ഭീകരതയ്ക്കെതിരായ പോരാട്ടത്തിന് മുൻഗണന. ഇന്ത്യ ചൈന അതിർത്തിയിൽ സേന പിന്മാറ്റം തുടരുന്നുവെന്നു വിദേശകാര്യ മന്ത്രി

ഇന്ത്യ ചൈന ബന്ധം പരസ്പര ബഹുമാനത്തോടെയും താത്പര്യങ്ങൾ സംരക്ഷിച്ചും മുന്നോട്ടുപോകണമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി.
തീരുവ യുദ്ധത്തിൽ ഇന്ത്യ അമേരിക്ക ബന്ധം വഷളായ സാഹചര്യത്തിലാണ് ചൈനീസ് വിദേശകാര്യ മന്ത്രിയുടെ ഇന്ത്യ സന്ദർശനം. ഇരു രാജ്യങ്ങളും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ തർക്കങ്ങളായി മാറരുതെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ നയതന്ത്രതല യോഗത്തിന്റെ ഉദ്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി. നിലവിൽ മോശമായ അവസ്ഥയിലുള്ള ബന്ധം മെച്ചപ്പെടുത്താൻ ആത്മാർത്ഥവും ക്രിയാത്മകവുമായ സമീപനം ഇരുപക്ഷത്തുനിന്നും ആവശ്യമാണെന്ന് ഇന്ത്യ അറിയിച്ചു.
അതിർത്തി പ്രശ്‌നത്തിൽ പ്രത്യേക പ്രതിനിധികളുടെ അടുത്ത ഘട്ട സംഭാഷണം നാളെ അജിത് ഡോവലുമായി നടക്കും. വൈകുന്നേരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും വാങ്യി കൂടിക്കാഴ്ച നടത്തും. അതേസമയം, ചൈനീസ് വിദേശകാര്യ മന്ത്രിയുടെ ഇന്ത്യാ സന്ദർശനത്തിൽ പ്രതിഷേധിച്ച് ടിബറ്റൻ വംശജർ രംഗത്തെത്തി. ഡൽഹിയിലെ ചൈനീസ് എംബസിക്ക് മുന്നിൽ പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
ഇന്ത്യൻ സന്ദർശനത്തിനുശേഷം വാങ്യി പാകിസ്താനിലേക്ക് പോകുമെന്നും റിപ്പോർട്ടുകളുണ്ട്. അലാസ്ക ഉച്ചകോടിക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ഫോണിൽ വിളിച്ചു. സംഘർഷത്തിന് സമാധാനപരമായ പരിഹാരം ഉണ്ടാകണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. പുടിന് എല്ലാ പിന്തുണയും നരേന്ദ്ര മോദി വാഗ്ദാനം ചെയ്തു.