സുഭാഷ് ചന്ദ്രബോസ് ഇന്ത്യ വിട്ടത് ബ്രിട്ടനെ ഭയന്നെന്ന് സ്‍സിഇആര്‍ടി പാഠപുസ്തകത്തിൽ പരാമർശം. വിവാദമായതിനു പിന്നാലെ പാഠം തയ്യാറാക്കിയ അധ്യാപകരെ പാഠപുസ്തക രചനാ സമിതിയിൽ നിന്ന് നീക്കി

തിരുവനന്തപുരം: എസ്‍സിഇആര്‍ടി പാഠപുസ്തകത്തിൽ നേതാജി സുഭാഷ്ചന്ദ്രബോസിനെ കുറിച്ചുള്ള പരാമർശത്തിൽ പിശക് വിവാദമായിതിനു പിന്നാലെ പാഠം തയ്യാറാക്കിയ അധ്യാപകർക്കെതിരെ നടപടി.
പാഠം തയ്യാറാക്കിയ അധ്യാപകരെ പാഠപുസ്തക രചനാ സമിതിയിൽ നിന്ന് നീക്കിയെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കി.
പാഠം തയ്യാറാക്കിയ അഞ്ച് അധ്യാപകരെയാണ് ഒഴിവാക്കുക. ചരിത്രപരമായ പിശക് സംഭവിച്ചെന്നും അത് തിരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സുഭാഷ് ചന്ദ്രബോസ് ഇന്ത്യ വിട്ടത് ബ്രിട്ടനെ ഭയന്നെന്നായിരുന്നു കൈപ്പുസ്തകത്തിലുണ്ടായിരുന്നത്. വിദ്യാർഥികളെ പഠിപ്പിക്കാൻ അധ്യാപകർക്ക് നിർദേശം നൽകുന്ന കൈപ്പുസ്തകത്തിലാണ് പിഴവ്.
സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ടും ഇന്ത്യയുടെ ചരിത്രവുമായി ബന്ധപ്പെട്ടും പഠിപ്പിക്കുന്ന ഭാഗത്താണ് പിഴവ് സംഭവിച്ചിരിക്കുന്നത്.
'ബ്രിട്ടീഷ് ഭരണകൂടത്തെ ഭയന്ന് ജര്‍മ്മനിയിലേക്ക് പാലായനം ചെയ്ത അദ്ദേഹം പിന്നീട് ഇന്ത്യന്‍ നാഷണല്‍ ആര്‍മി എന്ന സൈന്യ സംഘടന രൂപീകരിച്ച് ബ്രിട്ടനെതിരേ പോരാടി' എന്നാണ് പുസ്തകത്തില്‍ പറയുന്നത്.
സംഭവം വിവാദമായത്തിനു പിന്നാലെ രാഷ്ട്രീയകാരണങ്ങളാൽ സുഭാഷ് ചന്ദ്രബോസ് രാജ്യം വിട്ടു എന്ന് മാറ്റുകയും ചെയ്തിരുന്നു.
പുസ്തകത്തിലെ തെറ്റ് തിരുത്തിയെന്ന് എസ്‌സിഇആര്‍ടി ഡയറക്ടര്‍ പിന്നീട് പ്രതികരിച്ചിരുന്നു.