പശ്ചിമേഷ്യൻ സംഘർഷം തിരിച്ചടിയായി.വിലക്കയറ്റം ഉയരുന്നു
രാജ്യത്ത് ചില്ലറ വില അടിസ്ഥാനമാക്കിയ വിലക്കയറ്റം ഉയർന്നു. 2024 അടിസ്ഥാന വർഷമായി കാണുന്ന പുതിയ സീരീസ് അധിഷ്ഠിത പണപ്പെരുപ്പമാണ് നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (എൻഎസ്ഒ) പുറത്തിറക്കിയത്. പശ്ചിമേഷ്യയിലെ സംഘർഷം മൂലം ഭക്ഷ്യ വസ്തുക്കളുടെ വിലയിലുണ്ടായ വർധനവാണ് മാർച്ചിലെ പണപ്പെരുപ്പ നിരക്ക് ഉയരാൻ കാരണം. ഫെബ്രുവരിയിൽ ഉപഭോക്തൃ വിലക്കയറ്റം 3.21 ശതമാനമായിരുന്നു.
ഭക്ഷ്യവിലക്കയറ്റം ഫെബ്രുവരിയിൽ 3.47 ശതമാനം ആയിരുന്നതാണ് 3.87 ശതമാനമായി ഉയർന്നത്. പണപ്പെരുപ്പം ഉയർന്നെങ്കിലും റിസർവ് ബാങ്കിന്റെ ലക്ഷ്യമായ 4 ശതമാനത്തിൽ താഴെയാണെന്നത് ആശ്വാസം നൽകുന്നു. മാർച്ചിൽ വില ഉയർന്നത് സ്വർണം, വെള്ളി, ആഭരണങ്ങൾ, കൊപ്ര, തക്കാളി, കോളിഫ്ലവർ എന്നിവയ്ക്കാണ്. ഉള്ളി, ഉരുളക്കിഴങ്ങ്, വെളുത്തുള്ളി, പരിപ്പ് എന്നിവ വില കുറഞ്ഞവയിൽ പെടുന്നു. ഇലക്ട്രിസിറ്റി, ഗ്യാസ്, മറ്റ് ഇന്ധനങ്ങൾ എന്ന സെഗ്മെന്റിലെ വിലക്കയറ്റം 1.65 ശതമാനമായി ഉയർന്നു.
ഗ്രാമീണ-നഗര മേഖലയിലെ വിലക്കയറ്റം യഥാക്രമം 3.63 ശതമാനവും 3.11 ശതമാനവും ആയി. മാർച്ചിൽ പാർപ്പിട മേഖലയിലെ പണപ്പെരുപ്പം 2.11 ശതമാനമാണ്. പരിഷ്കരണത്തിനുശേഷം, ഏറ്റവും ഉയർന്ന പണപ്പെരുപ്പം ഉള്ള സംസ്ഥാനമായി തെലങ്കാന (5.83 ശതമാനം) മാറി. തൊട്ടുപിന്നാലെ ആന്ധ്രപ്രദേശ് (4.05 ശതമാനം) , കർണാടക (3.96 ശതമാനം), തമിഴ്നാട് (3.77 ശതമാനം), രാജസ്ഥാൻ (3.64 ശതമാനം) .
3.67 ശതമാനത്തോടെ കേരളം ഇത്തവണ ആറാം സ്ഥാനത്താണ്. ഗ്രാമീണ പണപ്പെരുപ്പം 4.31 ശതമാനവും നഗര പണപ്പെരുപ്പം 3.06 ശതമാനവുമാണ്. വിലക്കയറ്റത്തിൽ മുന്നിൽ തെലങ്കാനയാണ് (5.83 ശതമാനം) കുറവ് മിസോറമിലും (0.66 ശതമാനം).
1,407 നഗര വിപണികളിലെയും (ഓൺലൈൻ വിപണികളുൾപ്പെടെ) 1,465 ഗ്രാമീണ വിപണികളിലെയും റിയൽ ടൈം വില വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എൻഎസ്ഒ പണപ്പെരുപ്പ വിവരങ്ങൾ പുറത്തുവിട്ടത്.