ദൈവകരുണയുടെ തിരുനാള്‍; പ്രേഷിതരുടെ മഹാസംഗമം 12-ന്

 
Daiva karuna

ആലപ്പുഴ: സീറോ മലബാര്‍, ലത്തീന്‍, സീറോ മലങ്കരസഭകളിലെ മുപ്പത്തിരണ്ട് രൂപതകളില്‍നിന്നുള്ള മെത്രാന്മാരും വൈദികരും സന്യസ്തരും അല്മായരും അണിനിരക്കുന്ന ദൈവകരുണയുടെ തിരുനാള്‍ ആഘോഷവും ദൈവകരുണയുടെ പ്രേഷിതരുടെ മഹാസമ്മേളനം  12 ന് ചേര്‍ത്തലയില്‍ നടക്കും. ചേര്‍ത്തല മായിത്തറയില്‍ നടത്തുന്ന മഹാസംഗമത്തില്‍ ഉയര്‍ത്താനുള്ള പതാകയുടെ ആശീര്‍വാദകര്‍മ്മം സീറോ മലബാര്‍ സഭാ ആസ്ഥാനത്ത് നടന്നു. സീറോ മലബാര്‍ സഭാധ്യക്ഷന്‍ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ പതാക ആശീര്‍വദിച്ചു.

മാര്‍ തോമാശ്ലീഹയുടെ വിശ്വാസപ്രഖ്യാപനത്തിലേക്കു നയിച്ചത്,  ദൈവകരുണയുടെ മഹനീയമായ ഒഴുക്കായിരുന്നെന്ന് ആര്‍ച്ചുബിഷപ് പറഞ്ഞു. ദൈവകരുണയുടെ അനന്തമായ സ്‌നേഹവും സമാധാനവും ലോകമെങ്ങും വ്യാപിക്കട്ടെയെന്ന് ആശീര്‍വാദപ്രസംഗത്തില്‍ മാര്‍ റാഫേല്‍ തട്ടില്‍ ആശംസിച്ചു.

ചടങ്ങില്‍ സീറോ മലബാര്‍ മിഷന്‍ സെക്രട്ടറി ഫാ. ഫ്രാന്‍സീസ് എലുവത്തുങ്കല്‍, കെസിബിസി മദ്യ-ലഹരിവിരുദ്ധ കമ്മീഷന്‍ സെക്രട്ടറി ഫാ. തോമസ് ഷൈജു ചിറയില്‍, തിരുനാള്‍ കമ്മിറ്റി കണ്‍വീനര്‍ സാബു ജോസഫ്, സിസ്റ്റര്‍ ജെന്‍സി തെരേസ്, സെബാസ്റ്റ്യന്‍ മിറിയം, ജോര്‍ജ്ജ് ജോസഫ്, ബോബന്‍ കെ. ജോണ്‍, ഫിലോമിന ബോബന്‍, ജോസ് ആറുകാട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.

മായിത്തറ സേക്രഡ് ഹാര്‍ട്ട് ഇടവകയുടെ ആതിഥേയത്വത്തില്‍ സെന്റ് മൈക്കിള്‍സ് കോളജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് ഈ ചരിത്രസംഗമം.

ഉച്ചകഴിഞ്ഞ് 2 മണിക്ക് ഒരുക്ക ശുശ്രൂഷകളോടെ ആരംഭിക്കുന്ന തിരുക്കര്‍മ്മങ്ങളില്‍, കെസിബിസി പ്രസിഡന്റ് ആര്‍ച്ചുബിഷപ് ഡോ. വര്‍ഗീസ് ചക്കായ്‌ലക്കല്‍, മെത്രാന്മാരായ  മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍,  ഡോ. ഗീവര്‍ഗീസ് മാര്‍ മക്കാറിയോസ്,  ഡോ. ജയിംസ് ആനാപറമ്പില്‍,  ഡോ. പോള്‍ ആന്റണി മുല്ലശ്ശേരി എന്നിവര്‍ പൊന്തിഫിക്കല്‍ ദിവ്യബലിക്കു മുഖ്യകാര്‍മ്മികത്വം വഹിക്കും. ദിവ്യബലിയെത്തുടര്‍ന്ന് ആരാധനയും പ്രത്യേകദണ്ഡവിമോചന ആശീര്‍വാദവും ഉണ്ടായിരിക്കും.

Tags

Share this story

From Around the Web