സൗദി എയര്‍ലൈന്‍സ് വീണ്ടും കരിപ്പൂരിലേക്ക്; ഫെബ്രുവരി ഒന്നു മുതല്‍ സര്‍വീസ് പുനരാരംഭിക്കും

 
SAUDI AIRLINES



കരിപ്പൂര്‍: നീണ്ട അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സൗദി എയര്‍ലൈന്‍സ് വീണ്ടും കരിപ്പൂരിലേക്ക്. 2020-ലെ വിമാനാപകടത്തെത്തുടര്‍ന്ന് നിര്‍ത്തിവെച്ച സര്‍വീസുകള്‍ അടുത്ത മാസം ഒന്നാം തീയതി മുതല്‍ പുനരാരംഭിക്കും. റിയാദ്  കോഴിക്കോട് സെക്ടറിലേക്കുള്ള ടിക്കറ്റ് ബുക്കിംഗ് ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.

മലബാറിലെ പ്രവാസികളുടെയും ഹജ്ജ്-ഉംറ തീര്‍ത്ഥാടകരുടെയും നീണ്ട കാത്തിരിപ്പിന് വിരാമമാകുന്നു. 2020 ഓഗസ്റ്റിലുണ്ടായ വിമാനാപകടത്തെത്തുടര്‍ന്ന് കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെയാണ് സൗദി എയര്‍ലൈന്‍സ് സര്‍വീസ് നിര്‍ത്തിവെച്ചത്. 
അഞ്ച് വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം സൌദി എയര്‍ലൈന്‍സ് കരിപ്പൂരിലേക്ക് തിരിച്ചെത്തുകയാണ്. റണ്‍വേ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ വലിയ വിമാനങ്ങള്‍ക്ക് പകരം ഇടത്തരം വിമാനമായ എയര്‍ബസ് എ321നിയോ സീരീസിലുള്ള വിമാനങ്ങളാണ് സൗദി എയര്‍ലൈന്‍സ് സര്‍വീസിനായി ഉപയോഗിക്കുന്നത്. 

ഫെബ്രുവരി ഒന്നിന് സര്‍വീസ് ആരംഭിക്കും. സൗദി എയര്‍ലൈന്‍സിന്റെ വെബ്സൈറ്റിലും സിസ്റ്റത്തിലും ബുക്കിംഗ് ലഭ്യമായിത്തുടങ്ങി. ആദ്യ ഘട്ടത്തില്‍ റിയാദ്  കോഴിക്കോട് സെക്ടറിലാണ് സര്‍വീസ്.

ആഴ്ചയില്‍ നാല് സര്‍വീസുകള്‍ വീതമാകും തുടക്കത്തിലുണ്ടാവുക. പിന്നീട് ഇത് ആഴ്ചയില്‍ ആറ് സര്‍വീസുകളായി വര്‍ദ്ധിപ്പിക്കും. പുലര്‍ച്ചെ 1:20-ന് റിയാദില്‍ നിന്ന് പുറപ്പെടുന്ന വിമാനം രാവിലെ 8:35-ന് കരിപ്പൂരിലെത്തും.


 തിരികെ രാവിലെ 9:45-ന് കരിപ്പൂരില്‍ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12:50-ന് റിയാദിലെത്തുന്ന രീതിയിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. റിയാദ് സര്‍വീസിന് പിന്നാലെ മാര്‍ച്ച് മാസത്തോടെ ജിദ്ദയില്‍ നിന്നുള്ള സര്‍വീസുകളും ആരംഭിക്കുമെന്നാണ് സൂചന.

 പ്രവാസി സംഘടനകളുടെയും യാത്രക്കാരുടെയും നിരന്തരമായ ആവശ്യങ്ങള്‍ക്കൊടുവിലാണ് സൗദി എയര്‍ലൈന്‍സിന്റെ ഈ മടങ്ങിവരവ്. ടിക്കറ്റ് നിരക്ക് കുറയാനും മലബാറിലെ യാത്രാക്ലേശത്തിന് വലിയ പരിഹാരമാകാനും ഇത് സഹായിക്കുമെന്നാണ് പ്രതീക്ഷ.

Tags

Share this story

From Around the Web