ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ഉയരുന്നു; ആശങ്കയറിയിച്ച് ലോകാരോഗ്യ സംഘടന
ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള ബാധിച്ച് മരിക്കുന്നവരുടെ എണ്ണം വൻതോതിൽ ഉയരുന്ന പശ്ചാത്തലത്തിൽ ആശങ്കയറിയിച്ച് ലോകാരോഗ്യ സംഘടന. രോഗവ്യാപനത്തിന് കാരണമായ എബോളയുടെ പ്രത്യേക വകഭേദത്തിനെതിരെയുള്ള വാക്സിൻ വികസിപ്പിച്ചെടുക്കാൻ കുറഞ്ഞത് ഒൻപത് മാസമെങ്കിലും എടുത്തേക്കുമെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്.
നിലവിൽ ‘ബുന്ദിബുഗ്യോ’ (Bundibugyo) എന്ന എബോള വകഭേദത്തിനെതിരെ രണ്ട് സാധ്യതയുള്ള വാക്സിനുകൾ വികസിപ്പിച്ചുവരുന്നുണ്ടെങ്കിലും ഇവയൊന്നും ഇതുവരെ ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് വിധേയമാക്കിയിട്ടില്ലെന്ന് ഡബ്ല്യുഎച്ച്ഒ ഉപദേശകൻ ഡോ. വാസി മൂർത്തി അറിയിച്ചു.
നിലവിൽ 600-ഓളം പേർക്ക് എബോള ബാധിച്ചതായി സംശയിക്കുന്നു. രോഗലക്ഷണങ്ങളോടെ 139 പേർ മരണപ്പെട്ടു. വൈറസ് ബാധ കണ്ടെത്താൻ വൈകിയതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കാം. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ (DRC) 51 പേർക്കും അയൽരാജ്യമായ ഉഗാണ്ടയിൽ രണ്ട് പേർക്കും രോഗം സ്ഥിരീകരിച്ചു. കോംഗോയിലെ ഇട്ടൂരി, വടക്കൻ കിവു പ്രവിശ്യകളാണ് രോഗത്തിന്റെ പ്രഭവകേന്ദ്രം. ഉഗാണ്ടയുടെ തലസ്ഥാനമായ കമ്പാലയിൽ രോഗം സ്ഥിരീകരിച്ച രണ്ട് പേരും കോംഗോയിൽ നിന്ന് യാത്ര ചെയ്തെത്തിയവരാണ്. ഇതിൽ ഒരാൾ മരണപ്പെടുകയും ചെയ്തു