നിയമസഭാ തെരഞ്ഞെടുപ്പുകൾ ലക്ഷ്യമിട്ട് ബി.ജെ.പി പുതിയ ദേശീയ ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു. സ്മൃതി ഇറാനിയെ ദേശീയ ജനറൽ സെക്രട്ടറിയായും കെ. സുരേന്ദ്രനെ ദേശീയ സെക്രട്ടറിയായും നിയമിച്ചു
ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾ ലക്ഷ്യമിട്ട് ഭാരതീയ ജനതാ പാർട്ടി (ബി.ജെ.പി.) ദേശീയ അധ്യക്ഷൻ നിതിൻ നബീന്റെ നേതൃത്വത്തിലുള്ള പുതിയ ദേശീയ ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു.
പ്രാദേശിക പ്രാതിനിധ്യത്തിന് മുൻഗണന നൽകിക്കൊണ്ട് പരിചയസമ്പന്നരായ മുതിർന്ന നേതാക്കളെയും യുവാക്കളെയും ഉൾപ്പെടുത്തിയാണ് പുതിയ ടീമിന് രൂപം നൽകിയിരിക്കുന്നത്. സംഘടനയിൽ വലിയ മാറ്റങ്ങൾ വരുത്തിക്കൊണ്ട് മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ പാർട്ടി നേതൃത്വത്തിലേക്ക് തിരിച്ചെത്തിച്ചിട്ടുണ്ട്.
പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറിമാരിൽ ഒരാളായാണ് സ്മൃതി ഇറാനിയെ നിയമിച്ചിരിക്കുന്നത്. കൂടാതെ, മുൻ രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെ ദേശീയ ഉപാധ്യക്ഷയായും ചുമതലപ്പെടുത്തി. പുതിയ പട്ടിക അനുസരിച്ച് തിരഞ്ഞെടുക്കപ്പെട്ട 13 ദേശീയ ഉപാധ്യക്ഷന്മാരിൽ 6 പേരും സ്ത്രീകളാണ്. നാല് വനിതാ സെക്രട്ടറിമാരും ഒരു വനിതാ ജനറൽ സെക്രട്ടറിയും രണ്ട് മുസ്‌ലിം പ്രതിനിധികളും പുതിയ ടീമിൽ ഇടം നേടിയിട്ടുണ്ട്.
ദക്ഷിണേന്ത്യ, കിഴക്കൻ സംസ്ഥാനങ്ങളിൽ കൂടുതൽ സ്വാധീനം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരളം, പശ്ചിമ ബംഗാൾ, ഒഡീഷ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള നേതാക്കൾക്ക് വൈസ് പ്രസിഡന്റ്, സെക്രട്ടറി പദവികളിൽ ഉയർന്ന പ്രാതിനിധ്യം നൽകിയിട്ടുണ്ട്. കേരളത്തിൽ നിന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷനായിരുന്ന കെ. സുരേന്ദ്രൻ ദേശീയ സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
കൂടാതെ നേരത്തെ ദേശീയ സെക്രട്ടറി സ്ഥാനത്തുണ്ടായിരുന്ന അനിൽ ആന്റണി അതേപടി തുടരും. അതേസമയം, ദേശീയ ഉപാധ്യക്ഷൻ സ്ഥാനത്തുണ്ടായിരുന്ന എ.പി. അബ്ദുള്ളകുട്ടി പുതിയ പട്ടികയിൽ സ്ഥാനം പിടിച്ചിട്ടില്ല. നേരത്തെ പട്ടികയിൽ ഇടം പിടിക്കാൻ സാധ്യതയുള്ള നേതാക്കളിൽ ശോഭ സുരേന്ദ്രനും പത്മജ വേണുഗോപാലും ഉൾപ്പെട്ടിരുന്നു. എന്നാൽ പട്ടിക പുറത്തുവിട്ടപ്പോൾ ഇരുവരുടെയും പേരുകൾ ഉൾപ്പെടുത്തിയിട്ടില്ല.
വിനോദ് താവ്‌ഡെ, സുനിൽ ബൻസാൽ എന്നിവരെ നിലവിലെ ജനറൽ സെക്രട്ടറി സ്ഥാനങ്ങളിൽ നിലനിർത്തിയിട്ടുണ്ട്. വസുന്ധര രാജെ (രാജസ്ഥാൻ) തീർഥ് സിങ് റാവത്ത് (ഉത്തരാഖണ്ഡ്), രാം മാധവ് (ഡൽഹി), ബൈജയന്ത് ജയ് പാണ്ഡ (ഒഡീഷ), ഡി. പുരേശ്വരി (ആന്ധ്രാപ്രദേശ്), രേഖ വർമ്മ (ഉത്തർപ്രദേശ്), സർദാർ മൻപ്രീത് സിങ് ബാദൽ (പഞ്ചാബ്) എന്നിവരാണ് ദേശീയ ഉപാധ്യക്ഷന്മാർ. കൂടാതെ ആം ആദ്മി പാർട്ടി (എ.എ.പി) വിട്ടുവന്ന സന്ദീപ് പഥക്കിനെ ദേശീയ സെക്രട്ടറിയായി നിയമിച്ചു. സംബിത് പത്രയെ വടക്കുകിഴക്കൻ മേഖലയുടെ കോർഡിനേറ്ററായി ചുമതലപ്പെടുത്തി.