പഴകിയ പാല്‍, ഐസ്‌ക്രീമില്‍ മുടിയും പ്രാണികളും; തിയേറ്റര്‍ ഉടമയ്ക്ക് നോട്ടീസ്; ലീഗല്‍ മെട്രോളജിയും ഭക്ഷ്യസുരക്ഷാ വകുപ്പുമാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.

 
insects

കൊല്ലം: മള്‍ട്ടിപ്ലക്സ് തിയേറ്ററുകളിലെ പരിശോധനകള്‍ക്കിടെ ഗുരുതരമായ കണ്ടെത്തലിനെ തുടര്‍ന്ന് കൊല്ലത്തെ തിയേറ്റര്‍ ഉടമയ്ക്ക് നോട്ടീസ്. ലീഗല്‍ മെട്രോളജിയും ഭക്ഷ്യസുരക്ഷാ വകുപ്പുമാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.


 പോപ്പ് കോണ്‍ ബില്ലില്‍ തൂക്കം രേഖപ്പെടുത്താത്തതിനും കഫെറ്റീരിയയിലെ വൃത്തിഹീനമായ അവസ്ഥ ചൂണ്ടിക്കാട്ടിയുമാണ് നോട്ടീസ് നല്‍കിയത്. തിയേറ്ററിന്റെ കഫറ്റീരിയയില്‍ നിന്നും കാലാവധി കഴിഞ്ഞ പാല്‍ പിടിച്ചെടുത്തിട്ടുണ്ട്. 

മൂന്ന് ദിവസം പഴകിയ പാലാണ് പരിശോധനയില്‍ പിടിച്ചെടുത്തത്. ഇവിടെ ഉപയോഗിച്ചിരുന്ന ഫ്രീസറില്‍ മതിയായ അറ്റകുറ്റപ്പണികളും നടത്തിയിട്ടില്ല. ഐസ്‌ക്രീമുകള്‍ അടക്കമുള്ള ഭക്ഷ്യ സാധനങ്ങള്‍ തുറന്ന നിലയിലായിരുന്നു ഇതില്‍ സൂക്ഷിച്ചിരുന്നത്. ഇതില്‍ മുടിയും പ്രാണികളുമടക്കം വീണ നിലയിലായിരുന്നു.


സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ള സംയുക്ത സംഘമായാണ് നിലവില്‍ തിയേറ്ററുകളില്‍ പരിശോധന നടത്തി വരുന്നത്. തിയേറ്ററില്‍ വിതരണം ചെയ്യുന്ന പോപ്പ് കോണിന്റെ കൃത്യമായ തൂക്കം രേഖപ്പെടുത്താത്തില്‍ ലീഗല്‍ മെട്രോളജി മുന്നറിയിപ്പ് നോട്ടീസാണ് ഉടമയ്ക്ക് നല്‍കിയിരിക്കുന്നത്. 

കൊല്ലത്ത് കൊട്ടിയത്തെ അടക്കമുള്ള തിയേറ്ററുകളില്‍ പരിശോധന നടത്തുന്നുണ്ട്. സംസ്ഥാനത്ത് ഇന്ന് കോട്ടയം നഗരത്തിലും സംയുക്തമായ പരിശോധനകള്‍ നടന്നുവരികയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ തിരുവനന്തപുരം, കൊച്ചി അടക്കമുള്ള പ്രദേശങ്ങളിലെ തിയേറ്ററുകളില്‍ പരിശോധന നടന്നിരുന്നു. 

മള്‍ട്ടിപ്ലക്സ് തിയേറ്ററുകളില്‍ സാധനങ്ങളുടെ വിലയിലും തൂക്കത്തിലും വ്യത്യാസമുണ്ടോയെന്നടക്കം ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ട്. കുടിവെള്ളത്തിന് ഉള്‍പ്പെടെ അമിതമായി പണം ഈടാക്കുന്നു എന്ന് പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് പരിശോധനകള്‍ കര്‍ശനമാക്കിയിരിക്കുന്നത്. പാക്ക് ചെയ്ത ഭക്ഷ്യസാധനങ്ങളുടെ വിലയില്‍ മാത്രമാണ് ലീഗള്‍ മെട്രോളജി വകുപ്പ് ഇടപെടുക. എംആര്‍പിയെക്കാള്‍ കൂടുതല്‍ തുക ഉപഭോക്താക്കളില്‍ നിന്ന് വാങ്ങുകയോ സ്റ്റാന്‍ഡേര്‍ഡ് യൂണിറ്റില്‍ വ്യത്യാസം ഉണ്ടാവുകയോ ചെയ്താല്‍ മാത്രമേ ലീഗള്‍ മെട്രോളജിക്ക് നടപടിയെടുക്കാനാകൂ. കടകളില്‍ വില വിവരം പ്രദര്‍ശിപ്പിച്ചിട്ടുണ്ടോ, അധിക വില ഈടാക്കുന്നുണ്ടോ എന്നിവ ഉള്‍പ്പെടെ പരിശോധിക്കുന്നുണ്ട്.
 

Tags

Share this story

From Around the Web