കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയിലെ തിരുകുടുംബത്തിന്റെ ദര്‍ശന തിരുനാള്‍: മുന്നൊരുക്കം നടത്താന്‍ യോഗം ചേര്‍ന്നു

 
kaduthurthy


കടുത്തുരുത്തി:കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയിലെ തിരുകുടുംബത്തിന്റെ ദര്‍ശന തിരുനാളിനോടുനുബന്ധിച്ചു മുന്നൊരുക്കങ്ങള്‍ നടത്തുന്നതിനെകുറിച്ചു ആലോചിക്കുന്നതിനായി ജനപ്രതിനിധികളുടെയും വിവിധ സര്‍ക്കാര്‍ വകുപ്പ് ഉദ്യോഗസ്ഥരുടെയും പള്ളിയധികൃതരുടെയും യോഗം ചേര്‍ന്നു. മോന്‍സ് ജോസഫ് എംഎല്‍എയാണ് യോഗം വിളിച്ചു ചേര്‍ത്തത്.

 ഫൊറോനാ വികാരി ഫാ.മാത്യു ചന്ദ്രകുന്നേലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം എംഎല്‍എ ഉദ്ഘാടനം ചെയ്തു. തിരുനാള്‍ ദിവസങ്ങളില്‍ വാഹന പാര്‍ക്കിംഗ് നിയന്ത്രണങ്ങളും പോലീസ്, എക്സൈസ് പരിശോധനകളും നടപ്പാക്കും. 


ടൗണിലും പരിസര പ്രദേശങ്ങളിലും ഗതാഗത തിരക്കുണ്ടാകാതിരിക്കാനും പട്രോളിംഗിനും മറ്റു പരിശോധനകള്‍ക്കുമായി കൂടുതല്‍ പോലീസിനെ ഉപയോഗപെടുത്തും. 


ടൗണിലുല്‍പെടെ നോ പാര്‍ക്കിംഗ് ബോര്‍ഡുകള്‍ സ്ഥാപിക്കും. ലഹരി ഉപയോഗം തടയുന്നതിനും ഇത്തരക്കാരെ കണ്ടെത്തുന്നതിനുമായി പോലീസ്, എക്സൈസ് ഡിപ്പാര്‍ട്ടുമെന്‍ുകള്‍ കര്‍ശന പരിശോധനകളും നടത്തും.  


തിരുനാള്‍ദിനങ്ങളില്‍ കടുത്തുരുത്തിയിലും സമീപപ്രദേശങ്ങളിലും വൈദ്യൂതി, ജലവിതരണം എന്നിവ മുടങ്ങരുതെന്ന നിര്‍ദേശവും എംഎല്‍എ ഉദ്യോഗസ്ഥര്‍ക്ക് നല്‍കി.


 പള്ളി റോഡിലുള്‍പെടെ തെളിയാതെ കിടക്കുന്ന വഴി വിളക്കുകള്‍ തിരുനാളിനോടുനുബന്ധിച്ചു തെളിക്കും. 


ഇതിനായി ആവശ്യമായ ക്രമീകരണങ്ങള്‍ നടപ്പാക്കാനും യോഗത്തില്‍ പങ്കെടുത്ത ഉദ്യോഗസ്ഥര്‍ക്ക് മോന്‍സ് ജോസഫ് നിര്‍ദേശം നല്‍കി. 


അടിയന്തിര സാഹചര്യങ്ങളുണ്ടായാല്‍ നേരിടാന്‍ ക്രമീകരണങ്ങള്‍ ഏര്‍പെടുത്താന്‍ ഫയര്‍ഫോഴ്സിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിരുനാളിനോടുനുബന്ധിച്ചു ബ്ലോക്ക് ജംഗ്ഷന്‍ മുതല്‍ ഐറ്റിസി ജംഗ്ഷന്‍ വരെയുള്ള റോഡിന്റെ വശങ്ങളിലെ കാട് വെട്ടി തെളിച്ചതായി യോഗത്തില്‍ പങ്കെടുത്ത പിഡബ്യൂഡി ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

നിര്‍മാണത്തിലിരിക്കുന്നതും ഫണ്ട് ലഭ്യമാക്കിയിട്ടുള്ളതുമായ മറ്റു റോഡുകളുടെ പണികള്‍ അടിയന്തിരമായി പിഡബ്യൂഡിക്ക് എംഎല്‍എ നിര്‍ദേശം നല്‍കി.


 ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ടൗണിലെയും പരിസര പ്രദേശങ്ങളിലെയും കിണറുകള്‍ ഉള്‍പെടെയുള്ള കുടിവെള്ള സ്രോതസ്സുകള്‍ ക്ലോറിനോഷന്‍ നടത്തും. 


കൂടാതെ ശുചിത്വം പാലിക്കുന്നുവനെന്ന് ഉറപ്പാക്കുന്നതിനായി ഹോട്ടലുകളില്‍ ഉള്‍പെടെ പരിശോധനകള്‍ കര്‍ശനമാക്കും. 


വ്യാപാരികളുടെ നേതൃത്വത്തില്‍ ടൗണിലെ അനധികൃത പാര്‍ക്കിംഗ് ഒഴിവാക്കാന്‍ സഹായിക്കും. കൂടാതെ തിരുനാളിനോടുനുബന്ധിച്ചു വ്യാപാര സ്ഥാപനങ്ങള്‍ അലങ്കരിക്കുമെന്നും അറിയിച്ചു. 


താഴത്തുപള്ളി സഹവികാരി ഫാ.ജോണ്‍ നടുത്തടം, ജില്ലാ പഞ്ചായത്തംഗം ആന്‍ മരിയ ജോര്‍ജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വര്‍ഗീസ്, പഞ്ചായത്ത് പ്രസിഡന്റ് റോയി ജോര്‍ജ്, ജനപ്രതിനിധികളായ ധന്യ വേണുഗോപാല്‍, നോബി മുണ്ടയ്ക്കന്‍,   ജിന്‍സി എലിസബത്ത്, പോലീസ്, എക്സൈസ്, ഫയര്‍ഫോഴ്സ്, കെഎസ്ഇബി, പിഡബ്യൂഡി, വാട്ടര്‍ അഥോറിറ്റി, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, കൈക്കാരന്മാരായ ജോസ് ജെയിംസ് നിലപ്പന, ജോര്‍ജ് ജോസഫ് പാട്ടത്തില്‍കുളങ്ങര, സണ്ണി ജോസഫ് ആദപ്പള്ളില്‍, പ്രസുദേന്തി ജോണ്‍ കെ.ആന്റണി കുറിച്ച്യാപറമ്പില്‍, പള്ളികമ്മിറ്റിയംഗങ്ങള്‍, തിരുനാള്‍ കമ്മിറ്റി ഭാരവാഹികള്‍, ഇടവകാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പാര്‍ക്കിംഗിന് നിയന്ത്രണം

പ്രധാന തിരുനാള്‍ ദിവസങ്ങളായ 16, 17, 18,  തീയതികളില്‍ ഏറ്റുമാനൂര്‍-വൈക്കം റോഡില്‍  ബ്ലോക്ക് ജംഗ്ഷന്‍ മുതല്‍ ഐറ്റിഐ കവല വരെയുള്ള ഭാഗങ്ങളില്‍ റോഡിന്റെ വശങ്ങളിലെ വാഹന പാര്‍ക്കിംഗിന് നിരോധനമേര്‍പെടുത്തും. 


തിരുനാളിനോടുനുബന്ധിച്ചുള്ള വാഹന പാര്‍ക്കിംഗിന് പുതിയ പള്ളിക്ക് സമീപം വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. 

ഈ ഭാഗത്തും പഴയപള്ളിയുടെയും വലിയപള്ളിയുടെ പാരീഷ് ഹാളിന് സമീപവും പുതിയ ബൈപാസിന്റെ പ്രവേശനഭാഗത്തുമെല്ലാം വാഹന പാര്‍ക്കിംഗിന് സൗകര്യമൊരുക്കിയിട്ടുണ്ട്. 

പുതിയ പള്ളിയുടെ ചുറ്റുമുള്ള റോഡില്‍ പാര്‍ക്കിംഗ് അനുവദിക്കില്ല.

Tags

Share this story

From Around the Web