നൈജറിൽ വിമാനത്താവളത്തിന് നേരെ ഭീകരാക്രമണം; 35 പേർ കൊല്ലപ്പെട്ടു
പശ്ചിമാഫ്രിക്കൻ രാജ്യമായ നൈജറിലെ ഏറ്റവും വലിയ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ജൂൺ 18 ന് പുലർച്ചെയുണ്ടായ ഭീകരാക്രമണത്തിൽ 35 പേർ കൊല്ലപ്പെട്ടു. തലസ്ഥാന നഗരമായ നിയാമേയിലുള്ള ‘ദിയോറി ഹാമാനി’ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയാണ് തോക്കുകളും സ്ഫോടകവസ്തുക്കളുമായി ഭീകരർ ഇരച്ചുകയറിയത്. അഞ്ച് മാസത്തിനിടെ ഈ വിമാനത്താവളത്തിന് നേരെ ഉണ്ടാകുന്ന രണ്ടാമത്തെ വലിയ ആക്രമണമാണിത്.
കൊല്ലപ്പെട്ടവരിൽ 22 പേർ ആക്രമണം നടത്തിയ ഭീകരരും 11 പേർ നൈജർ സുരക്ഷാ സൈനികരും രണ്ട് പേർ സാധാരണക്കാരുമാണെന്ന് നൈജർ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം പ്രമുഖ അൽ-ഖ്വൊയ്ദ അനുകൂല ഭീകരസംഘടനയായ ‘ജമാഅത്ത് നുസ്രത്ത് അൽ-ഇസ്ലാം വൽ-മുസ്ലിമീൻ’ (JNIM) ഏറ്റെടുത്തു.
മുസ്ലിം ഭൂരിപക്ഷ രാജ്യമായ നൈജറിൽ, ജനങ്ങൾ പുലർച്ചെയുള്ള സുബഹി നമസ്കാരം കഴിഞ്ഞ് മിനിറ്റുകൾക്കകമാണ് വിമാനത്താവളത്തിന്റെ ഭാഗത്തുനിന്ന് ശക്തമായ സ്ഫോടനങ്ങളും തുടർച്ചയായ വെടിയൊച്ചകളും കേട്ടത്. വിമാനത്താവളത്തോട് ചേർന്ന് ഒരു സൈനിക താവളം കൂടിയുള്ളതിനാൽ വലിയ തോതിലുള്ള ഏറ്റുമുട്ടലാണ് ഇവിടെ നടന്നത്. ആക്രമണത്തിന് പിന്നാലെ നാല് ഭീകരർക്ക് പരിക്കേൽക്കുകയും സംശയാസ്പദമായ സാഹചര്യത്തിൽ 20 പേരെ സുരക്ഷാസേന അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.