ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസമന്ത്രി നടത്തുന്ന വസ്തുതാവിരുദ്ധമായ പ്രസ്താവനകള്‍ അവസാനിപ്പിക്കണം: സീറോ മലബാര്‍ സഭ

 
sivankutty



കൊച്ചി: ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസമന്ത്രി നടത്തുന്ന വസ്തുതാവിരുദ്ധമായ പ്രസ്താവനകള്‍ അവസാനിപ്പിക്കണമെന്നു സീറോ മലബാര്‍ സഭ. 


ഭിന്നശേഷി അധ്യാപകനിയമനവുമായി ബന്ധപ്പെട്ട് ക്രൈസ്തവ മാനേജ്‌മെന്റുകളുടെ വര്‍ഷങ്ങളായുള്ള അഭ്യര്‍ത്ഥനകളെയും നിവേദനങ്ങളെയും നിരാകരിച്ചുകൊണ്ട് ഇക്കഴിഞ്ഞ ജൂലൈ 31നാണ് വിദ്യാഭ്യാസ വകുപ്പ് ഭിന്നശേഷി നിയമനത്തില്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്ന ഒഴിവുകള്‍ പൂര്‍ണമായും നികത്തിയാല്‍ മാത്രമേ മറ്റ് നിയമനങ്ങള്‍ അംഗീകരിക്കുകയും ശമ്പളം നല്‍കുകയും ചെയ്യുകയുള്ളൂ എന്നുള്ള ഉത്തരവിറക്കിയത്.

എന്നാല്‍ ഗവണ്‍മെന്റിന്റെ ഉത്തരവ് പ്രകാരം 1996 മുതല്‍ നടത്തിയ നിയമങ്ങളുടെ 3% വും 2018 മുതല്‍ നടത്തിയ നിയമനങ്ങളുടെ നാല് ശതമാനവും ഒഴിവുകള്‍ ഭിന്നശേഷിക്കാര്‍ക്കായി നീക്കിവയ്ക്കുകയും പ്രസ്തുത വിവരം സത്യവാങ്മൂലത്തിലൂടെ ഗവണ്‍മെന്റിനെ അറിയിക്കുകയും സമന്വയ എന്ന വെബ്‌സൈറ്റില്‍ വിവരം അപ്ലോഡ് ചെയ്യുകയും ചെയ്തിട്ടുള്ളതാണ്. 


ഗവണ്‍മെന്റ് നിഷ്‌കര്‍ഷിച്ചിരിക്കുന്ന അത്രയും ശതമാനം ഒഴിവുകള്‍ അവശേഷിപ്പിച്ചിട്ടാണ് ക്രിസ്ത്യന്‍ മാനേജ്‌മെന്റുകള്‍ മറ്റ് നിയമനങ്ങള്‍ നടത്തിയിട്ടുള്ളത്. ഈ ഒഴിവുകളിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ ക്ഷണിച്ചുകൊണ്ടുള്ള പത്രപരസ്യങ്ങളും കൃത്യമായി നടത്തിയിട്ടും ഉണ്ട്.

എന്നാല്‍ ഇതില്‍ പകുതിപോലും ഒഴിവുകളില്‍ യോഗ്യരായ ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഈ വിഷയത്തില്‍ ഗവണ്‍മെന്റിന്റെ സഹായവും സഹകരണവും അഭ്യര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്. 

ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികളെ ലഭിക്കാത്തതിനാല്‍ മുഴുവന്‍ പോസ്റ്റുകളിലേക്കും നിയമനം നടത്താന്‍ പറ്റാത്ത സാഹചര്യം ചൂണ്ടിക്കാട്ടിക്കൊണ്ട് നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന അത്രയും ഒഴിവുകള്‍ നിലനിര്‍ത്തുകയും ബാക്കിയുള്ള നിയമങ്ങള്‍ക്ക് ഗവണ്‍മെന്റ് അംഗീകാരം നല്‍കുകയും ചെയ്യണമെന്നുള്ളതാണ് ക്രിസ്ത്യന്‍ മാനേജ്‌മെന്റുകളുടെ നിരന്തരം ആയിട്ടുള്ള അഭ്യര്‍ത്ഥന.

2018 മുതല്‍ ഭിന്നശേഷി നിയമന ഉത്തരവില്‍ കുരുങ്ങി, പതിനാറായിരത്തിലധികം അധ്യാപകരാണ് നിയമംഗീകരം ലഭിക്കാതെയും, ജോലി ചെയ്തിട്ടും ശമ്പളം ലഭിക്കാതെയും ദുരിതത്തില്‍ ആയിരിക്കുന്നത്. 

അധ്വാനിക്കുന്നവന്റെ അവകാശമായ കൂലി നിഷേധിച്ചുകൊണ്ട് സര്‍ക്കാര്‍ നടത്തുന്ന ഈ ദുശ്ശാഠ്യം അവസാനിപ്പിക്കണം എന്നാണ് ക്രിസ്ത്യന്‍ മാനേജ്‌മെന്റുകള്‍ അഭ്യര്‍ത്ഥിച്ചിട്ടുള്ളത്. 

എന്നാല്‍ തികച്ചും ധാര്‍മികവും നീതിപൂര്‍വവുമായ ഈ അഭ്യര്‍ത്ഥനകളെ അവഗണിക്കുക മാത്രമല്ല, ഈ ആവശ്യം ഉന്നയിച്ച ക്രൈസ്തവ മാനേജ്‌മെന്റുകളെ ഒട്ടാകെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനകളുമായിട്ടാണ് ബഹു. വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി രംഗത്തുവന്നിരിക്കുന്നത്.

'ക്രൈസ്തവസഭകള്‍ ഭിന്നശേഷി നിയമനങ്ങള്‍ക്കെതിരാണ്, ഈ വിഷയത്തില്‍ ക്രൈസ്തവ മാനേജ്‌മെന്റ്കളുടെ പ്രതിഷേധം രാഷ്ട്രീയപ്രേരിതമാണ്, ഇലക്ഷന്‍ അടുക്കുന്നത്‌കൊണ്ടുള്ള സമ്മര്‍ദ്ദതന്ത്രമാണ്, ഇത് ഭീഷണിയും സര്‍ക്കാരിനെ വിരട്ടലുമാണ്, ക്രിസ്ത്യന്‍ മാനേജ്‌മെന്റുകള്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല, തുടങ്ങിയ വളരെ ബാലിശവും, വസ്തുത വിരുദ്ധവും, അവതാനതയില്ലാത്തതുമായ പ്രസ്താവനകളാണ് മന്ത്രി ഈ വിഷയത്തില്‍ നടത്തിയിരിക്കുന്നത്.

ഭിന്നശേഷി അധ്യാപകനിയമനവുമായി ബന്ധപ്പെട്ട് ക്രിസ്ത്യന്‍ എയ്ഡഡ് മേഖലയിലെ അധ്യാപകര്‍ അനുഭവിക്കുന്ന ദുരിതത്തെക്കുറിച്ച് വിദ്യാഭ്യാസമന്ത്രി വേണ്ടവിധം പഠിച്ചിട്ടില്ല എന്നുള്ളത് നിരുത്തരവാദപരമായ അദ്ദേഹത്തിന്റെ ഇത്തരം പ്രസ്താവനകളില്‍ നിന്ന് വ്യക്തമാക്കുന്നുണ്ട്.

 ഏതൊരു ധാര്‍മികസമരത്തെയും എല്ലാക്കാലത്തും ഭരണവര്‍ഗ്ഗം നശിപ്പിക്കാന്‍ ശ്രമിക്കുന്നത് ഏതെങ്കിലും ഒരു ദുരാരോപണം അതിന്മേല്‍ ഉന്നയിച്ചു കൊണ്ടാണ്. 

ഇവിടെ സമ്മര്‍ദ്ദതന്ത്രം എന്നും, വിരട്ടാല്‍ എന്നും, രാഷ്ട്രീയപ്രേരിതമെന്നുമുള്ള ദുരാരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് ബഹുമാന്യനായ വിദ്യാഭ്യാസമന്ത്രി അതിജീവനത്തിന് വേണ്ടിയുള്ള അധ്യാപക സമൂഹത്തിന്റെ ധര്‍മ്മസമരത്തിന്റെ മുനയടിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. 

ഈ വിഷയത്തില്‍ അദ്ദേഹത്തോട് ചര്‍ച്ചയ്ക്കു ക്രിസ്ത്യന്‍ മാനേജ്‌മെന്റുകള്‍ ഇപ്പോഴും സന്നദ്ധവുമാണ്.

ബഹുമാന്യനായ മന്ത്രിയോടും ഇടതുപക്ഷ ജനാധിപത്യ മുന്നണിയോടും ക്രൈസ്തവ മാനേജ്‌മെന്റുകള്‍ക്ക് പറയാനുള്ളത്; ഞങ്ങളിവിടെ ഗവണ്‍മെന്റിനോട് ഒരു സംഘര്‍ഷത്തിനോ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയലാഭത്തിനു വേണ്ടിയല്ല ഈ സമരത്തിന് ഇറങ്ങിയത്, 2018 മുതല്‍ ഉന്നയിച്ച ആവശ്യമാണ് ഇപ്പോളും ഉന്നയിക്കുന്നത്. 

മാത്രമല്ല, ഉപജീവനത്തിനുള്ള ഉപാധികള്‍ സകലതും അടയ്ക്കപ്പെട്ട് ദുരിതത്തില്‍ ആയിരിക്കുന്ന പതിനാറായിരത്തിലധികം വ്യക്തികളുടെയും അത്രയും കുടുംബങ്ങളിലെ 50000 ത്തോളം വരുന്ന മനുഷ്യരുടെയും ജീവല്‍പ്രശ്‌നമാണ് നിങ്ങളുടെ മുന്‍പിലേക്ക് കൊണ്ടുവരുന്നത്.

 ദയവായി അതില്‍ രാഷ്ട്രീയം കലര്‍ത്തി നശിപ്പിക്കാന്‍ ശ്രമിക്കരുത്. ഒരു ജനാതിപത്യ സര്‍ക്കാര്‍ അതിലെ പൗരന്മാരോട് ദുശാഠ്യത്തിനു പോകുന്നത് ഉചിതമാണോ എന്ന് നിങ്ങള്‍ പര്യാലോചിക്കണം. ബഹുസഹസ്രം മനുഷ്യരുടെ കണ്ണീരില്‍ നിങ്ങള്‍ രാഷ്ട്രീയം കലര്‍ത്താന്‍ ശ്രമിക്കരുതെന്നും സീറോമലബാര്‍ സഭ പി ആര്‍ ഒ ഫാ. ടോം ഓലിക്കരോട്ട് പ്രസ്താവിച്ചു.

Tags

Share this story

From Around the Web