തെരുവുനായ്ക്കൾക്ക് ദയാവധം നൽകാം, തദ്ദേശ സ്ഥാപനങ്ങൾക്ക് പ്രത്യേക സമിതി രൂപീകരിച്ചു
തിരുവനന്തപുരം: തെരുവുനായ നിയന്ത്രണവുമായി ബന്ധപ്പെട്ട സുപ്രീം കോടതി നിർദേശം കേരളത്തിൽ നടപ്പിലാക്കുന്നു. അപകടകാരികളായ തെരുവ് നായ്ക്കളെ ദയാവധം ചെയ്യാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകിക്കൊണ്ട് സർക്കാർ തീരുമാനമെടുത്തു. ഇതിനായി പ്രാഥമിക പ്രോട്ടോകോൾ തയ്യാറാക്കിയിട്ടുണ്ട്.
തദ്ദേശ സ്ഥാപനങ്ങളുടെ അടിസ്ഥാനത്തിൽ പ്രത്യേക സമിതികൾ രൂപീകരിച്ചിട്ടുണ്ട്. നായ്ക്കളെ ദയാവധം ചെയ്യുന്നത് സംബന്ധിച്ച് ഈ സമിതിക്ക് തീരുമാനമെടുക്കാം. കൂടാതെ, നായ്ക്കൾക്കായുള്ള ഷെൽട്ടറുകൾക്ക് സ്ഥലം കണ്ടെത്താൻ കളക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
രണ്ടിൽ കൂടുതൽ നായ്ക്കളുള്ള വീടുകളെ ഷെൽട്ടറായി പരിഗണിക്കുമെന്നും, ഇവയ്ക്ക് പ്രത്യേക 'സ്മോൾ-ഷെൽട്ടർ ലൈസൻസ്' നൽകുമെന്നും അറിയിച്ചിട്ടുണ്ട്. ഇതിനുപുറമേ തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നതിനും പ്രത്യേക മാനദണ്ഡങ്ങൾ തയ്യാറാക്കാനും തീരുമാനിച്ചിട്ടുണ്ട്.