധ്യക്ഷന്‍ ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ വിശ്വാസികള്‍ക്ക് തുറന്നുകൊടുത്തു. 

കോട്ടപ്പുറം രൂപതയില്‍ ഫ്രാന്‍സിസ്‌കന്‍ ജൂബിലി വര്‍ഷത്തില്‍  ഔദ്യോഗികമായി ദണ്ഡവിമോചനം നേടുന്നതിനുള്ള ഏക ദേവാലയമായി തിരുത്തിപ്പുറം സെന്റ് ഫ്രാന്‍സിസ് അസീസി പള്ളിയെ പ്രഖ്യാപിച്ചു കൊണ്ടുള്ള ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടി ലിന്റെ ഡിക്രി ചാന്‍സലര്‍ റവ.ഡോ ഹെല്‍വസ്റ്റ് റൊസാരിയോ വായിച്ചു.

ഫ്രാന്‍സിസ്‌കന്‍ വര്‍ഷത്തില്‍ കോട്ടപ്പുറം രൂപതയില്‍ നടക്കുന്ന വിവിധ പരിപാടികളുടെ ഉദ്ഘാടനം തിരിതെളിച്ച് ബിഷപ്പ് ഡോ. അംബ്രോസ് നിര്‍വ്വഹിച്ചു.

തുടര്‍ന്നു നടന്ന പൊന്തിഫിക്കല്‍ ദിവ്യബലിക്ക്  ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ മുഖ്യകാര്‍ മ്മികത്വം വഹിച്ചു. 

രൂപതയിലെ എല്ലാ വൈദികരും സഹകാര്‍മ്മികരായി. ഫാ. റോബിന്‍ ഡാനിയല്‍ ഒഎഫ്എം   വചനസന്ദേശം നല്‍കി. 

സന്യസ്തരും അല്മായരുമടക്കം രൂപതയിലെ വിവിധ ഇടവകകളില്‍ നിന്ന് ആയിരങ്ങള്‍ പങ്കെടുത്തു. തുരുത്തിപ്പുറം പള്ളി  വികാരി ഫാ.ജോയ് സ്രാമ്പിക്കലും സഹവികാരി ഫാ. സ്റ്റെഫിന്‍ സ്റ്റീഫന്‍ പിഎംഐ യും നേതൃത്വം നല്ലി.

തുരുത്തിപ്പുറം സെന്റ് ഫ്രാന്‍സിസ് അസീസി ദേവാലയത്തിലെ വിശുദ്ധ കവാടത്തിലൂടെ കടന്ന് നിശ്ചിത വ്യവസ്ഥകളും പ്രാര്‍ത്ഥനകളും നിറവേ റ്റുന്നവര്‍ക്ക് ഈ വര്‍ഷം മുഴുവന്‍ ദണ്ഡവിമോചനം പ്രാപിക്കാനാകും.

അവിഭക്ത വരാപ്പുഴ അതിരൂപതയിലെ തന്നെ ഏറ്റവും പുരാതന ഇടവകയായ തുരുത്തിപ്പുറം സെന്റ് ഫ്രാന്‍സിസ് പള്ളി കോട്ടപ്പുറം രൂപതയിലെ  പള്ളികളുടെ മാതാവാണ്.
 

Tags

Share this story

From Around the Web