ഓണവിപണിയിൽ വിലക്കയറ്റം പിടിച്ചുനിർത്താൻ സപ്ലൈകോ; ജില്ലകളിൽ ഓണം ഫെയറുകൾ, ജയ, കുറുവ, മട്ട അരി മുതൽ പഞ്ചസാരയും വെളിച്ചെണ്ണയും വരെ പ്രത്യേക വിലക്കിഴിവിൽ
തൃശൂർ: പാലസ് ഗ്രൗണ്ടിൽ ആരംഭിച്ച സപ്ലൈകോ ഓണം ജില്ല ഫെയറിന്റെ ഉദ്ഘാടനം മന്ത്രി ഒ.ജെ. ജനീഷ് നിര്‍വ്വഹിച്ചു. ഓണക്കാലത്ത് അരിയുടെയും മറ്റു സാധനങ്ങളുടെയും വില നിയന്ത്രിക്കാൻ 1.63 ലക്ഷം മെട്രിക് ടണ്‍ അരി ഈ ഓണക്കാലത്ത് വിപണിയിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് സാധിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിന്റെ ഭാഗമായാണ് എല്ലാ ജില്ലകളിലും സപ്ലൈകോ ഓണം ഫെയര്‍ സംഘടിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി, ചെറുപയര്‍, ഉഴുന്ന്, വന്‍പയര്‍, തുവര പരിപ്പ്, കടല, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ തുടങ്ങിയ 13 ഇനം സബ്സിഡി സാധനങ്ങളും മറ്റു അവശ്യ ഉല്പന്നങ്ങളും പ്രത്യേക വിലക്കിഴിവില്‍ ഓണം ഫെയറില്‍ ലഭിക്കും. ഉപഭോക്താക്കള്‍ക്ക് പ്രത്യേക സമ്മാന പദ്ധതികളും ഒരുക്കിയിട്ടുണ്ട്. രാവിലെ 10 മുതല്‍ രാത്രി എട്ടുവരെ പ്രവര്‍ത്തിക്കും.
രാജന് ജെ. പല്ലന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ആദ്യവില്പനയും തൃശൂര്‍ കോര്പറേഷന് ചെമ്പൂക്കാവ് ഡിവിഷന് കൗണ്‍സിലര്‍ അഡ്വ. ജോയി ബാസ്റ്റിന് ചാക്കോള സമൃദ്ധി കിറ്റിന്റെ ആദ്യവില്പനയും നിര്‍വ്വഹിച്ചു. സപ്ലൈകോ പാലക്കാട് മേഖല മാനേജര്‍ ജി. സുമ സ്വാഗതവും ജില്ലാ സപ്ലൈ ഓഫിസര്‍ ടി.ജെ. ആശ നന്ദിയും പറഞ്ഞു.
രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ സി.എ. മുഹമ്മദ് റഷീദ്, സി.വി. കുര്യാക്കോസ്, പി.എം. ഏല്യാസ്, സപ്ലൈകോ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. എല്ലാ നിയോജക മണ്ഡലങ്ങളിലും ആഗസ്റ്റ് 20 മുതല്‍ 25 വരെ ഓണം ഫെയറുകള്‍ നടത്തുന്നുണ്ട്.