കല്‍ദായ കത്തോലിക്കാ സഭയുടെ പുതിയ പാത്രിയാര്‍ക്കീസിനെ തിരഞ്ഞെടുക്കുന്നതിനുള്ള സിനഡ് ഏപ്രിലില്‍ റോമില്‍ നടക്കും

 
Rome

ബാഗ്ദാദ്/റോം: ലോകത്തിലെ ഏറ്റവും പുരാതന പൗരസ്ത്യ സഭകളിലൊന്നായ കല്‍ദായ കത്തോലിക്കാ സഭയുടെ പുതിയ പാത്രിയാര്‍ക്കീസിനെ തിരഞ്ഞെടുക്കുന്നതിനുള്ള സിനഡ് ഏപ്രിലില്‍ റോമില്‍ നടക്കും. കല്‍ദായ കത്തോലിക്ക സഭയുടെ തലവനായിരുന്ന കര്‍ദിനാള്‍ ലൂയീസ് റാഫേല്‍ സാക്കോ പ്രഥമന്റെ രാജി ലിയോ 14-ാമന്‍ പാപ്പ അംഗീകരിച്ചതിനെ തുടര്‍ന്നാണ് പുതിയ പാത്രിയാര്‍ക്കീസിനെ തിരഞ്ഞെടുക്കുന്നതിനായി സിനഡ് ചേരുന്നത്. ഏപ്രില്‍ 9 മുതല്‍ 15 വരെയാണ് കല്‍ദായ ബിഷപ്പുമാരുടെ നിര്‍ണായക സിനഡ് നിശ്ചയിച്ചിരിക്കുന്നത്.

പുതിയ പാത്രിയാര്‍ക്കീസിനെ തിരഞ്ഞെടുക്കുന്നത് വരെ സഭയുടെ ദൈനംദിന കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ സിനഡിലെ മുതിര്‍ന്ന അംഗമായ ബസ്ര അതിരൂപത ആര്‍ച്ചുബിഷപ് ഹബീബ് ഹര്‍മുസ് അല്‍-നൗഫാലിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പുതിയ പാത്രിയര്‍ക്കീസിനെ തിരഞ്ഞെടുക്കുന്നതില്‍ നിഷ്പക്ഷത ഉറപ്പാക്കുന്നതിനായി, സ്ഥാനമൊഴിഞ്ഞ കര്‍ദിനാള്‍ ലൂയിസ് സാക്കോ വോട്ടെടുപ്പിലോ ചര്‍ച്ചകളിലോ  പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.

ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീഷണി, വിശ്വാസികളുടെ പലായനം തുടങ്ങി നിരവധി പ്രതിസന്ധികളിലൂടെയാണ് ഇറാക്ക് ആസ്ഥാനമായ കല്‍ദായ സഭ കടന്നുപോകുന്നത്. ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം മൂലം മേഖലയിലുണ്ടായ റോക്കറ്റ് ആക്രമണങ്ങളും സഭയുടെ പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടുണ്ട്.

തോമാശ്ലീഹായുടെ ശിഷ്യന്മാരായ മാര്‍ അദ്ദായി, മാര്‍ മാറി എന്നിവരില്‍ നിന്ന് രൂപമെടുത്ത ചര്‍ച്ച് ഓഫ് ഈസ്റ്റിന്റെ പൈതൃകം പിന്തുടരുന്ന സഭയാണ് കല്‍ദായ കത്തോലിക്ക സഭ. കല്‍ദായ കത്തോലിക്കാ സഭയെക്കൂടാതെ അസീറിയന്‍ ചര്‍ച്ച് ഓഫ് ദി ഈസ്റ്റ്, പുരാതന അസീറിയന്‍ സഭ, സീറോ മലബാര്‍ സഭ എന്നീ സഭകളും ഇതേ പാരമ്പര്യം പിന്തുടരുന്ന സഭകളാണ്.

Tags

Share this story

From Around the Web