ഗ്യാസ് ക്ഷാമത്തില്‍ ആശ്വാസമായി ശാന്തിഭവന്‍ ഈറ്റ്സ്. നാലു രൂപക്ക് ഇഡ്ഡിലിയും അഞ്ച് രൂപക്ക് നൂല്‍പുട്ടും

 
SHANTI BHAVAN

തൃശൂര്‍: നാലു രൂപക്ക്  ഇഡ്ഡിലിയും അഞ്ച് രൂപക്ക് നൂല്‍പുട്ടും  ലഭിക്കുമെന്നു പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. അതും എല്‍പിജി സിലിണ്ടര്‍ ലഭിക്കാതെ ഹോട്ടലുകളും ഹോസ്റ്റലുകളും പൂട്ടിത്തുടങ്ങിയ സാഹചര്യത്തില്‍. 

എന്നാല്‍, ഇപ്പോഴത്തെ പ്രതിസന്ധിയെ അതിജീവിക്കാനുള്ള മാര്‍ഗമായിട്ടാണ് ഇതു തുടങ്ങിയിരിക്കുന്നത്. തൃശൂര്‍ അതിരൂപതയുടെ കീഴിലുള്ള ശാന്തിഭവന്‍ പാലിയേറ്റീവ് ആശുപത്രിയുടെ നേതൃത്വത്തിലാണ് ഈ സംരംഭം. 

വ്യക്തികള്‍ക്കു മാത്രമല്ല, ഹോട്ടലുകള്‍ക്കും ഹോസ്റ്റലുകള്‍ക്കും മറ്റു സ്ഥാപനങ്ങള്‍ക്കും ഭക്ഷണം നല്‍കാന്‍ ശാന്തിഭവന്‍ തയാറാണ്. അതും ഇതേ നിരക്കില്‍.

 ശാന്തിഭവന്‍ ഈറ്റ്‌സ് തട്ടുവണ്ടി എന്ന പേരില്‍ സഞ്ചരിക്കുന്ന വാഹനവും റെഡിയായിക്കഴിഞ്ഞു. കൂടുതല്‍ ഭക്ഷണം വേണ്ടവര്‍ മുന്‍കൂട്ടി അറിയിക്കണമെന്നുമാത്രം. തൃശൂര്‍ ജില്ലയില്‍ മാത്രമേ ഭക്ഷണം നല്‍കാന്‍ കഴിയൂ.

എല്ലായിടത്തും എല്‍പിജി സിലിണ്ടര്‍ ക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കുമ്പോള്‍ ഇതെങ്ങനെ സാധ്യമാകുമെന്ന ചോദ്യം സ്വാഭാവികമാണ്. ശാന്തിഭവനില്‍ നേരത്തെ മുതല്‍ ബയോ ഗ്യാസ് ഉപയോഗിച്ചാണ് പാചകം. ഇവിടുത്തെ ആവശ്യം കഴിഞ്ഞാലും ഗ്യാസ് മിച്ചമാണ്. 

ലാഭമൊന്നും വേണ്ട പ്രവര്‍ത്തന ചെലവു കിട്ടിയാല്‍ മതിയെന്നാണ് ശാന്തിഭവന്റെ ഉത്തരവാദിത്വം വഹിക്കുന്ന ഫാ. ജോയി കൂത്തൂറിന്റെ വാക്കുകള്‍. 

ഈ ആശയം കൈമാറ്റം ചെയ്താല്‍ പ്രതിസന്ധിയെ മറികടക്കാന്‍ സാധിക്കുമെന്നാണ് ഫാ. ജോയി പറയുന്നത്. 

പുട്ട് അടക്കമുള്ള ആവിയില്‍ വേവിക്കുന്ന ഭക്ഷണമാണ് തുടക്കത്തില്‍ പാചകം ചെയ്യുന്നത്. കോവിഡിന് സമാനമായ വലിയ പ്രതിസന്ധിയിലേക്ക് നാട് എത്തുമ്പോള്‍ പ്രതിസന്ധിയെ മറികടക്കാന്‍ കഴിയുന്ന വിധത്തില്‍ സഹകരിക്കുക എന്നതാണ് ലക്ഷ്യം.

ശാന്തിഭവന്‍ പാലിയേറ്റീവ് കിടപ്പുരോഗികള്‍ക്കുവേണ്ടിയുള്ള ആശുപത്രിയാണ്. ഭക്ഷണവും താമസവും എല്ലാം പൂര്‍ണമായി സൗജന്യവുമാണ്. 

''ശാന്തിഭവന്‍ പാലിയേറ്റീവ് ഹോസ്പിറ്റലിന് സൗജന്യ ചികിത്സ നല്‍കാന്‍ കഴിയുന്നതിന്റെ പിന്നില്‍  സമൂഹത്തിന്റെ കരുതലും പങ്കുവയ്ക്കലുമാണ്. അപ്പോള്‍ സമൂഹത്തെ കരുതേണ്ടത് ശാന്തിഭവന്റെ ഉത്തരവാദിത്വമാണ്,'' ഫാ. ജോയി പറയുന്നു. 

പ്രതിസന്ധി കഴിഞ്ഞാലും ഇതു മുന്നോട്ടുകൊണ്ടുപോകാനാണ് തീരുമാനം. 50 രൂപക്ക് പുറത്ത് ഷുഗര്‍ ടെസ്റ്റ് നടത്തുമ്പോള്‍ കഴിഞ്ഞ 6 വര്‍ഷമായി ഇവിടെ 4 രൂപക്കാണ് അതു ചെയ്യുന്നത്.  

ഭാവിയില്‍ ബിരിയാണി വരെ കൊടുക്കാനാണ് പ്ലാന്‍ ഇട്ടിരിക്കുന്നത്. വേണ്ടിവന്നാല്‍ 24 മണിക്കൂറും തുറന്നു പ്രവര്‍ത്തിക്കാനാണ് തീരുമാനം. 

 വിശക്കുന്നവര്‍ ചുറ്റുപാടുകളില്‍ ഉണ്ടാവരുതെന്ന വലിയ ലക്ഷ്യം മാത്രമാണ് ഇതിന്റെ പിന്നില്‍.

Tags

Share this story

From Around the Web