ഏഴ് കുട്ടികളുടെ ജീവന്‍ രക്ഷിക്കുന്നതിനിടയില്‍ സമുദ്രത്തില്‍ മുങ്ങിമരിച്ച സ്പാനിഷ് മിഷണറിയുടെ ജീവത്യാഗം അംഗീകരിച്ച് ലിയോ പാപ്പ

 
Pedro

വത്തിക്കാന്‍ സിറ്റി: ഏഴ് കുട്ടികളുടെ ജീവന്‍ രക്ഷിക്കുന്നതിനിടയില്‍ സമുദ്രത്തില്‍ മുങ്ങിമരിച്ച സ്പാനിഷ് മിഷണറി പെഡ്രോ മാനുവല്‍ സലാഡോ ആല്‍ബയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്നതിനുള്ള ആദ്യപടിയായി വത്തിക്കാന്‍ അദ്ദേഹത്തിന്റെ  ‘ജീവന്റെ സമര്‍പ്പണത്തെ’ (ഒബ്ലേഷിയോ വിറ്റെ)  ഔദ്യോഗികമായി അംഗീകരിച്ചു. വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കായുള്ള ഡിക്കാസ്ട്രി തലവന്‍ കര്‍ദിനാള്‍ മാര്‍സല്ലോ സെമേരാരോയുമായി നടത്തിയ  കൂടിക്കാഴ്ചയില്‍ ലിയോ 14-ാമന്‍ പാപ്പയാണ്  ഇത് സംബന്ധിച്ച ഉത്തരവില്‍ ഒപ്പുവെച്ചത്.

1968-ല്‍ സ്‌പെയിനിലെ കാഡിസില്‍ ജനിച്ച പെഡ്രോ മാനുവല്‍, ‘ഹോം ഓഫ് നസ്രത്ത്’  എന്ന സന്യാസ സമൂഹത്തിലെ അംഗമായിരുന്നു. 

തന്റെ ജീവിതം ദരിദ്രരായ കുട്ടികളുടെ വിദ്യാഭ്യാസത്തിനും ഉന്നമനത്തിനുമായി മാറ്റിവെച്ച അദ്ദേഹം ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ഇക്വഡോറിലായിരുന്നു മിഷണറി പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്.

2012 ഫെബ്രുവരി 5-ന് ഇക്വഡോറിലെ ക്വിനിന്‍ഡെയില്‍ നടത്തിയിരുന്ന സ്‌കൂളിലെ കുട്ടികളുമായി ബീച്ചില്‍ സമയം ചെലവഴിക്കവെയാണ് ആ ദുരന്തം സംഭവിച്ചത്. കടലിലെ ശക്തമായ തിരമാലയിലും അടിയൊഴുക്കിലും പെട്ട് ഏഴ് കുട്ടികള്‍  ഒഴുകിപ്പോയി. ഒട്ടും മടിക്കാതെ വെള്ളത്തിലേക്ക് എടുത്തുചാടിയ പെഡ്രോ കുട്ടികളെ ഒരോരുത്തരെയായി സുരക്ഷിതമായി കരക്കെത്തിച്ചു. ഏഴാമത്തെ കുട്ടിയെയും രക്ഷിച്ചെങ്കിലും, തളര്‍ന്നുപോയ അദ്ദേഹത്തിന് തിരികെ കരയിലേക്ക് എത്താന്‍ സാധിച്ചില്ല. ഏഴ് പിഞ്ചു ജീവനുകള്‍ക്ക് പകരമായി  സ്വന്തം ജീവന്‍ നല്‍കി അദ്ദേഹം ദൈവപിതാവിന്റെ സന്നധിയിലേക്ക് യാത്രയായി. ഇതിനുള്ള ഔദ്യോഗിക അംഗീകാരമാണ് പാപ്പ ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.

മറ്റുള്ളവര്‍ക്കായി ജീവന്‍ സമര്‍പ്പിക്കുന്നവരുടെ (ഒബ്ലേഷിയോ വിറ്റെ)  വിഭാഗത്തിലാവും പെഡ്രോയുടെ നാമകരണനടപടികള്‍ ഇനി പുരോഗമിക്കുന്നത്. വിശ്വാസത്തിന് വേണ്ടി രക്തസാക്ഷിത്വം വരിച്ചവരുടെ ഗണത്തില്‍ ഉള്‍പ്പെടാത്തവരും എന്നാല്‍ മറ്റ് മനുഷ്യരെ രക്ഷിക്കാന്‍ വേണ്ടി സ്വതന്ത്രമനസോടെ ജീവന്‍ സമര്‍പ്പിച്ചവരുമായവരെയാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നത്. 

2017-ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയാണ് വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിലേക്ക് നയിക്കുന്ന ‘ഒബ്ലേഷിയോ വിറ്റെ’ (സ്വതന്ത്രമായ ജീവന്‍റെ സമര്‍പ്പണം) എന്ന ഈ വിഭാഗം നാമകരണനടപടിയുടെ ഭാഗമാക്കിക്കൊണ്ടുള്ള ഡിക്രി പുറപ്പെടുവിച്ചത്.

പെഡ്രോയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്നതിന് ഇനി അദ്ദേഹത്തിന്റെ മാധ്യസ്ഥത്തില്‍ നടക്കുന്ന ഒരു അത്ഭുതം വത്തിക്കാന്‍ ഔദ്യോഗികമായി അംഗീകരിക്കേണ്ടതുണ്ട്.

Tags

Share this story

From Around the Web