വന്യജീവികൾ ജനവാസ മേഖലയിലേക്ക് കടന്നുകയറുന്നത് തടയാൻ സർക്കാർ പ്രഖ്യാപിച്ച 10 മിഷനുകൾ കാലതാമസമില്ലാതെ നടപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ; സൗരോർജ വേലികൾ പ്രവർത്തനക്ഷമമാക്കാനും നിർദേശം
തിരുവനന്തപുരം: വന്യജീവികൾ ജനവാസ മേഖലയിലേക്ക് കടന്നുകയറുന്നത് തടയുന്നതിനായി സർക്കാർ പ്രഖ്യാപിച്ച 10 മിഷനുകൾ കാലതാമസം കൂടാതെ നടപ്പാക്കണമെന്ന് മനുഷ്യാവകാശ കമീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദ്ദേശിച്ചു.
2025 ഫെബ്രുവരി 23-ന് സർക്കാർ പ്രഖ്യാപിച്ച ഈ പദ്ധതികൾ അടിയന്തരമായി പൂർത്തീകരിക്കാനാണ് കമീഷൻ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.
ജനവാസ മേഖലയും വനവും വേർതിരിക്കുന്ന അതിർത്തികളിൽ സ്ഥാപിച്ചിട്ടുള്ള സൗരോർജ്ജ വേലികൾ പ്രവർത്തനക്ഷമമാണെന്ന് സർക്കാർ ഉറപ്പുവരുത്തണം. വേലികൾ ഇല്ലാത്ത ഇടങ്ങളിൽ പുതിയവ നിർമ്മിക്കുന്ന പദ്ധതികൾ വേഗത്തിലാക്കണമെന്നും കമീഷൻ ഉത്തരവിൽ വ്യക്തമാക്കി.
പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററിൽ നിന്ന് (ഭരണം) കമീഷൻ റിപ്പോർട്ട് തേടിയിരുന്നു. സംസ്ഥാനത്തെ 273 പഞ്ചായത്തുകൾ വന്യജീവി സംഘർഷ ബാധിതമാണെന്നും ഇതിൽ 30 പഞ്ചായത്തുകളിൽ പ്രശ്നം അതിരൂക്ഷമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
വന്യജീവി സംഘർഷത്തെ സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ഏറ്റവുമധികം സംഘർഷം അനുഭവപ്പെടുന്ന വയനാട്ടിൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ റാങ്കിലുള്ള ഉദ്യോഗസ്ഥനെ സ്പെഷ്യൽ ഓഫീസറായി നിയമിക്കുകയും സഹായധനം അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ പുതുക്കുകയും ചെയ്തിട്ടുണ്ട്.
എങ്കിലും, വന്യമൃഗങ്ങൾ ജനവാസമേഖലയിൽ പ്രവേശിക്കുന്നതും മനുഷ്യജീവന് ഭീഷണിയാകുന്നതുമായ സാഹചര്യങ്ങൾ തുടരുകയാണെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിരീക്ഷിച്ചു. ചെമ്പൻകോട് സി. മണികണ്ഠൻ സമർപ്പിച്ച പരാതിയിലാണ് കമീഷന്റെ ഇടപെടൽ.