ഛത്തീസ്ഗഡിലെ കന്യാസ്ത്രീകള്‍ക്കു ജാമ്യം നിഷേധിക്കപ്പെട്ടതിനെക്കുറിച്ച് ആശങ്കകള്‍ ഉയര്‍ത്തി അഡ്വ. സിജി ആന്റണി. കന്യാസ്ത്രീകളുടെ മോചനം തടയാനുള്ള പ്രത്യക്ഷമായ ശ്രമം വ്യക്തമാണെന്ന് സിജി ആന്റണി

 
kerala nuns

കോട്ടയം: ഛത്തീസ്ഗഡിലെ സിസ്റ്റര്‍ പ്രീതിമേരി, സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ് എന്നിവര്‍ക്ക് ജാമ്യം നിഷേധിക്കപ്പെട്ടതിനെക്കുറിച്ചുള്ള ഗൗരവമുള്ള ആശങ്കകള്‍ ഉയര്‍ത്തി അഡ്വ.സിജി ആന്റണി.

ഛത്തീസ്ഗഡില്‍ നടക്കുന്ന കന്യാസ്ത്രീകളുടെ കേസിനെക്കുറിച്ച് ഇപ്പോള്‍ എല്ലാവര്‍ക്കും അറിയാം. താനും ഈ വിഷയത്തെ വളരെ ശ്രദ്ധയോടെ നിരീക്ഷിക്കുകയാണ്. ഇന്ന് എട്ടാം ദിനമായിട്ടും അവരുടെ മോചനം ദൂരെയാണ്.

ഒരു അഭിഭാഷകനും ഉത്തരവാദിത്വമുള്ള പൗരനുമായ എന്നെ അതിയായി ആശ്ചര്യപ്പെടുത്തിയതു ദുര്‍ഗ് സെഷന്‍സ് കോടതി സിസ്റ്റര്‍ പ്രീതിമേരിയും സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്യും നല്‍കിയ ബെയില്‍ അപേക്ഷ കൈകാര്യം ചെയ്ത രീതിയാണ്. ദുര്‍ഗ് സെഷന്‍സ് കോടതി അപേക്ഷ കോടതി തീര്‍പ്പാക്കിയതായി ഇ-കോര്‍ടസ് വെബ്സൈറ്റ് കാണിക്കുന്നുവെങ്കിലും, കേസ് തള്ളിയതിനെ ഉത്തരവ് അപ്ലോഡ് ചെയ്യാതെ തൊട്ടടുത്ത കേസുകളായ ബി.എ 1009 ഉം ബി.എ 1011 ഉം ഉടനെ അന്നു തന്നെ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തിരുന്നു. ഈ തടസം സൃഷ്ഠിക്കല്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ച പ്രതികളുടെ ഉന്നത കോടതി സമീപിക്കാനുള്ള അവകാശം നിഷേധിക്കലാണ്.

ആ ദിവസം തന്നെ, ബജറംഗ് ദള്‍ അംഗങ്ങള്‍ കോടതി കോപൗണ്ടില്‍ പ്രതിഷേധം നടത്തിയിരുന്നു. ഇത് ആ കോടതിയിലും ജീവനക്കാര്‍മാരിലും രാഷ്ട്രീയ സമ്മര്‍ദം ഉണ്ടാക്കിയെന്ന ആശങ്ക ഉയര്‍ത്തുന്നു. കൂടാതെ, ഈ കേസ് അനാവശ്യമായി എന്‍.ഐ.എയുമായി ബന്ധപ്പെടുത്തുന്നുവെന്ന വസ്തുതയുമുണ്ട്. എന്നാല്‍ ഈ കേസിലെ കുറ്റങ്ങള്‍ (ബി.എന്‍.എസ് സെക്ഷന്‍143, ഫ്രീഡം ഓഫ് റിലീജിയന്‍ ആക്ട് ) എന്‍.ഐ.എനിയമത്തില്‍ പരാമര്‍ശിക്കുന്ന കുറ്റങ്ങള്‍ക്കിടയിലല്ല.


അതേസമയം, ഛത്തീസ്ഗഡ് മുഖ്യമന്ത്രി മനുഷ്യകടത്ത്- മതപരിവര്‍ത്തന കുറ്റവും കന്യാസ്ത്രീകളെതിരെ ഉണ്ടെന്നു കോടതി കണ്ടെത്തലില്ലാതെ പൊതുവെ പ്രസ്താവന നല്‍കിയതു ഗൗരവമുള്ളതാണ്. തീര്‍പ്പാക്കാത്ത വിഷയത്തില്‍ ഉന്നത അധികാര സ്ഥാനത്തിരിക്കുന്നവര്‍ ഇങ്ങനെ അഭിപ്രായപ്പെടുന്നതു ന്യായാന്വേഷണത്തെ പ്രതികൂലമായി ബാധിക്കും.

ഇങ്ങനെ ഒക്കെ നടപടിക്രമങ്ങളിലെ ക്രമക്കേട്, അതുപോലെ, വിധി പകര്‍പ്പ് നല്‍കാത്തത് , രാഷ്ട്രീയ ഇടപെടല്‍, എന്നിവയുടെ പൂര്‍ണചിത്രമാണ് ഒരാഴ്ച്ചയുടെ ബാക്കിപത്രം പകര്‍ന്നു നല്‍കുന്നത്. കന്യാസ്ത്രീകളുടെ മോചനം തടയാനുള്ള പ്രത്യക്ഷമായ ശ്രമം ഇതില്‍ വ്യക്തമാണ്. ഈ വസ്തുതകളും വീഴ്ചകളും ചൂണ്ടിക്കാണിക്കുന്നത് ബന്ധപ്പെട്ട കക്ഷികളെയും ജനങ്ങളെയും അധികാരികളെയും ഈ വിഷയത്തില്‍ ജാഗരൂകരാക്കാന്‍ വേണ്ടിയാണെന്നും അഡ്വ. സിജി ആന്റണി പറയുന്നു.
 

Tags

Share this story

From Around the Web