കുരിശ് നശിപ്പിച്ചു. 35 കിലോയുള്ള കുരിശുമായി 14 മണിക്കൂര്‍ മലകയറി 18-കാരന്‍

 
Cross

മാഡ്രിഡ്: നശിപ്പിക്കപ്പെട്ട കുരിശ് പുനഃസ്ഥാപിക്കാന്‍ കൊടുംതണപ്പില്‍ 35 കിലോ ഭാരമുള്ള കുരിശും ചുമന്ന് 14 മണിക്കൂര്‍ മലകയറിയ പതിനെട്ടുകാരന്റെ വിശ്വാസതീക്ഷ്ണതയ്ക്കും നിശ്ചയദാര്‍ഢ്യത്തിനും മുന്നില്‍ നമിച്ച് ലോകം. സ്പെയിനിലെ പൈരണീസ് മലനിരകളിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ അനറ്റോയുടെ  നെറുകയില്‍ സ്ഥാപിച്ചിരുന്ന കുരിശ് നശിപ്പിക്കപ്പെട്ടതിനെ തുടര്‍ന്നാണ് 18-കാരനായ ഫ്രഞ്ച് യുവാവ് മായേല്‍ ലെ ലാഗഡെക്കിന്റെ ഈ വിശ്വാസ സാഹസം.

സ്പെയിനിലെ രണ്ടാമത്തെ ഉയര്‍ന്ന കൊടുമുടിയായ  അനറ്റോയില്‍ 1951-ലാണ് ആദ്യമായി കുരിശ് സ്ഥാപിച്ചത്. കഴിഞ്ഞ ഏപ്രിലില്‍,  സിവില്‍ ഗാര്‍ഡ് നടത്തിയ പരിശോധനയിലാണ് 3 മീറ്റര്‍ ഉയരവും 100 കിലോയോളം ഭാരവുമുള്ള  കുരിശ് ആരോ തകര്‍ത്ത് മലഞ്ചെരുവിലേക്ക് എറിഞ്ഞതായി കണ്ടെത്തിയത്. ഇതിനെ തുടര്‍ന്ന് മയേല്‍ ലെ ലാഗഡെക എന്ന ഈ പതിനെട്ടുകാരന്‍ സ്വന്തം കൈകൊണ്ട് രൂപപ്പെടുത്തിയ 35 കിലോ ഭാരമുള്ള വാല്‍നട്ട് തടിയുടെ കുരിശുമായി മലകയറുകയായിരുന്നു.

ലാന്‍ഡ്‌സ്‌കേപ്പ് വിദ്യാര്‍ത്ഥിയായ മായേല്‍,  മഞ്ഞും കൊടും തണുപ്പും നിറഞ്ഞ പാതയിലൂടെ 14 മണിക്കൂറോളം നീണ്ട കഠിനമായ കാല്‍നടയാത്രയ്ക്കൊടുവിലാണ് ലക്ഷ്യസ്ഥാനത്ത് എത്തിയത്. വഴിയിലുടനീളം നിരവധി ആളുകള്‍ തനിക്ക് ധൈര്യം പകര്‍ന്നു തന്നതായും, യാത്രയുടെ ഏറ്റവും ദുഷ്‌കരമായ ഘട്ടത്തില്‍ ഒരു സ്ത്രീ തന്റെ ഹൈക്കിംഗ് പോള്‍ (വടി) നല്‍കി സഹായിച്ചതായും മായേല്‍ നന്ദിയോടെ ഓര്‍ക്കുന്നു.  മായേലിന്റെ  പരിശ്രമത്തെ ബെനാസ്‌ക് മേയര്‍ മാനുവല്‍ മോറ അഭിനന്ദിക്കുകയും, യഥാര്‍ത്ഥ കുരിശ് പുനഃസ്ഥാപിക്കുന്നത് വരെ ഇത് അവിടെ തുടരുമെന്ന് അറിയിക്കുകയും ചെയ്തു. ഫ്രാന്‍സിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ കൊടുമുടിയില്‍ കുരിശ് സ്ഥാപിക്കാനായി എന്ന വസ്തുത തനിക്ക് തന്നെ വിശ്വസിക്കാനാവുന്നില്ലെന്നും നമ്മുടെ പൈതൃകങ്ങളെ ഇത്തരത്തില്‍ നശിപ്പിക്കുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നും മായേല്‍ തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ കുറിച്ചു.

കുരിശ് നിര്‍മ്മിക്കുന്നത് മുതല്‍ അത് കൊടുമുടിയില്‍ സ്ഥാപിക്കുന്നത് വരെയുള്ള എല്ലാ ദൃശ്യങ്ങളും മായേല്‍ തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്.  വിശ്വാസത്തിന്റെയും മാനവികതയുടെയും അത്യപൂര്‍വ്വമായ അടയാളപ്പെടുത്തലായി മാറിയിരിക്കുകയാണ് ഈ 18-കാരന്റെ സാഹസിക യാത്ര.

Tags

Share this story

From Around the Web