റഷ്യൻ യാത്രാ വിമാനം തകർന്നുവീണു; ഉള്ളിൽ 50 പേർ, അവശിഷ്ടങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ട്

റഷ്യൻ വിമാനം തകർന്നുവീണതായി വിവരം.. സൈബീരിയന്‍ കമ്പനിയായ അന്‍ഗാര എയര്‍ലൈന്‍സിന്‍റെ An-24 എന്ന യാത്രാവിമാനമാണ് റഡാറിൽ നിന്ന് അപ്രത്യക്ഷമായത്. ഇത് തകർന്നുവീണുവെന്നാണ് പ്രാഥമിക വിവരം. വിമാനാവശിഷ്ടങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ട്. റഷ്യയിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം അമുറിന്റെ വിദൂര കിഴക്കൻ മേഖലയിൽ വച്ചാണ് വിമാനം കാണാതായത്.
അഞ്ച് കുട്ടികളും ആറ് ജീവനക്കാരും ഉൾപ്പെടെ 43 യാത്രക്കാർ വിമാനത്തിൽ യാത്ര ചെയ്തിരുന്നതായി റീജിയണൽ ഗവർണർ വാസിലി ഓർലോവ് പറഞ്ഞു.
ലക്ഷ്യസ്ഥാനത്തെത്താന്‍ കിലോമീറ്ററുകള്‍ ശേഷിക്കെയാണ് ദുരൂഹമായ അപ്രത്യക്ഷമാകല്‍. “വിമാനം കണ്ടെത്തുന്നതിനായി ആവശ്യമായ എല്ലാ സേനകളെയും വിന്യസിച്ചിട്ടുണ്ടെന്ന്” റീജിയണൽ ഗവർണർ വാസിലി ഓർലോവ് പറഞ്ഞു.
മോസ്കോയിൽ നിന്ന് ഏകദേശം 6,600 കിലോമീറ്റർ കിഴക്കായിട്ടാണ് ടിൻഡ സ്ഥിതി ചെയ്യുന്നത്. 1960 മുതൽ പറക്കുന്ന സോവിയറ്റ് കാലഘട്ടത്തിലെ ഉക്രേനിയൻ/റഷ്യൻ നിർമ്മിത ചെറിയ ടർബോ-പ്രോപ്പ് വിമാനമാണ് An-24.