സ്പൈസ് ജെറ്റ് ചോര്‍ ഹെ, വിമാനം വൈകിയത് 24 മണിക്കൂര്‍, പ്രതിഷേധവുമായി യാത്രക്കാര്‍,വിവരം നല്‍കാനോ ഭക്ഷണവും താമസസൗകര്യവും ഒരുക്കാനോ തയ്യാറായില്ലെന്നും യാത്രക്കാര്‍

 
spicejet



 
ഡല്‍ഹി: ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്‌പൈസ്‌ജെറ്റ് വിമാനങ്ങള്‍ 24 മണിക്കൂറിലധികം വൈകിയതിനെ തുടര്‍ന്ന് യാത്രക്കാരുടെ പ്രതിഷേധം.

ഡല്‍ഹിയില്‍ നിന്ന് ദുബായിലേക്ക് പോകേണ്ടിയിരുന്ന ടഏ 5111, ടഏ 5105 എന്നീ ഫ്‌ലൈറ്റുകളാണ് സര്‍വീസ് തടസ്സപ്പെട്ട് മണിക്കൂറുകളോളം വൈകിയത്. പ്രകോപിതരായ യാത്രക്കാര്‍ വിമാനത്താവളത്തിനുള്ളില്‍ കുത്തിയിരുന്ന് 'സ്‌പൈസ്‌ജെറ്റ് ചോര്‍ ഹെ', 'സ്‌പൈസ്‌ജെറ്റ് ഹായെ ഹായെ' എന്നീ മുദ്രാവാക്യങ്ങള്‍ വിളിച്ചുയര്‍ത്തി പ്രതിഷേധിച്ചു.


തിങ്കളാഴ്ച രാവിലെ 7:45ന് പുറപ്പെടേണ്ടിയിരുന്ന വിമാനം ചൊവ്വാഴ്ച രാവിലെ 9-ലേക്കാണ് മാറ്റിയത്. പിന്നീട് ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് പുറപ്പെട്ടത്. തിങ്കളാഴ്ച വൈകുന്നേരം 6:45ന് പുറപ്പെടേണ്ടിയിരുന്ന വിമാനം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12:30-ലേക്ക് മാറ്റുകയും, പിന്നീട് ബുധനാഴ്ച പുലര്‍ച്ചെ 1 മണിയിലേക്ക് വീണ്ടും സമയക്രമം മാറ്റുകയും ചെയ്തിട്ടുണ്ട്. ഇതാണ് യാത്രക്കാരെ പ്രകോപിതരാക്കിയത്.


വിമാനം വൈകിയതുമായി ബന്ധപ്പെട്ട് കൃത്യമായ വിവരം നല്‍കാനോ ഭക്ഷണവും താമസസൗകര്യവും ഒരുക്കാനോ സ്പൈസ്ജെറ്റ് ജീവനക്കാര്‍ തയ്യാറായില്ലെന്നും യാത്രക്കാര്‍ ആരോപിച്ചു. മണിക്കൂറുകളോളം സ്‌പൈസ്‌ജെറ്റിന്റെ പ്രതിനിധികളാരും സ്ഥലത്തെത്തിയില്ലെന്നും പരാതിയുണ്ട്. തുടര്‍ന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ജീവനക്കാരാണ് യാത്രക്കാര്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കുകയും വിശ്രമിക്കാനുള്ള സൗകര്യം ഒരുക്കുകയും ചെയ്തത്.


അതേസമയം സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഒരു വിമാനം സര്‍വീസ് നടത്തുന്നതില്‍ നിന്ന് ഒഴിവാക്കേണ്ടി വന്നതാണ് വിമാനങ്ങള്‍ വൈകാന്‍ കാരണമായതെന്ന് സ്‌പൈസ്‌ജെറ്റ് വക്താവ് അറിയിച്ചു. യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ കമ്പനി ഖേദം പ്രകടിപ്പിക്കുകയും ദുരിതത്തിലായ യാത്രക്കാര്‍ക്കായി പകരം വിമാനങ്ങള്‍ ഏര്‍പ്പെടുത്തിവരികയാണെന്നും കമ്പനി വ്യക്തമാക്കി.

Tags

Share this story

From Around the Web