ഫുട്‌ബോള്‍ ലോകകപ്പ് ജീവന്റെ പ്രഘോഷണ വേദിയാകും;ഗര്‍ഭച്ഛിദ്രത്തെ അതിജീവിച്ചവരെ അണിനിരത്തി ‘ഫേസസ് ഓഫ് ചോയ്‌സ്’
വാഷിംഗ്ടണ്‍ ഡിസി: കളിക്കളത്തിന് പുറത്ത് മാനവികതയുടെയും അതിജീവനത്തിന്റെയും ജീവന്റെയും പ്രഘോഷണവേദി കൂടിയായി ഫിഫ 2026 ലോകകപ്പ് മാറും. ഈ അന്താരാഷ്ട്ര വേദിയിലൂടെ ഗര്‍ഭച്ഛിദ്ര ശ്രമങ്ങളെ അത്ഭുതകരമായി അതിജീവിച്ച മനുഷ്യരുടെ നേര്‍ക്കാഴ്ചകളും അവരുടെ ജീവിതകഥകളും ലോകത്തിന് മുന്നിലെത്തിക്കാന്‍ ഒരുങ്ങുകയാണ് ‘ഫേസസ് ഓഫ് ചോയ്‌സ്’ എന്ന എന്‍ജിഒ. ‘ചോയ്‌സ് (തിരഞ്ഞെടുപ്പ്) എന്നത് വെറുമൊരു വാക്കല്ല, അതൊരു വ്യക്തിയാണ്’ എന്ന സന്ദേശവുമായാണ് ഈ കാമ്പെയ്ന്‍ ഇവര്‍ ജനങ്ങളിലേക്ക് എത്തിക്കുന്നത്.
‘ഫേസസ് ഓഫ് ചോയ്‌സ്’ സ്ഥാപകയായ ലിറിക് ഗില്ലെറ്റ് ഒരു രാത്രിയില്‍ കണ്ട സ്വപ്‌നത്തില്‍ നിന്നാണ് ഈ ആശയത്തിന്റെ തുടക്കം. ഇതുവരെ ലോകം കേള്‍ക്കാത്ത, കാണാത്ത ഒരു കൂട്ടം മനുഷ്യരുടെ മുഖങ്ങളും അവരുടെ കഥകളുമായിരുന്നു ആ സ്വപ്‌നത്തില്‍. ഇന്ന് സെറിബ്രല്‍ പാള്‍സി ബാധിച്ച് ശാരീരിക ബുദ്ധിമുട്ടുകളോടെ ജീവിക്കുന്ന ഹോപ്പ് ഹോഫ്മാന്‍ എന്ന പെണ്‍കുട്ടിയാണ് അതിലൊരാള്‍. അമ്മയുടെ ഗര്‍ഭപാത്രത്തില്‍ വച്ച് അവള്‍ക്ക് മൂന്ന് മാസം മാത്രം പ്രായമുള്ളപ്പോള്‍ നടത്തിയ ഗര്‍ഭച്ഛിദ്രത്തിനായുള്ള ശ്രമത്തിനിടയില്‍ തലയോട്ടിക്ക് ഏറ്റ മുറിവിന്റെ ക്ഷതം ഇന്നും ഹോപ്പ് പേറുന്നു. 1952-ല്‍ ഹംഗറിയില്‍ വെച്ച് ഒന്നിലധികം ഗര്‍ഭച്ഛിദ്ര ശ്രമങ്ങളെ അതിജീവിച്ച ഇമ്രെ തഗ്ലാസിയാണ് ഇത്തരത്തിലുള്ള മറ്റൊരു വ്യക്തി. ഇന്ന് യൂറോപ്പിലുടനീളം 50,000-ത്തിലധികം കുഞ്ഞുങ്ങളുടെ ജീവന്‍ ഗര്‍ഭച്ഛിദ്രത്തില്‍ നിന്ന് രക്ഷിക്കാന്‍ അദ്ദേഹം നിമിത്തമായി.
2020-ലെ സൂപ്പര്‍ ബൗള്‍ മത്സരത്തിനിടയില്‍ ഇത്തരത്തിലുള്ളവരെ ഉള്‍പ്പെടുത്തി പരസ്യം നല്‍കാന്‍ ശ്രമിച്ചെങ്കിലും അവസാന നിമിഷം അത് തടയപ്പെട്ടു. എന്നാല്‍ ഇന്ന്, അതിനേക്കാള്‍ വലിയൊരു വേദിയാണ് ദൈവാനുഗ്രഹത്താല്‍ ഇവര്‍ക്ക് മുന്നില്‍ തുറക്കപ്പെട്ടിരിക്കുകയാണ്. ശതകോടിക്കണക്കിന് ആളുകള്‍ തത്സമയം കാണുന്ന ഫിഫ ലോകകപ്പ് വേദി!
‘ക്രിസ്തു എപ്പോഴും സത്യം വെളിപ്പെടുത്തിയത് നേരിട്ടുള്ള കണ്ടുമുട്ടലുകളിലൂടെയാണ്. വെറുമൊരു വാദപ്രതിവാദത്തിനപ്പുറം, ഈ മനുഷ്യരുടെ മുഖങ്ങളിലേക്ക് നോക്കുമ്പോള്‍ ലോകത്തിന്റെ മനസ്സാക്ഷി ഉണരും എന്നാണ് എന്റെ പ്രതീക്ഷ,’- ലിറിക് ഗില്ലെറ്റ പങ്കുവച്ചു. ശാരീരിക വൈകല്യങ്ങളും മാനസികക്ഷതങ്ങളും പേറുമ്പോഴും, തങ്ങള്‍ക്ക് നിഷേധിക്കപ്പെടുമായിരുന്ന ജീവിതത്തെ നന്ദിയോടെയും ക്ഷമയോടെയും ചേര്‍ത്തുപിടിക്കുന്ന ഇവരുടെ കഥകള്‍ ലോകത്തിന്റെ മനസ്സാക്ഷിയെ ഉണര്‍ത്തുമെന്ന് സഹൃദയരായെ എല്ലാ പ്രോ- ലൈഫ് പ്രവര്‍ത്തകരും പ്രതീക്ഷിക്കുന്നു. ഫിഫ ലോകകപ്പിന്റെ ആവേശത്തിനൊപ്പം ഈ ഹൃദയസ്പര്‍ശിയായ കാമ്പെയ്‌നും ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടും എന്നതില്‍ സംശയമില്ല.