മാർപാപ്പയുടെ സന്ദർശനത്തിനായി ഒരുങ്ങി റോമിലെ സാപിയൻസ സർവകലാശാലാ വിദ്യാർഥികൾ
ലെയോ പതിനാലാമൻ മാർപാപ്പയെ വരവേൽക്കാൻ ആവേശത്തോടെ ഒരുങ്ങി റോമിലെ സർവകലാശാലാ വിദ്യാർഥികൾ. മെയ് 14 നാണ് മാർപാപ്പ റോമിലെ സാപിയൻസ യൂണിവേഴ്സിറ്റി സന്ദർശിക്കുക.
യൂറോപ്പിലെ ഏറ്റവും വലിയ സർവകലാശാലയുടെ പ്രധാന കാമ്പസിൽ, വിദ്യാർഥികൾ പഠിക്കുകയും ഗവേഷണം നടത്തുകയും സമ്മേളനങ്ങൾ, പ്രദർശനങ്ങൾ, സംഗീതകച്ചേരികൾ എന്നിവ സംഘടിപ്പിക്കുകയും ചെയ്യുന്നു. കേവലം ഒരു ഔദ്യോഗിക സന്ദർശനത്തിനപ്പുറം, യുവജനങ്ങളുടെ ആധുനിക കാലത്തെ വെല്ലുവിളികളും കാഴ്ചപ്പാടുകളും നേരിട്ട് കേൾക്കാനാണ് മാർപാപ്പ സമയം കണ്ടെത്തുന്നത്. അതേസമയം, വിദ്യാർഥികൾ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് പാപ്പ മറുപടി നൽകും.
മാർപാപ്പയുടെ വരവിനോടനുബന്ധിച്ച് സർവകലാശാലാ കാമ്പസുകളിൽ പ്രാർഥനകളും പ്രത്യേക ചർച്ചാക്ലാസുകളും സംഘടിപ്പിച്ചുവരികയാണ്. പരിസ്ഥിതി സംരക്ഷണം, സമാധാനം, സാങ്കേതികവിദ്യയുടെ ധാർമ്മികമായ ഉപയോഗം തുടങ്ങിയ വിഷയങ്ങളിൽ മാർപാപ്പയുടെ നിലപാടുകൾ വിദ്യാർഥികൾക്കിടയിൽ വലിയ താൽപര്യമുണ്ടാക്കുന്നുണ്ട്.