ചാപ്പലും സെമിത്തേരിയും പൊളിച്ചുനീക്കണം; കന്യാസ്ത്രീകള്‍ക്ക് ഭീഷണി: പ്രതിഷേധം ശക്തമാകുന്നു

 
CHAPAL


കൊല്‍ക്കത്ത (പശ്ചിമ ബംഗാള്‍): നിര്‍മ്മാണത്തിലിരിക്കുന്ന ചാപ്പലും സെമിത്തേരിയും പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകളെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. 

ബരാസത്തിലെ ഓക്സിലിയം സലേഷ്യന്‍ സിസ്റ്റേഴ്സിന്റെ (എഫ്എംഎ) മഠത്തിന്റെ കോമ്പൗണ്ടില്‍ അതിക്രമിച്ചു കയറിയ അറുപതോളം വരുന്ന സംഘമാണ് ഭീഷണിമുഴക്കിയത്. 

നിര്‍മ്മാണത്തിലിരിക്കുന്ന ചാപ്പലും സെമിത്തേരിയും ഉടന്‍ പൊളിച്ചുനീക്കണമെന്നായിരുന്നു അക്രമികളുടെ ആവശ്യം. ചാപ്പലിനും സലേഷ്യന്‍ സന്യാസിനി സമൂഹത്തിലെ അംഗങ്ങള്‍ക്കായി നിര്‍മ്മിക്കുന്ന സെമിത്തേരിക്കും ആവശ്യമായ അനുമതികള്‍ ലഭിച്ചതിനുശേഷമാണ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. 

എന്നാല്‍ സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടായതിനു പിന്നാലെ പദ്ധതിക്കെതിരെ ചിലര്‍ രംഗത്തു വരുകയായിരുന്നു. 'നിങ്ങളുടെ സര്‍ക്കാര്‍ ഇപ്പോള്‍ അധികാരത്തിലില്ല, ഇത് ഞങ്ങളുടെ സര്‍ക്കാരാണ്.' എന്ന് ആക്രോശിച്ചാണ് അക്രമി സംഘം എത്തിയതും.

പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ഉടന്‍ ഇടപെടണമെന്നും സലേഷ്യന്‍ സിസ്റ്റേഴ്സിനും അവരുടെ സ്ഥാപനങ്ങള്‍ക്കും സുരക്ഷ ഉറപ്പാക്കണമെന്നും ഓള്‍ ഇന്ത്യ കാത്തലിക് യൂണിയന്‍ (എഐസിയു) ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ കര്‍ശനമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ അത് ന്യൂനപക്ഷങ്ങള്‍ക്കെ തിരായ കൂടുതല്‍ ആക്രമണങ്ങള്‍ക്ക് വഴിതുറക്കുമെന്ന് സംഘടന മുന്നറിയിപ്പ് നല്‍കി. 

പശ്ചിമ ബംഗാളിന്റെ വിവിധ ഭാഗങ്ങളില്‍ ക്രൈസ്തവ സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് നടക്കുന്ന ആസൂത്രിത അതിക്രമങ്ങളുടെ തുടര്‍ച്ചയാണ് ബരാസത്തിലുണ്ടായതെന്ന് കാത്തലിക് യൂണിയന്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. 

സംഭവവുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഇതുവരെയും ഔദ്യോഗിക പ്രതികരണങ്ങളൊന്നും ലഭ്യമായിട്ടില്ല.
 

Tags

Share this story

From Around the Web