ജീവിച്ചിരിക്കെ തന്നെ വിശുദ്ധനെന്ന് അറിയപ്പെട്ട വിശുദ്ധ ഫ്രാന്‍സിസ് അസീസ്സി

 
francis

അസ്സീസിയിലെ ഉംബ്രിയാ എന്ന സ്ഥലത്ത് ബെര്‍ണാര്‍ഡോണ്‍ എന്ന ധനികനായ വസ്ത്ര വ്യാപാരിയുടെ മകനായിട്ട് 1181-ലാണ് വിശുദ്ധ ഫ്രാന്‍സിസിന്റെ ജനനം. ഒരു ധനികന്റെ മകനായതിനാല്‍ നല്ല രീതിയില്‍ വിദ്യാഭ്യാസം ലഭിച്ചിരുന്ന ഫ്രാന്‍സിസ് തന്റെ ആദ്യകാലങ്ങളില്‍ ലോകത്തിന്റെ ഭൗതീകതയില്‍ മുഴുകി വളരെ സുഖലോലുപമായ ജീവിതമാണ് നയിച്ചിരുന്നത്. 

തന്റെ 20-മത്തെ വയസ്സില്‍ അസ്സീസിയന്‍സും പെറൂജിയന്‍സും തമ്മിലുണ്ടായ യുദ്ധത്തില്‍ ഇദ്ദേഹം പെറൂജിയന്‍സിനെതിരെ പോരാടുകയും തടവുകാരനായി പിടിക്കപ്പെടുകയും ചെയ്തു.

തടവില്‍ കഴിയുമ്പോള്‍ യേശുവിന്റെ ഒരു ദര്‍ശനം ഉണ്ടാവുകയും ഇത് ഫ്രാന്‍സിസിന്റെ ജീവിതത്തെ മാറ്റിമറിക്കുകയും ചെയ്തു. 

തടവില്‍ നിന്നും മോചനം ലഭിച്ചതിനു ശേഷം തന്റെ ഇതുവരെയുള്ള ജീവിത ശൈലി ഉപേക്ഷിക്കുവാനും യേശുക്രിസ്തുവിന്റെ പാത പിന്തുടരുവാനുമുള്ള ഉറച്ച തീരുമാനം അദ്ദേഹം എടുത്തു. 

തന്റെ സമ്പാദ്യം മുഴുവനും ഉപേക്ഷിച്ച് ദാരിദ്ര്യം നിറഞ്ഞ ജീവിതം സ്വീകരിച്ച ഫ്രാന്‍സിസ് സുവിശേഷം തന്റെ ജീവിത നിയമമായി തിരഞ്ഞെടുത്തു. 

അദ്ദേഹത്തിന്റെ ഈ തീരുമാനത്തോട് പിതാവിന് കഠിനമായ എതിര്‍പ്പുണ്ടായത് മൂലം അദ്ദേഹത്തെ കയ്യൊഴിയുകയും പിന്തുടര്‍ച്ചാവകാശത്തില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കുകയും ചെയ്തു.

തന്നെ തന്നെ താഴ്ത്തി കൊണ്ട് അദ്ദേഹം പഴകിയ പരുക്കന്‍ വസ്ത്രങ്ങള്‍ ധരിച്ചു. ഭക്ഷണത്തിനായി തെരുവില്‍ യാചിച്ചു. 

ഫ്രാന്‍സിസിന്റെ ജീവിതവും വാക്കുകളും ധാരാളം പേരില്‍ സ്വാധീനിച്ചിരിന്നു.

 1209-ല്‍ പാപ്പായുടെ അനുഗ്രഹത്തോടെ 'ഫ്രിയാര്‍സ് മൈനര്‍' (ഫ്രാന്‍സിസ്‌കന്‍സ്) എന്ന സന്യാസ സഭ അദ്ദേഹം സ്ഥാപിച്ചു. പത്ത് വര്‍ഷത്തിനുള്ളില്‍ ഏതാണ്ട് അയ്യായിരത്തോളം പേര്‍ ഈ സഭയില്‍ അംഗങ്ങളായി.

വിശ്വാസികള്‍ക്കിടയില്‍ ഏറ്റവും എളിമയുള്ളവരായിട്ടായിരുന്നു ഇവരുടെ ജീവിതം. പിന്നീട് 1212-ല്‍ അസ്സീസിയിലെ വിശുദ്ധ ക്ലാരയുമായി ചേര്‍ന്ന് 'Poor Clares' എന്ന് ഇന്നറിയപ്പെടുന്ന 'പാവപ്പെട്ട മഹതികള്‍' എന്ന സന്യാസിനീ സഭക്കടിസ്ഥാനമിട്ടു. 

കൂടാതെ അല്മായരേയും ഉള്‍പ്പെടുത്തികൊണ്ട് 'അനുതാപത്തിന്റെ മൂന്നാം സഭ'ക്കും അദ്ദേഹം രൂപം നല്‍കി. ഇദ്ദേഹത്തിനാണ് യേശുവിന്റെ അഞ്ച് തിരുമുറിവുകളും ആദ്യമായി ലഭിച്ചത് (പഞ്ചക്ഷതം). 224-ല്‍ ആയിരുന്നു ഇത്.

ഏറ്റവും എളിമയുള്ള ജീവിതം നയിച്ചിരുന്നതിനാല്‍ ഫ്രാന്‍സിസ് വൈദിക പട്ടം പോലും സ്വീകരിക്കാതെ ഒരു 'ഡീക്കന്‍' ആയിട്ടാണ് ജീവിതകാലം മുഴുവന്‍ കഴിഞ്ഞത്. 

ദൈവത്തിന്റെ സൃഷ്ടികളായ സഹജീവികളോട് 'സഹോദരാ', 'സഹോദരീ' എന്നിങ്ങനെയായിരുന്നു അദ്ദേഹം അഭിസംബോധന ചെയ്തിരുന്നത്. അദ്ദേഹത്തിന്റെ തീക്ഷണമായ ദൈവസ്‌നേഹം 'സെറാഫിക്' എന്ന പേര്‍ ഫ്രാന്‍സിസിന് നേടികൊടുത്തു.

കഠിനാദ്ധ്വാനവും തപസ്ചര്യകളും കൊണ്ട് ദുര്‍ബലമായിരുന്ന ഫ്രാന്‍സിസിന്റെ ശരീരത്തെ, പഞ്ചക്ഷതങ്ങള്‍ പിന്നെയും തളര്‍ത്തി. 1226 ഒക്ടോബര്‍ 4ന് ഇറ്റലിയിലെ പോര്‍ച്യുങ്കുള എന്ന സ്ഥലത്ത് വെച്ചാണ് വിശുദ്ധന്‍ മരണപ്പെടുന്നത്. 

ജീവിച്ചിരിക്കെ തന്നെ വിശുദ്ധനെന്നു പരക്കെ ഘോഷിക്കപ്പെട്ട ഫ്രാന്‍സിസ് വിശുദ്ധ പദവിയിലേക്കുയര്‍ത്തപ്പെടുന്നതിനു അധികം താമസമുണ്ടായില്ല. രണ്ട് വര്‍ഷത്തിനകം ഗ്രിഗറി ഒമ്പതാമന്‍ മാര്‍പാപ്പ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു.

Tags

Share this story

From Around the Web