ഇപ്പോൾ ഇതാണല്ലോ ട്രെൻഡ്, പക്ഷെ നോക്കിയിരുന്നോ പണികിട്ടും! ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ രംഗത്ത്

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന മൗഞ്ചാരോ, വെഗോവി തുടങ്ങിയ മരുന്നുകൾ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) രംഗത്ത്. ഡെർമറ്റോളജിസ്റ്റുകൾ, ഫിസിയോതെറാപ്പിസ്റ്റുകൾ, ആയുർവേദ, ഹോമിയോപ്പതി ഡോക്ടർമാർ പോലും ഈ മരുന്നുകൾ നിർദ്ദേശിക്കുന്നുണ്ടെന്ന് ഐഎംഎ ആരോപിച്ചു. ഇതിന്റെ ഉപയോഗം നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ഐഎംഎ.
പല ഡോക്ടർമാരും അവശ്യമരുന്നുകൾ എന്നതിലുപരി സൗന്ദര്യവർദ്ധക ആവശ്യങ്ങൾക്കായി ഈ മരുന്നുകൾ ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ച് ഐഎംഎക്ക് ആശങ്കയുണ്ട്. എൻഡോക്രൈനോളജിസ്റ്റുകൾ, ജനറൽ ഫിസിഷ്യൻമാർ, ഡയബറ്റോളജിസ്റ്റുകൾ എന്നിവർക്ക് മാത്രം ഈ മരുന്നുകൾ നിർദ്ദേശിക്കാനുള്ള അധികാരം നൽകണമെന്ന് ഐഎംഎ മേധാവി ഡോ. ദിലീപ് ഭാനുശാലി പറഞ്ഞു.
പാശ്ചാത്യ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതുപോലെ, ശരീരഭാരം കുറയ്ക്കാൻ ഈ മരുന്നുകൾ ഉപയോഗിക്കുന്നവർക്ക് പാർശ്വഫലങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. “മരുന്ന് കടകളിൽ ആർക്കും കുറിപ്പടിയില്ലാതെ മരുന്ന് ലഭിക്കുന്ന സാഹചര്യം ഇന്ത്യയിലുണ്ട്. അതിനാൽ ഈ പുതിയ മരുന്നുകളുടെ വിൽപ്പന കർശനമായി നിയന്ത്രിക്കേണ്ടതുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു.