മനുഷ്യന്റെ വിശപ്പിനുള്ള ദൈവത്തിന്റെ ഉത്തരമാണ് നിത്യജീവന്‍ നല്‍കുന്ന യേശുവിന്റെ ശരീരവും രക്തവും: ലെയോ പതിനാലാമന്‍ പാപ്പ

 
leo



വത്തിക്കാന്‍ സിറ്റി: മനുഷ്യന്റെ വിശപ്പിനുള്ള ദൈവത്തിന്റെ ഉത്തരമാണ് നിത്യജീവന്‍ നല്‍കുന്ന യേശുവിന്റെ ശരീരവും രക്തവുമെന്ന് ലെയോ പതിനാലാമന്‍ പാപ്പ. ഇന്നലെ ഞായറാഴ്ച വിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍ ദിനമായി ലത്തീന്‍ സഭ ആചരിക്കുന്ന വേളയില്‍ തന്റെ കത്തീഡ്രല്‍ ദേവാലയമായ വിശുദ്ധ ജോണ്‍ ലാറ്ററന്‍ ബസിലിക്കയില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു സന്ദേശം നല്‍കുകയായിരിന്നു പാപ്പ. 

മനുഷ്യനോടുള്ള യേശുവിന്റെ അനുകമ്പയെ എടുത്തുകാട്ടിക്കൊണ്ടും, ഓരോ ദിവസവും വിശുദ്ധ കുര്‍ബാനയായി നമ്മെ സന്ദര്‍ശിക്കുന്ന യേശുവിന്റെ കരുണാര്‍ദ്രമായ സ്‌നേഹത്തെ അനുസ്മരിച്ചുമായിരിന്നു പാപ്പയുടെ സന്ദേശം.


ദൈവം നമ്മുടെ ജീവിതങ്ങളെ ഭരിക്കുമ്പോള്‍ മാത്രമാണ്, എല്ലാ തിന്മകളില്‍ നിന്നും നാം സ്വതന്ത്രരാകുന്നതെന്നും, എന്നാല്‍ ഇതിനര്‍ത്ഥം പരീക്ഷണരഹിതമായ ഒരു ജീവിതം സാധ്യമാകും എന്നല്ല എന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. വിശുദ്ധ ലൂക്കയുടെ സുവിശേഷം, ഒന്‍പതാം അധ്യായത്തിലെ അപ്പം വര്‍ദ്ധിപ്പിക്കുന്ന ഭാഗത്തെ കേന്ദ്രമാക്കിയായിരിന്നു പാപ്പയുടെ സന്ദേശം. 

വിശപ്പുമൂലം വേദനയനുഭവിക്കുന്ന ജനതയെ എപ്രകാരം അനുകമ്പാര്‍ദ്രമായ ഹൃദയത്തോടെ യേശു നോക്കുന്നുവെന്നും, അവരുടെ പരിപാലനത്തിനായി ശിഷ്യന്മാരെ ക്ഷണിക്കുന്നുവെന്നും പാപ്പ ചൂണ്ടിക്കാട്ടി.


വിശപ്പ് ദൈവവുമായുള്ള നമ്മുടെ ബന്ധത്തെ എടുത്തുകാണിക്കുന്നുവെന്നും, എങ്കിലും അഞ്ച് അപ്പവും രണ്ട് മീനുകളും ആളുകളെ പോറ്റാന്‍ അപര്യാപ്തമാണെന്നു നമുക്ക് തോന്നുമെങ്കിലും, നമ്മുടെ ജീവിതത്തിന് ശക്തിയും അര്‍ത്ഥവും നല്‍കാന്‍ ആവശ്യമായതെല്ലാം യേശുവിനോടൊപ്പം ഉണ്ടെന്നുള്ള വിശ്വാസമാണ് ഇവിടെ ഏറ്റവും പ്രധാനമെന്നും പാപ്പ പറഞ്ഞു. 

വേദനിക്കുന്നവരോടുള്ള യേശുവിന്റെ അനുകമ്പ, ദൈവത്തിന്റെ സ്നേഹപൂര്‍ണമായ സാന്നിധ്യത്തെ വെളിപ്പെടുത്തുന്നതാണ്. ഇത് നമ്മെ രക്ഷയിലേക്കു നയിക്കുന്നതാണ്. മനുഷ്യന്റെ വിശപ്പിനുള്ള ദൈവത്തിന്റെ ഉത്തരമാണ് നിത്യജീവന്‍ നല്‍കുന്ന യേശുവിന്റെ ശരീരവും രക്തവും. ജീവനുള്ളതും യഥാര്‍ഥവുമായ അപ്പമായ യേശു നമ്മെ പോഷിപ്പിക്കുമ്പോള്‍ നാം അവനുവേണ്ടി ജീവിക്കുന്നു.


'പോഷണം നല്‍കുകയും പരാജയപ്പെടുകയും ചെയ്യാത്ത അപ്പം; ഭക്ഷിക്കാവുന്നതും എന്നാല്‍ തീര്‍ന്നുപോകാത്തതുമായ അപ്പം. വാസ്തവത്തില്‍, വിശുദ്ധ കുര്‍ബാന രക്ഷകന്റെ യഥാര്‍ത്ഥവും ഗണ്യവുമായ സാന്നിധ്യമാണ്' - വിശുദ്ധ അഗസ്റ്റിന്‍ ഓര്‍മ്മിപ്പിച്ചത് ഇപ്രകാരമാണെന്നു പാപ്പ പറഞ്ഞു.

 റോം രൂപതയുടെ അധ്യക്ഷന്‍ എന്ന നിലയില്‍ തന്റെ കത്തീഡ്രല്‍ ദേവാലയമായ വിശുദ്ധ ജോണ്‍ ലാറ്ററന്‍ ബസിലിക്കയില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച പാപ്പ, തുടര്‍ന്ന് മേരി മേജര്‍ ബസിലിക്കയിലേക്ക് കാല്‍നടയായി ദിവ്യകാരുണ്യ പ്രദിക്ഷണവും നടത്തി. ആയിരങ്ങളാണ് ദിവ്യകാരുണ്യത്തെ അനുഗമിച്ചത്. സമാപനമായി വിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം സ്വീകരിച്ചത് ഇരുപത്തിനായിരത്തിനു മുകളില്‍ വിശ്വാസികളായിരിന്നു.

Tags

Share this story

From Around the Web