എ.ഐ സൃഷ്ടിക്കുന്ന വ്യാജ കോടതി വിധികൾക്ക് സുപ്രീം കോടതിയുടെ കടുത്ത മുന്നറിയിപ്പ്; ഇത്തരം വിധികൾ ഉദ്ധരിക്കുന്നതിനും ഉപയോഗിക്കുന്നതിനും 'സീറോ ടോളറൻസ്', എൻ.സി.എൽ.ടി വിധി റദ്ദാക്കി 

 
court

ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) ഉപയോഗിച്ചുള്ള വ്യാജ വിധികൾക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി സുപ്രീം കോടതി. വ്യാജ എ.ഐ വിധികൾ ഉദ്ധരിക്കുന്നതിനോ ഉപയോഗിക്കുന്നതിനോ എതിരെ കോടതികൾ സീറോ ടോളറന്‍സ് നയം സ്വീകരിക്കണമെന്ന് കോടതി വ്യക്തമാക്കി.

 നിരീക്ഷണത്തിന്‍റെ ഭാഗമായി എസ്സൽ ഇന്‍ഫ്രാപ്രൊജക്ട് സമർപ്പിച്ച ഹരജിയിൽ നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ (എന്‍.സി.എൽ.ടി) പുറപ്പെടുവിച്ച വിധി സുപ്രീം കോടതി റദ്ദാക്കി.

`നിയമത്തിലും നീതിന്യായ വ്യവസ്ഥയിലും വ്യാജവും സാങ്കൽപ്പികവുമായ വിവരങ്ങൾ നിർമിക്കുന്നതും അവ മുൻവിധികൾ ആയി ഉപയോഗിക്കുന്നതും നിയമരംഗത്ത് 'മീഥൈൽ ഐസോസയനേറ്റ്' വാതകം പുറത്തുവിടുന്നത് പോലെയാണ്. ഇത് അദൃശ്യവും മാരകവുമാണ്.

ആരെങ്കിലും ഇത് തിരിച്ചറിയുമ്പോഴേക്കും വലിയ ദുരന്തം സംഭവിച്ചിട്ടുണ്ടാകും. ഇത് നീതിന്യായ നിർണ്ണയത്തിന്റെ ജീവരക്തത്തെത്തന്നെ മലിനമാക്കുകയും ഇല്ലാതാക്കുകയും ചെയ്യുന്നു' ജസ്റ്റിസുമാരായ പി.എസ് നരസിംഹ, അലോക് അരാധെ എന്നിവരടങ്ങിയ ബെഞ്ച് കൂട്ടിചേർത്തു.

`വ്യക്തമായ പരിശോധന നടത്താതെ എ.ഐ നിർമിത വിധികൾ ഹാജരാക്കുന്നതിനോ, ഉദ്ധരിക്കുന്നതിനോ, ഉപയോഗിക്കുന്നതിനോ എതിരെ കോടതികൾ കർശന നിലപാട് സ്വീകരിക്കേണ്ടത് അനിവാര്യമാണ്. ശരിയാണോ എന്ന് പരിശോധിക്കാതെ ഇത്തരം വിധികൾ ഉദ്ധരിക്കുന്നത് ഒരു അഭിഭാഷകന്റെ ഭാഗത്തുനിന്നുള്ള ഗുരുതരമായ പെരുമാറ്റദൂഷ്യമാണ്' സുപ്രീം കോടതി വിധിയിൽ പറഞ്ഞു. ഒരു ജഡ്ജി തന്റെ തീരുമാനത്തെ ന്യായീകരിക്കാൻ ഇത്തരം വ്യാജമായ എ.ഐ വിവരങ്ങളെ ആശ്രയിക്കുന്നത് ഗുരുതരമായ വീഴ്ചയാണെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.

ഇത്തരം തീരുമാനങ്ങൾക്ക് നിയമത്തിന് മുന്നിൽ യാതൊരു വിലയുമില്ലെന്ന് പ്രഖ്യാപിക്കാൻ ഞങ്ങൾക്ക് യാതൊരു മടിയുമില്ല. ഈ വിവരങ്ങൾ വിധിനിർണ്ണയത്തെ നേരിട്ടോ അല്ലാതെയോ സ്വാധീനിച്ചിട്ടുണ്ടോ എന്നത് ഇവിടെ പ്രസക്തമല്ല. ഇത്തരം വ്യാജമായ വിവരങ്ങളുടെ ഒരു ചെറിയ അംശം പോലും വിധിനിർണ്ണയ പ്രക്രിയയിൽ കടന്നുകൂടിയിട്ടുണ്ടെങ്കിൽ അത് നീതിന്യായ വ്യവസ്ഥയുടെ വിശുദ്ധിയെ തകർക്കുന്നതിനാൽ ആ വിധികൾ റദ്ദാക്കപ്പെടേണ്ടതാണ്. കോടതി വ്യക്തമാക്കി.

തീരുമാനങ്ങൾ കൈക്കൊള്ളുമ്പോൾ സുതാര്യതയും വിശ്വാസ്യതയും നിലനിർത്തേണ്ടത് അത്യന്താപേക്ഷിതമാണെന്നും ബെഞ്ച് കൂട്ടി ചേർത്തു. ജഡ്ജിമാരും അഭിഭാഷകരും ഇത്തരം ടൂളുകൾ ഉദ്ധരിക്കുകയോ പരാമർശിക്കുകയോ ചെയ്യുന്നതിനെതിരെ ഞങ്ങൾ വീണ്ടും 'സീറോ ടോളറൻസ്' പ്രഖ്യാപിക്കുന്നു.

അതേസമയം ഞങ്ങളുടെ ഈ വിധി എ.ഐയുടെ ശരിയായ ഉപയോഗത്തെ ബാധിക്കില്ലെന്നും മറിച്ച് വ്യാജമായ വിവരങ്ങൾ കോടതി വിധികളെന്ന വ്യാജേന അവതരിപ്പിക്കുന്നതിനെ മാത്രമാണ് എതിർക്കുന്നതെന്നും വ്യക്തമാക്കുന്നു കോടതി കൂട്ടിച്ചേർത്തു.

അതേ സമയം വിഷയത്തെക്കുറിച്ച് വിശദമായ ചർച്ചകൾ നടത്താന്‍യ ബാർ കൗൺസിൽ ഓഫ് ഇന്ത്യയോട് (ബി.സി.ഐ) കമ്മിറ്റി രൂപീകരിക്കാൻ സുപ്രീകോടതി. അഭിഭാഷകർ ഇത്തരം വ്യാജ വിവരങ്ങൾ കോടതിക്ക് മുന്നിൽ സമർപ്പിക്കുന്നതിനെക്കുറിച്ച് കമ്മിറ്റി ചർച്ചചെയ്യണമെന്നും നിർദേശിച്ചു. ഈ വിഷയത്തെ അതീവ ഗൗരവത്തോടെ കണ്ട് ചർച്ചകൾ നടത്തണമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കൃത്യമായ മാർഗ്ഗനിർദേശങ്ങളും അച്ചടക്ക നടപടികളും ബി.സി.ഐ നിശ്ചയിക്കണമെന്നും വിധിയിൽ പറയുന്നു.

Tags

Share this story

From Around the Web