ക്ഷീരകർഷകരുടെ ഉറക്കം കെടുത്തി ചർമ്മമുഴ രോഗം: വില്ലനാകുന്നത് ഈച്ചകളും കൊതുകുകളും; പ്രതിസന്ധിയിൽ നിന്ന് കരകയറാൻ വഴിയില്ലാതെ മേഖല
 

 
cow

കോട്ടയം: പ്രതിസന്ധിയിലായ ക്ഷീരമേഖലയെ ചര്‍മമുഴ രോഗം വീണ്ടും പിന്നോട്ടടിക്കുന്നു. രോഗബാധിരാകുന്ന പശുക്കളില്‍ പെട്ടെന്ന് പാലുത്പാദനം കുറയുന്നതോടെ ചെറുകിട കര്‍ഷകരാണ് ഏറെ ബുദ്ധിമുട്ടുന്നത്.

രോഗ ബാധിരാകുന്ന കാലികളുടെ എണ്ണം വര്‍ധിക്കുന്നതും ചികിത്സാഴ ചെലവ് കൂടുന്നതും ക്ഷീരമേഖലയെ മറ്റൊരു പ്രതിസന്ധിയിലേക്കു തള്ളിവിടുകയാണ്. 

കന്നുകാലികളിലും കിടാരികളിലും രോഗമുണ്ടാകാറുണ്ട്. വൈറസ് മൂലമുണ്ടാകുന്ന ചര്‍മ്മമുഴ രോഗം ഈച്ച, കൊതുക്, കൊക്ക് തുടങ്ങിയവ വഴിയാണ് ഒരു മൃഗത്തില്‍ നിന്ന് മറ്റൊന്നിലേക്ക് പകരുന്നത്. രോഗം ബാധിച്ച പശുക്കളുടെ ശരീരത്തില്‍ ആദ്യം ചെറിയ മുഴകള്‍ പ്രത്യക്ഷപ്പെടുകയും പിന്നീട് അവ വലുതായി പൊട്ടി വ്രണങ്ങളാകുകയും ചെയ്യുന്നു. ഇതോടെ കന്നുകാലികള്‍ക്ക് കടുത്ത വേദനയും പനിയും അനുഭവപ്പെടുന്നതിനൊപ്പം തീറ്റയെടുക്കുന്നത് കുറയുകയും പാലുത്പാദനം ഗണ്യമായി താഴുകയും ചെയ്യുന്നു.

 ഗുരുതരമായാല്‍ കന്നുകുട്ടികളില്‍ മരണത്തിനും രോഗം കാരണമാകാം.
കോട്ടയം ഉൾപ്പടെ പലയിടങ്ങളിലും രോഗം പകരുന്നുണ്ട്. അന്യസംസ്ഥാനങ്ങളില്‍ നിന്ന് പശുക്കളെ വാങ്ങുന്നത് വര്‍ധിച്ചതോടെയാണ് രോഗം ഈ മേഖലയിലും വ്യാപകമായതെന്നാണ് കര്‍ഷകരുടെ വിലയിരുത്തല്‍.

 പ്രതിരോധ വാക്‌സിന്‍ കൃത്യസമയത്ത് നല്‍കിയാല്‍ രോഗവ്യാപനം ഒരു പരിധിവരെ തടയാനാകുമെങ്കിലും, ആവശ്യത്തിന് പ്രതിരോധ നടപടികള്‍ മൃഗസംരക്ഷണ വകുപ്പ് സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം കര്‍ഷകര്‍ക്കുണ്ട്. രോഗം ബാധിച്ച പശുക്കളുടെ ചികിത്സയ്ക്ക് ആയിരക്കണക്കിന് രൂപ ചെലവാകുന്നതിനാല്‍  കര്‍ഷകര്‍ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്.


ചര്‍മ്മമുഴ രോഗബാധിതരായ പശുക്കള്‍ക്ക് സൗജന്യ ചികിത്സയും വാക്‌സിനേഷനും ഊര്‍ജിതമാക്കണം. രോഗവ്യാപനം തടയാന്‍ മൃഗാശുപത്രികള്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കണമെന്നുമുള്ള ആവശ്യം ശക്തമാണ്. കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ് പോലെ കൃത്യമായ ഇടവേളകളില്‍ പ്രതിരോധ മരുന്ന് നല്‍കാനുള്ള സംവിധാനം വേണമെന്നും കര്‍ഷകര്‍ പറയുന്നു.

Tags

Share this story

From Around the Web