സെന്റ് റീത്താസ് പബ്ലിക്ക് സ്‌കൂളില്‍ വര്‍ഗീയതയ്ക്ക് വളമിട്ട ഉദ്യോഗസ്ഥര്‍; കുറിപ്പുമായി വോയ്‌സ് ഓഫ് നണ്‍സ്

 
ST REETHAS



പള്ളുരുത്തി: സെന്റ് റീത്താസ് പബ്ലിക്ക് സ്‌കൂളില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കുറിപ്പുമായി സന്യസ്തരുടെ കൂട്ടായ്മയായ വോയ്‌സ് ഓഫ് നണ്‍സ്.

 വിദ്യാഭ്യാസ മന്ത്രിക്ക് തെറ്റായ, വാസ്തവ വിരുദ്ധമായ റിപ്പോര്‍ട്ട് നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി അനിവാര്യമാണെന്ന് സംഘടന ആവശ്യപ്പെട്ടു. കുറിപ്പില്‍ പറയുന്ന കാര്യങ്ങള്‍ ഇങ്ങനെ;

പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക്ക് സ്‌കൂളില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനിയെ ക്ലാസ്സില്‍ പ്രവേശിപ്പിക്കാതെ പുറത്ത് നിര്‍ത്തി എന്ന രീതിയില്‍ തെറ്റായ റിപ്പോര്‍ട്ട് കൊടുത്ത വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണം. 

വിദ്യാര്‍ത്ഥിനി ഹിജാബ് ധരിച്ചെത്തിയ ആദ്യ ദിവസം സ്‌കൂളില്‍ ആര്‍ട്ട് ഡേ ആയതിനാല്‍ ക്ലാസ് ഉണ്ടായിരുന്നില്ല. വിദ്യാര്‍ത്ഥിനി മുഴുവന്‍ സമയവും ആര്‍ട്ട് ഡേ നടക്കുന്ന ഹാളില്‍ ഉണ്ടായിരുന്നു. പിന്നെ എങ്ങനെയാണ് കുട്ടിയെ ക്ലാസിന് പുറത്ത് നിര്‍ത്തിയെന്ന കണ്ടുപിടുത്തം റിപ്പോര്‍ട്ടില്‍ വന്നത്? ആരുടേതാണ് ഈ കുടിലബുദ്ധി?

സ്‌കൂള്‍ അധികൃതരുമായി ബന്ധപ്പെടാതെ എങ്ങനെയാണ് പ്രശ്‌നം പരിഹരിച്ചു എന്ന് പറഞ്ഞു പത്രസമ്മേളനം നടത്താന്‍ ബഹു. എംപി ഹൈബി ഈഡന് കഴിഞ്ഞത്?

വിദ്യാര്‍ത്ഥിനിയുടെ പിതാവുമായി എംപി നടത്തിയ ചര്‍ച്ച തീര്‍ച്ചയായും പ്രശ്‌ന പരിഹാര സാധ്യതകള്‍ തുറന്നിട്ടിട്ടുണ്ട്. പക്ഷേ, സ്‌കൂള്‍ അധികൃതരുമായി വിദ്യാര്‍ത്ഥിനിയുടെ പിതാവിന്റെ തീരുമാനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാതെ, പ്രശ്‌നം പരിഹരിച്ചു എന്ന പ്രഖ്യാപനവുമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരാന്‍ എംപി ക്ക് എങ്ങനെ സാധിക്കും?

കോടതിയുടെ മുമ്പിലുള്ള വിഷയത്തില്‍ ബഹു. മന്ത്രി വി ശിവന്‍കുട്ടിക്ക്, ബഹുമാനപ്പെട്ട കോടതികളുടെ 2018, 2022 വര്‍ഷങ്ങളിലെ സുപ്രധാന വിധികളെ മാനിക്കാതെ എങ്ങനെ സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ഇടാനും, നിലവിലെ കോടതി വിധികള്‍ക്ക് വിരുദ്ധമായി ഉത്തരവ് നല്‍കാനും കഴിയും?

കുഞ്ഞുങ്ങള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കുക, അവരെ മൂല്യബോധമുള്ള പൗരന്മാരായി വളര്‍ത്തികൊണ്ടു വരിക ഇതാണ് വിദ്യാഭ്യാസരംഗത്ത് സജീവമായ ഞങ്ങളുടെ സമര്‍പ്പിതര്‍ ചെയ്തുവരുന്നത്. തട്ടമിട്ടാലും തട്ടമിട്ടില്ലേലും ഞങ്ങള്‍ കുഞ്ഞുങ്ങള്‍ക്ക് അറിവും സ്‌നേഹനിറവും നല്‍കാന്‍ ശ്രമിക്കും. 

പക്ഷേ, ആള്‍ക്കൂട്ടങ്ങളുടെ ആരവം കൊണ്ട് ഭയപ്പെടുത്തിയും മതവ്യത്യാസങ്ങള്‍ വളര്‍ത്തിയും ക്യാമ്പസുകളെ വിഭജിതമാക്കാനുള്ള തല്‍പ്പര കക്ഷികളുടെ ഗൂഢ നീക്കങ്ങളെ ഞങ്ങള്‍ ശക്തമായി പ്രതിരോധിക്കുക തന്നെ ചെയ്യും.

ഇവിടുത്തെ വിഷയം ഹിജാബോ വസ്ത്രധാരണമോ അല്ല, സാമൂഹികഐക്യവും സമത്വവും സാഹോദര്യവുമാണ്. സൗഹൃദത്തിലും തുറവിയിലും ആദരവിലുമുള്ള സമീപനങ്ങളെ ഇല്ലാതാക്കാം എന്നാരും കരുതരുത്. അടിസ്ഥാനപരമായി ഇതരമതങ്ങളോടുള്ള ആദരവിന്റെ സമീപനമാണ് ഞങ്ങളുടേത്. അത് ഭീഷണിപ്പെടുത്തിയും സമ്മര്‍ദ്ദം ചെലുത്തിയും മാറ്റിയെടുക്കാം എന്ന് ആരും കരുതരുത്. നമ്മെ അകറ്റുന്ന വിഭാഗീയതയുടെ മതില്‍ക്കെട്ടുകള്‍ അല്ല, നമ്മെ ഒരുമിപ്പിക്കുന്ന സാഹോദര്യത്തിന്റെ പാലങ്ങളാണ് നാം പണിയേണ്ടത്.

Tags

Share this story

From Around the Web