ബ്ലേഡ് മാർച്ച് വിവാദം, എസ്എഫ്ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റിൽ, 100 പേർക്കെതിരെ കേസ്
തിരുവനന്തപുരം: എസ്എഫ്ഐയുടെ സെക്രട്ടറിയേറ്റ് മാർച്ചിൽ ബ്ലേഡ് ഉപയോഗിച്ചതിൽ ജില്ല പ്രസിഡന്റ് അറസ്റ്റിൽ. തിരുവനന്തപുരം ജില്ല പ്രസിഡന്റ് നന്ദൻ അറസ്റ്റിൽ. എസ്എഫ്ഐ സംസ്ഥാന നേതാക്കൾ അടക്കം കണ്ടാലറിയാവുന്ന 100 പേർക്കെതിരെയായിരുന്നു കേസ്. നേരത്തെ സംസ്ഥാന ഭാരവാഹികൾ അടക്കം 10 പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ബ്ലേഡ് കൊണ്ട് ബാരിക്കേഡ് കെട്ടിയ കയർ അറുത്തുവെന്നുമാണ് എഫ്ഐആർ. ഇത് വഴി പതിനായിരം രൂപയുടെ നഷ്ടമുണ്ടായെന്നും പൊലീസ് പറയുന്നു.
സഹകരണമേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഫീസ് വർദ്ധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ സെക്രട്ടറിയേററിലേക്ക് നടത്തിയ മാർച്ചിലായിരുന്നു സംഘർഷം. യൂണിവേഴ്സിറ്റി കോളജിൽ നിന്നും സമരം തുടങ്ങിയപ്പോള്‍ സമരക്കാർ മുഖ്യമന്ത്രിയുടെ ഫ്ലക്സ് ബോർഡും കൊടികളും നശിപ്പിച്ചു. ബാരിക്കേറ്റ് തള്ളിമാറ്റി ചാടിക്കേറാൻ ശ്രമിച്ചപ്പോള്‍ പൊലിസ് ജലപീരങ്കി പ്രയോഗിച്ചു.
നാലു പ്രാവശ്യം പ്രവർത്തകരെ പിരിച്ചുവിടാൻ ലാത്തിവീശി. നിലത്തു വീണവരെയും പൊലിസ് മർദ്ദിച്ചു. മുഹമ്മദ് റിയാസും സിപിഐഎം ജില്ലാ സെക്രട്ടറി വി.ജോയുമെത്തി പൊലിസിനോടും പ്രവർത്തകരോടും സംസാരിച്ചതോടെ സംഘർഷം അയഞ്ഞു. ഇതിനിടെ നിലത്ത് വീണ നാലു ബ്ലയ്ഡുകളെ ചൊല്ലിയായി തർക്കം. കള്ളക്കേസെടുക്കാൻ പൊലിസ് കൊണ്ടിട്ടതാണ് ബ്ലെയ്ഡുകളെന്നും എസ്എഫ്ഐ ആരോപിച്ചു. എന്നാൽ ബാരിക്കേഡ് കെട്ടിയ കയർ മുറിക്കാനായി എഫ്ഐക്കാർ കൊണ്ടുവന്നതാണെന്ന് പൊലിസും ആരോപിച്ചു.