കോടതിയും കനിഞ്ഞില്ല. നേഹയുടെ മാതാപിതാക്കളുടെ കാത്തിരിപ്പ് തുടരുന്നു

 
court

ലാഹോര്‍: പാകിസ്താനില്‍ തട്ടിക്കൊണ്ടുപോയ ക്രൈസ്തവ പെണ്‍കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം വിടണമെന്ന ഹര്‍ജി തള്ളി ലാഹോര്‍ ഹൈക്കോടതി. 

മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ മകളെ തിരികെ കിട്ടുമെന്ന പ്രതീക്ഷയോടെ കോടതിയിലെത്തിയ നിര്‍ധനരായ മാതാപിതാക്കള്‍ക്ക് കടുത്ത നിരാശയും വേദനയും സമ്മാനിക്കുന്നതായിരുന്നു കോടതിയുടെ ഈ വിധി. 

പഞ്ചാബ് പ്രവിശ്യയിലെ കസൂര്‍ സ്വദേശിയായ നേഹ ഫക്കീര്‍ (18) എന്ന പെണ്‍കുട്ടിയുടെ കുടുംബത്തിനാണ് ഈ ദുരനുഭവം ഉണ്ടായത്.

ക്രിസ്ത്യന്‍ സോളിഡാരിറ്റി ഇന്റര്‍നാഷണല്‍ (സിഎസ്ഐ) എന്ന സംഘടനയുടെ സഹായത്തോടെ നേഹയുടെ പിതാവ് ഫക്കീര്‍ മസി നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയാണ് കോടതി നിരസിച്ചത്. 

ഒരു ഇഷ്ടികച്ചൂളയിലെ കരാര്‍ തൊഴിലാളികളായ ഫക്കീര്‍ മസിയും ഭാര്യ റസൂല ബീബിയും തങ്ങളുടെ മകള്‍ക്ക് മെച്ചപ്പെട്ടൊരു ഭാവി സ്വപ്നം കണ്ടാണ് ഒരു പ്രാദേശിക മുസ്ലീം കുടുംബം നടത്തുന്ന തയ്യല്‍ കേന്ദ്രത്തില്‍ ചേര്‍ത്തത്. എന്നാല്‍ രണ്ടു മാസത്തെ പഠനത്തിന് ശേഷം, മാര്‍ച്ച് 24-ന് നേഹ വീട്ടിലേക്ക് തിരികെ വന്നില്ല.

തുടര്‍ന്ന് ഏപ്രില്‍ 1-ന് കുടുംബം പോലീസില്‍ പരാതി നല്‍കി. തയ്യല്‍ കേന്ദ്രത്തിന്റെ ഉടമയും ഇസ്ലാമിക പണ്ഡിതനുമായ മുഹമ്മദ് സാജിദ്, ഇയാളുടെ രണ്ട് ഭാര്യമാര്‍ എന്നിവര്‍ക്കെതിരെയായിരുന്നു പരാതി. 

എന്നാല്‍ പരാതി നല്‍കിയതിന് പിന്നാലെ പ്രതികളില്‍ നിന്നും തങ്ങള്‍ക്ക് കടുത്ത ഭീഷണിയുണ്ടായതായും, പോലീസ് കേസ് അന്വേഷിക്കാന്‍ യാതൊരു താല്പര്യവും കാണിച്ചില്ലെന്നും നേഹയുടെ മാതാപിതാക്കള്‍ പറഞ്ഞു.

തുടര്‍ന്ന് ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നേഹയെ ലാഹോറിലെ ഒരു സര്‍ക്കാര്‍ അഭയകേന്ദ്രത്തില്‍ കണ്ടെത്തിയത്. ഇതിനിടയില്‍ പോലീസിനെ തെറ്റിദ്ധരിപ്പിക്കുന്നതിനായി പെണ്‍കുട്ടിയെ ആദ്യം ഒരു മദ്രസയിലാണ് ഒളിപ്പിച്ചിരുന്നതെന്നും അന്വേഷണത്തില്‍ വ്യക്തമായി. ജൂണ്‍ 9-ന് പെണ്‍കുട്ടിയെ നേരിട്ട് കോടതിയില്‍ ഹാജരാക്കാന്‍ ജഡ്ജി ഉത്തരവിടുകയായിരുന്നു.

രണ്ട് മാസത്തിന് ശേഷം മാതാപിതാക്കളും സഹോദരിയും മകളെ ആദ്യമായി കോടതിയില്‍ വെച്ചാണ് കണ്ടത്. എന്നാല്‍ അവര്‍ കണ്ടത് തങ്ങള്‍ക്കറിയാവുന്ന നേഹയെ ആയിരുന്നില്ല. തലുമുതല്‍ പാദം വരെ കറുത്ത ഇസ്ലാമിക വസ്ത്രം  ധരിച്ച നിലയിലായിരുന്നു നേഹ. മറ്റ് മുസ്ലീം സ്ത്രീകളും നേഹക്കൊപ്പമുണ്ടായിരുന്നു. 

കോടതി പരിസരത്തുവെച്ച് നേഹയോട് സംസാരിക്കാന്‍ അമ്മയും സഹോദരിയും ശ്രമിച്ചെങ്കിലും കൂടെയുണ്ടായിരുന്നവര്‍ അതിന് അനുവദിച്ചില്ല. കോടതി മുറിക്കുള്ളില്‍ വെച്ച് പെണ്‍കുട്ടിയോട് സംസാരിക്കാന്‍ ജഡ്ജിയും മാതാപിതാക്കള്‍ക്ക് അനുവാദം നല്‍കിയില്ല. ഒടുവില്‍ ഹര്‍ജി തള്ളിക്കൊണ്ട് ജഡ്ജി ഉത്തരവിടുകയായിരുന്നു.

കോടതി വിധി വന്നതോടെ തങ്ങളുടെ മകളെ തിരികെ എത്തിക്കാനുള്ള എല്ലാ ശ്രമങ്ങളും വെറുതെയായെന്ന സങ്കടത്തിലാണ് ഈ  കുടുംബം. ഹൈക്കോടതിയുടെ ഡബിള്‍ ബെഞ്ചിനെ സമീപിക്കാന്‍ നിയമപരമായ സാധ്യതയുണ്ടെങ്കിലും, അതിന് വരുന്ന വന്‍ സാമ്പത്തിക ബാധ്യത താങ്ങാന്‍ ഈ ദരിദ്ര കുടുംബത്തിന് കഴിയില്ല. 

കൂടാതെ അവിടെനിന്നും അനുകൂല വിധി ഉണ്ടാകുമോ എന്ന കാര്യത്തിലും ഉറപ്പില്ല. സിഎസ്ഐയുമായി ചേര്‍ന്ന് തുടര്‍ നടപടികള്‍ക്കായുള്ള പരിശ്രമത്തിലാണ് ഇവര്‍.

പാകിസ്താനിലെ ക്രൈസ്തവ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികളെ ലക്ഷ്യമിട്ട് വര്‍ഷങ്ങളായി നേരിടുന്ന തട്ടിക്കൊണ്ടുപോകലിന്റെയും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്റെയും ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് നേഹയുടെ കേസ്.

 പഞ്ചാബ്, സിന്ധ് പ്രവിശ്യകളില്‍ ഇത്തരം സംഭവങ്ങള്‍ വ്യാപകമായി നടക്കുന്നുണ്ടെന്നും, പ്രാദേശിക ഭരണകൂടങ്ങളുടെയും മതനേതാക്കളുടെയും ഒത്താശയോടെ നടക്കുന്ന ഈ ക്രൂരതകള്‍ക്കെതിരെ യാതൊരുവിധ ശിക്ഷാ നടപടികളും ഉണ്ടാകാറില്ലെന്നും മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നു.
 

Tags

Share this story

From Around the Web