എം.വി ഗോവിന്ദനെ തിരുത്തി മുഖ്യമന്ത്രി.ആര്‍എസ്എസുമായി ഇന്നലെയും ഇന്നും നാളെയും ഐക്യമില്ലെന്ന് മുഖ്യമന്ത്രി. കോണ്‍ഗ്രസ് ആണ് ആര്‍. എസ്. എസുമായി കൂട്ട് ചേര്‍ന്നത്

 
M V GOVINDAN

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ ആര്‍എസ്എസുമായി ബന്ധപ്പെട്ട പ്രസ്താവനയില്‍ വിശദീകരണവുമായി മുഖ്യമന്ത്രി. അടിയന്തിരാവസ്ഥക്കാലത്ത് സ്വന്തം നിലയ്ക്കാണ് സിപിഎം പോരാടിയത്. ആര്‍എസ്എസുമായി ഒരു ഘട്ടത്തിലും സഹകരിച്ചിട്ടില്ല. തെരഞ്ഞെടുപ്പില്‍ ജനതാ പാര്‍ട്ടിയുമായാണ് സി പി എം സഹകരിച്ചതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.  


തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ വന്നപ്പോള്‍ എംവി ഗോവിന്ദന്‍ തന്നെ വിശദീകരിച്ചുവെന്ന് പറഞ്ഞ മുഖ്യമന്ത്രി, ആര്‍എസ്എസുമായി ഇന്നോ ഇന്നലെയോ ഐക്യപ്പെട്ടില്ലെന്നും നാളെയും യോജിക്കില്ലെന്നും വ്യക്തമാക്കി.

ആര്‍എസ്എസ് മാത്രമല്ല, ഒരു വര്‍ഗീയ ശക്തിയുമായും യോജിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഎമ്മിന്റെ രാഷ്ട്രീയം മറച്ചു വെക്കാറില്ല. എത്ര വലിയ ശത്രുവിന് മുന്നിലും തലയുയര്‍ത്തി നിലപാട് പറയും. 

ആര്‍എസ്എസ് നേതാക്കളുടെ ചിത്രങ്ങള്‍ക്ക് മുന്നില്‍ താണുവണങ്ങിയ ചിലരുണ്ടല്ലോ, അവരെ പോലെ അല്ല സിപിഎം. ആര്‍എസ്എസ് ശാഖക്ക് കാവല്‍ നിന്നെന്ന് പറഞ്ഞത് പഴയ കെപിസിസി പ്രസിഡന്റാണെന്ന് പറഞ്ഞ് കെ സുധാകരനെയും പ്രതിപക്ഷ നേതാവിനെയും മുഖ്യമന്ത്രി പരോക്ഷമായി കുറ്റപ്പെടുത്തി.

വിശ്വസിക്കാവുന്ന മിത്രം എന്ന നിലക്കല്ലേ അന്ന് കോണ്‍ഗ്രസ് സമീപനം എടുത്തതെന്ന് മുഖ്യമന്ത്രി ചോദിച്ചു. ഏതെങ്കിലും വിവാദമുണ്ടാക്കി സിപിഎമ്മിനെ കുടുക്കാമെന്ന് കരുതിയാല്‍ അത് അത്ര പെട്ടെന്ന് വേവില്ലെന്നും അദ്ദേഹം പറഞ്ഞു.  

മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാനാണ് അടിയന്തിരാവസ്ഥ കാലത്ത് സിപിഎം പോരാടിയത്. തിരഞ്ഞെടുപ്പില്‍ അതിന്റെ ഭാഗമായി ജനതാ പാര്‍ട്ടിയുമായി സി പി എം സഹകരിച്ചു. മറുവശത്ത് യു ഡി എഫാണ് ജനസംഘവും ജനതാ പാര്‍ട്ടിയുമായി കേരളത്തില്‍ സഖ്യം ഉണ്ടാക്കി. ഒ രാജഗോപാല്‍ കെ ജി മാരാര്‍ എന്നിവരുമായി കോണ്‍ഗ്രസ് സഹകരിച്ചുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

Tags

Share this story

From Around the Web