തിരുപ്പിറവി ദിനത്തില്‍ രണ്ടര ലക്ഷം പേര്‍ക്ക് ഭക്ഷണം വിളമ്പി സാന്ത് എജീദിയോ സംഘടന

 
SANTA



വത്തിക്കാന്‍സിറ്റി: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍, സന്നദ്ധപ്രവര്‍ത്തകരും, ഭവനരഹിതരും, ഒറ്റയ്ക്ക് ജീവിക്കുന്ന വയോധികരും, മാനവിക ഇടനാഴികള്‍ വഴി എത്തിയ അഭയാര്‍ത്ഥികളും ഉള്‍പ്പെടുന്ന രണ്ടര ലക്ഷത്തോളം ആളുകള്‍ക്ക് ക്രിസ്തുമസ് ദിനത്തില്‍ ഭക്ഷണമേകി സാന്ത് എജീദിയോ സംഘടന.


 ക്രിസ്തുമസ് ദിനത്തിലെ 'ആരും മറക്കാത്ത' ഈ ഉച്ചഭക്ഷണവിതരണത്തിന്റെ ഭാഗമായി ഇറ്റലിയില്‍  റോമിലെ ത്രസ്‌തേ വരെയില്‍ പരിശുദ്ധ അമ്മയുടെ നാമധേയത്തിലുള്ള ഒരു ദേവാലയത്തിലുള്‍പ്പെടെ എണ്‍പതിനായിരം ആളുകള്‍ക്കാണ് സംഘടന അന്നം വിളമ്പിയത്.

ഭവനരഹിതരും, ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകുന്ന കുടുംബങ്ങളും മാനവിക ഇടനാഴികള്‍ വഴിയെത്തിയ അഭയാര്‍ത്ഥികളും ഗാസായില്‍നിന്ന് രക്ഷിക്കപ്പെട്ടെത്തിയ ആളുകളും ഒറ്റയ്ക്കല്ലെന്നും എല്ലാവരും ഒരു കുടുംബത്തിന്റെ ഭാഗമാണെന്നും ഓര്‍മ്മിപ്പിക്കുന്നതായിരുന്നു, ക്രിസ്തുമസ് ദിനത്തിലെ ഈ ഭക്ഷണവിതരണമെന്ന്  ഇതുസംബന്ധിച്ച് പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെ സംഘടന പ്രസ്താവിച്ചു.

ശബ്ദമില്ലാത്തവരും സ്വന്തമായി കിടപ്പിടമില്ലാത്തവരുമായ മനുഷ്യര്‍ ഒന്നിച്ച് വന്നത്, ഏവരുടെയും പ്രത്യാശയെ ശക്തിപ്പെടുത്തുന്നതാണെന്നും, ഇന്നത്തെ ലോകത്തിന് ആവശ്യമുള്ള സമാധാനത്തിന്റെ സന്ദേശം കൂടിയാണ് ഇതെന്നും, സാന്ത് എജീദിയോ സംഘടനയുടെ സ്ഥാപകനായ അന്ദ്രെയാ റിക്കാര്‍ദി അഭിപ്രായപ്പെട്ടു.

വര്‍ഷത്തിന്റെ എല്ലാ ദിവസങ്ങളിലും സംഘടന, ബുദ്ധിമുട്ടനുഭവിക്കുന്നവരും, വഴിയോരങ്ങളില്‍ ഉറങ്ങുന്നവരും, മറ്റു ദേശങ്ങളില്‍നിന്ന് അഭയം തേടി എത്തിയവരുമായ മനുഷ്യര്‍ക്കായി ചെയ്യുന്ന സേവനങ്ങളുടെ തുടര്‍ച്ചയാണ് ക്രിസ്തുമസ് ദിനത്തിലും നടന്നതെന്ന്, സംഘടനാ പ്രസിഡന്റ് മാര്‍ക്കോ ഇമ്പല്യാസ്സോ പ്രസ്താവിച്ചു.

ക്രിസ്തുമസ് ദിനത്തിലും വര്‍ഷം മുഴുവനും നഗരത്തില്‍ ആരും ഒറ്റയ്ക്ക് ഉപേക്ഷിക്കപ്പെടുന്നില്ലെന്നും അവഗണിക്കപ്പെടുന്നില്ലെന്നും ഉറപ്പാക്കുന്നതിനായി സംഘടന ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് റോം നഗരത്തിന്റെ മേയര്‍ റൊബെര്‍ത്തോ ഗ്വല്‍ത്തിയേരി നന്ദി പറഞ്ഞു.
 

Tags

Share this story

From Around the Web