നീതിന്യായ വ്യവസ്ഥയെ അവഹേളിച്ചു: എൻ.സി.ഇ.ആർ.ടി എട്ടാം ക്ലാസ് പാഠപുസ്തകത്തിന് സുപ്രീം കോടതിയുടെ നിരോധനം
ന്യൂഡൽഹി: നീതിന്യായ വ്യവസ്ഥയിലെ അഴിമതിയെക്കുറിച്ചുള്ള അധ്യായം ഉൾപ്പെടുത്തിയ എൻ.സി.ഇ.ആർ.ടി (NCERT) എട്ടാം ക്ലാസ് പാഠപുസ്തകത്തിന് സുപ്രീം കോടതി നിരോധനം ഏർപ്പെടുത്തി. പുസ്തകത്തിന്റെ എല്ലാ പകർപ്പുകളും പിടിച്ചെടുക്കാനും ഡിജിറ്റൽ പതിപ്പുകൾ വെബ്‌സൈറ്റുകളിൽ നിന്ന് നീക്കം ചെയ്യാനും കോടതി ഉത്തരവിട്ടു. ഉത്തരവ് ഉടനടി നടപ്പിലാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം നൽകിയ കോടതി, വീഴ്ച വരുത്തിയാൽ കർശന നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. നീതിന്യായ വ്യവസ്ഥയുടെ അന്തസ്സിനെ ഇടിച്ചുതാഴ്ത്താനും സ്ഥാപനത്തെ തകർക്കാനുമുള്ള ആസൂത്രിതമായ നീക്കമാണ് ഈ പാഠഭാഗത്തിന് പിന്നിലെന്ന് കോടതി നിരീക്ഷിച്ചു. കോടതിയുടെ അന്തസ്സിനെ ദീർഘകാലം ബാധിക്കുന്ന ഇത്തരം നടപടികൾ ക്രിമിനൽ കോടതിയലക്ഷ്യത്തിന്റെ പരിധിയിൽ വരുമെന്ന് ബെഞ്ച് വ്യക്തമാക്കി. നീതിന്യായ വ്യവസ്ഥയെ അപകീർത്തിപ്പെടുത്താൻ ആഴത്തിൽ വേരോടിയതും ആസൂത്രിതവുമായ ഗൂഢാലോചന നടന്നതായി സംശയിക്കുന്നതായും കോടതി പറഞ്ഞു.
ഇത്തരം നീക്കങ്ങൾ തടഞ്ഞില്ലെങ്കിൽ ജനങ്ങൾക്ക് നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടപ്പെടുമെന്ന് കോടതി ആശങ്ക പ്രകടിപ്പിച്ചു.
“പരമോന്നത നീതിപീഠത്തിന്റെ തലവൻ എന്ന നിലയിൽ ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തേണ്ടത് എന്റെ കടമയാണ്. കുറ്റക്കാർ ശിക്ഷിക്കപ്പെടുക തന്നെ ചെയ്യും,” – ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മുന്നറിയിപ്പ് നൽകി.
സംഭവത്തിൽ എൻ.സി.ഇ.ആർ.ടി ഡയറക്ടർക്കും സ്കൂൾ വിദ്യാഭ്യാസ സെക്രട്ടറിക്കും കോടതി കാരണംകാണിക്കൽ നോട്ടീസ് അയച്ചു. വിഷയത്തിൽ സമഗ്രമായ അന്വേഷണം ആവശ്യമാണെന്നും ബെഞ്ച് വ്യക്തമാക്കി. ബുധനാഴ്ച എൻ.സി.ഇ.ആർ.ടി നൽകിയ വിശദീകരണത്തിൽ കോടതി അതൃപ്തി രേഖപ്പെടുത്തി.
മാപ്പ് പറയുന്നതിന് പകരം തങ്ങളുടെ നടപടിയെ ന്യായീകരിക്കാനാണ് അവർ ശ്രമിച്ചതെന്ന് കോടതി കുറ്റപ്പെടുത്തി. അതേസമയം, കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ മാപ്പഭ്യർത്ഥന നടത്തി. കേസ് കൂടുതൽ വാദം കേൾക്കുന്നതിനായി മാർച്ച് 11-ലേക്ക് മാറ്റി.