വേര്‍പാടില്‍ ദുഃഖിക്കുന്നവരോട് ഐക്യദാര്‍ഢ്യം; പാവറട്ടി തിരുനാള്‍ വെടിക്കെട്ട് ഒഴിവാക്കി
തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പ്രിയപ്പെട്ടവരുടെ വേര്‍പാടില്‍ ദുഃഖിക്കുന്നവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രസിദ്ധമായ പാവറട്ടി വിശുദ്ധ യൗസേപ്പിതാവിന്റെ തീര്‍ത്ഥകേന്ദ്രത്തിലെ തിരുനാള്‍ വെടിക്കെട്ട് വേണ്ടെന്നു വെച്ചു.
മുണ്ടത്തിക്കോട് മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്നുകൊണ്ടാണ് വെടിക്കെട്ട് ഒഴിവാക്കിയത് എന്ന് പള്ളി വികാരി അറിയിച്ചു. സാധാരണയായി മൂന്ന് ദിവസങ്ങളിലായാണ് തിരുന്നാൾ വെടിക്കെട്ട് നടത്താറുള്ളത്.
തിരുനാള്‍ ആഘോഷങ്ങള്‍ ആചാരപരമായി നടക്കും. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാണ് തിരുന്നാള്‍ നടക്കുക. ഇന്ന് വൈകിട്ട് 5.30ന് നവീകരിച്ച പള്ളിയുടെ വെഞ്ചരിപ്പ്, സമൂഹബലി, കൂട് തുറക്കല്‍ എന്നിവ നടക്കും.
തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് മുഖ്യകാര്‍മികനാകും. ഞായര്‍ പുലര്‍ച്ചെ 4.30 മുതല്‍ രാത്രി ഏഴുവരെ തുടര്‍ച്ചയായ പാട്ടുകുര്‍ബാനകള്‍ നടക്കും.
രാവിലെ 10ന് നടക്കുന്ന ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാനയ്ക്ക് സീറോ മലബാര്‍ സഭ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മ്മികനാകും.