ബോർഡിൽ എഴുതിയത് പകർത്തിയെഴുതാൻ വൈകിയതിന് രണ്ടാം ക്ലാസുകാരന് ക്രൂരമർദനം; അധ്യാപകനെതിരെ കേസ്. കുട്ടിയുടെ മാതാവിന്‍റെ പരാതിയിൽ കേസെടുത്ത്  പൊലീസ്

 
Police

കണ്ണൂർ: കണ്ണൂർ പട്ടാനൂരിൽ രണ്ടാം ക്ലാസ് വിദ്യാർഥിയായ ഏഴ് വയസുകാരന് അധ്യാപകന്‍റെ ക്രൂരമർദനം. ക്ലാസ് മുറിയിലെ ബോർഡിൽ എഴുതിയിരുന്ന കാര്യങ്ങൾ വേഗത്തിൽ പകർത്തിയെഴുതിയില്ലെന്ന കാരണത്താലാണ് അധ്യാപകൻ കുട്ടിയെ മർദിച്ചത്. സംഭവത്തിൽ പട്ടാനൂർ യുപി സ്കൂളിലെ അധ്യാപകൻ വിപിനെതിരെ പൊലീസ് കേസെടുത്തു. 

അധ്യാപകൻ കൈകൊണ്ട് കുട്ടിയുടെ തോളിൽ നാല് തവണ അടിക്കുകയാണുണ്ടായതെന്ന് എഫ്ഐആറിൽ പറയുന്നു.

മർദനമേറ്റതിനെ തുടർന്ന് കുട്ടിയുടെ ശരീരത്തിൽ നീർക്കെട്ടും ചതവും കണ്ടെത്തി. ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് രക്ഷിതാക്കൾ സംഭവമറിയുന്നത്.

കുട്ടിയുടെ മാതാവ് നൽകിയ പരാതിയിലാണ് അധ്യാപകനെതിരെ മട്ടന്നൂർ പൊലീസ് കേസെടുത്തത്. കുട്ടിക്ക് നേരെ കരുതിക്കൂട്ടി ആക്രമണം നടത്തിയെന്നാണ് എഫ്ഐആറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 

സംഭവത്തിന് പിന്നാലെ സ്കൂൾ അധികൃതർ കുട്ടിയെ മറ്റൊരു ഡിവിഷനിലേക്ക് മാറ്റി. വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു. 

Tags

Share this story

From Around the Web