ഭിക്ഷാടനം നടത്തിയ വയോധിക മരിച്ചു. വീട് തുറന്നപ്പോൾ കണ്ടത് ചാക്കുകളിൽ നിറച്ച നോട്ടുകെട്ടുകൾ. പത്തു ചാക്കുകൾ എണ്ണിക്കഴിഞ്ഞു, ഇരുപതോളം ചാക്കുകൾ ഇനിയും എണ്ണിത്തീരാനുണ്ട്
കർണാടക: വർഷങ്ങളായി തെരുവിൽ ഭിക്ഷാടനം നടത്തി ജീവിച്ചിരുന്ന വയോധികയുടെ മരണത്തിന് പിന്നാലെ വാടക വീട്ടിൽ നിന്ന് കണ്ടെത്തിയത് ലക്ഷക്കണക്കിന് രൂപയുടെ പണച്ചാക്ക്. കർണാടക മാണ്ഡ്യയിലെ ഗുത്തലു പ്രദേശത്താണ് സംഭവം.
ഹൂർ ഉന്നിസ എന്ന വയോധികയുടെ വീട് പരിശോധിച്ചപ്പോഴാണ് 30ലധികം ചാക്കുകളിലായി സൂക്ഷിച്ച 30 ലക്ഷത്തിലധികം രൂപ കണ്ടെത്തിയത്.
വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ഹൂർ ഉന്നിസ മരിച്ചത്. മരണാനന്തര ചടങ്ങുകൾക്കും മറ്റും മാണ്ഡ്യയിലെ ഗുത്താലു മേഖലയിലുള്ള വയോധിക താമസിച്ചിരുന്ന വാടക വീട് നാട്ടുകാർ ചേർന്ന് പരിശോധിക്കുകയായിരുന്നു. തുടർന്നാണ് ചാക്കുകളിൽ കെട്ടിവെച്ച നിലയിൽ പണം കണ്ടെത്തിയത്.
പണം കണ്ടതോടെ നാട്ടുകാർ ഞെട്ടിത്തരിക്കുകയായിരുന്നു. ഭിക്ഷാടനത്തിലൂടെ ഇത്രയും തുക എങ്ങനെ സമ്പാദിച്ചെന്നാണ് നാട്ടുകാരുടെ സംശയം. രണ്ട് വർഷം മുമ്പ് സഹോദരി മരിച്ചതിനു ശേഷം ഇവർ ഒറ്റയ്ക്കായിരുന്നു ഈ വീട്ടിൽ താമസിച്ചിരുന്നത്.
പത്തു ചാക്കുകൾ മാത്രമാണ് ഇതിനോടകം എണ്ണിക്കഴിഞ്ഞത്. ഇതിൽ 9 ലക്ഷം രൂപ കിട്ടി. ഇരുപതോളം ചാക്കുകൾ ഇനിയും എണ്ണിത്തീരാനുണ്ട്. ഇതും കൂടി എണ്ണുന്നതോടെ 30 ലക്ഷം രൂപയിലധികം വരുമെന്നാണ് പ്രാഥമിക നിഗമനം.
പണം കണ്ടെത്തിയതോടെ തെരുവുകളിൽ ഭിക്ഷാടനം നടത്തി ജീവിച്ചിരുന്ന ഒരു വയോധികയ്ക്ക് എങ്ങനെ ഇത്രയും പണം സൂക്ഷിച്ചെന്ന അത്ഭുതത്തിലാണ് നാട്ടുകാർ.
പണം നിലവിൽ സുരക്ഷിതമായി സൂക്ഷിക്കുന്നതിനായി ഗുത്താലുവിലെ പ്രാദേശിക മസ്ജിദിന് കൈമാറിയിട്ടുണ്ട്.
വയോധികയുടെ ബന്ധുക്കൾ എത്തിയ ശേഷം ബാക്കി ചാക്കിലെ തുക എണ്ണിത്തിട്ടപ്പെടുത്തും.
പണത്തിന്റെ നിയമപരമായ അവകാശി ആരാണെന്നതിലും തുക പൂർണമായി കണക്കാക്കിയ ശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുക.