ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘര്‍ഷം.  കുതിച്ചുയര്‍ന്ന ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ഓഗസ്റ്റു വരെ കുറയുമെന്നു പ്രതീക്ഷിക്കേണ്ട

 
air india

കോട്ടയം: ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘര്‍ഷം ഗള്‍ഫ് രാജ്യങ്ങളിലെ വേനല്‍ അവധിക്കാലം എന്നീകാരണങ്ങാളാല്‍ കുതിച്ചുയര്‍ന്ന ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ഓഗസ്റ്റു വരെ കുറയുമെന്നു പ്രതീക്ഷിക്കേണ്ട. ട്രാവല്‍ ഏജന്‍സികളാണ് മുന്നറിയിപ്പു നല്‍കുന്നത്. 

ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം കേരളത്തില്‍ നിന്നുള്ള പ്രവാസികളെ സാരമായി ബാധിക്കുന്ന സാഹചര്യമാണ് നിലവിലുളളത്. കേരളത്തിനും ജിസിസി രാജ്യങ്ങള്‍ക്കുമിടയില്‍ പ്രത്യേകിച്ച് ദുബായിലേക്കും ഷാര്‍ജയിലേക്കുമുള്ള നിരവധി വിമാനങ്ങള്‍ മുന്‍കൂര്‍ അറിയിപ്പില്ലാതെ റദ്ദാക്കപ്പെടുന്നുണ്ട്. ഇറാന്‍, ഇറാഖ്, സിറിയ എന്നിവിടങ്ങളിലെ വ്യോമാതിര്‍ത്തിയിലുളള നിയന്ത്രണങ്ങള്‍ കാരണം വിമാനങ്ങളുടെ സര്‍വീസുകളില്‍ കാര്യമായ കാലതാമസങ്ങളും റദ്ദാക്കലുകളും ഉണ്ടാകുന്നുണ്ട്. 

കണ്ണൂര്‍, കരിപ്പൂര്‍ വിമാനത്താവളങ്ങളെയാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിച്ചത്. അതേസമയം, ഗള്‍ഫ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ അമിത നിരക്ക് നല്‍കാന്‍ നിര്‍ബന്ധിതരാകുന്നുവെന്ന ആരോപണവുമായി യാത്രക്കാര്‍ രംഗത്തെത്തുന്നുണ്ട്. 

 ഗള്‍ഫ് രാജ്യങ്ങളിലെ വേനല്‍ അവധിക്കാലമാണ് നിലവിലെ പ്രതിസന്ധി വര്‍ധിപ്പിക്കുന്നത്. ഈ സമയത്ത് വിമാനക്കമ്പനികള്‍ നിരക്ക് വര്‍ധിപ്പിച്ചതായി യാത്രക്കാര്‍ പറയുന്നു. എല്ലാ വര്‍ഷത്തെയും പോലെ കുത്തനെയുള്ള വര്‍ധനവ് പ്രധാനമായും കേരളത്തെ ലക്ഷ്യം വച്ചുള്ളതാണെന്ന് യാത്രക്കാര്‍ ആരോപിക്കുന്നു. 


വിമാനങ്ങള്‍ റദ്ദാക്കുന്നതിന്റെ ഭാഗമായാണ് ഈ ആഴ്ച നിരക്കുകള്‍ വര്‍ധിപ്പിച്ചത്. എന്നാല്‍ ഗള്‍ഫിലെ അവധിക്കാലം അവസാനിക്കുന്ന ഓഗസ്റ്റ് പകുതി വരെ നിരക്ക് വര്‍ധന തുടരുമെന്നാണു പ്രതീക്ഷിക്കുന്നത്.
 

Tags

Share this story

From Around the Web