പേപ്പര്‍ ഒന്നിന് 4000 രൂപ, ജൂണ്‍ 21 ന് നടക്കാനിരിക്കുന്ന നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പര്‍ ടെല​ഗ്രാം വഴി വില്‍പ്പന; 19 കാരന്‍ അറസ്റ്റില്‍

 
JAIPOOR

ജയ്പൂര്‍: ജൂണ്‍ 21 ന് നടക്കാനിരിക്കുന്ന നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പറുകള്‍ പ്രചരിപ്പിക്കുകയും വില്‍പ്പന നടത്തുകയും ചെയ്തതിന് 19 കാരന്‍ അറസ്റ്റില്‍.

രാജസ്ഥാനിലെ ഭില്‍വാര ജില്ലക്കാരനായ ആകാശ് ചൗധരി എന്ന യുവാവാണ് പിടിയിലായത്. നീറ്റ് പുനഃപരീക്ഷയ്ക്ക് ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിക്കെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ വഴി വ്യാജ നീറ്റ് പുനഃപരീക്ഷയുടെ ചോദ്യപേപ്പറുകള്‍ ഇയാള്‍ പ്രചരിപ്പിക്കുകയായിരുന്നു.

യുഎസ് ആസ്ഥാനമായുള്ള വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്വര്‍ക്ക് (വിപിഎന്‍) ഉപയോഗിച്ച് ആക്സസ് ചെയ്ത ടെലിഗ്രാം വഴിയാണ് ആകാശ് ചൗധരി വ്യാജ ചോദ്യപേപ്പറുകള്‍ പ്രചരിപ്പിച്ചത്. വ്യാജ പേപ്പറുകള്‍ വില്‍ക്കുന്നതിനായി 'പേപ്പര്‍ മാഫിയ' എന്ന പേരില്‍ ഒരു ടെലിഗ്രാം ചാനല്‍ സൃഷ്ടിച്ചിരുന്നുവെന്നും പ്രതാപ്നഗര്‍ പൊലീസ് വ്യക്തമാക്കി.

ഇയാളുടെ പക്കല്‍ നിന്ന് മൊബൈല്‍ ഫോണും ഒരു നീറ്റ് പഠന പുസ്തകവും മറ്റ് രേഖകളും പൊലീസ് പിടിച്ചെടുത്തു. ഇയാളുടെ നെറ്റ്വര്‍ക്ക്, ബാങ്ക് ഇടപാടുകള്‍, വഞ്ചിക്കപ്പെട്ടിരിക്കാന്‍ സാധ്യതയുള്ള വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവയെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.

വ്യാജ നീറ്റ് പുനഃപരീക്ഷാ ചോദ്യപേപ്പറുകള്‍ ഓരോന്നും 4,000 രൂപയ്ക്കാണ് ആകാശ് വില്‍പ്പന നടത്തിയിരുന്നത്. പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട സംശയാസ്പദമായ സോഷ്യല്‍ മീഡിയ പ്രവര്‍ത്തനത്തെക്കുറിച്ച് ഇന്ത്യാ ഗവണ്‍മെന്റിന്റെ എസ്-മെക് പോര്‍ട്ടല്‍ വഴി പൊലീസ് സൂപ്രണ്ടിന്റെ ചുമതലയിലുള്ള സ്‌പെഷ്യല്‍ ബ്രാഞ്ചിന് വിവരം ലഭിക്കുകയായിരുന്നു.

ചുരു ജില്ലയില്‍ നിന്നുള്ള സയന്‍സ് വിദ്യാര്‍ത്ഥിയായ ആകാശ് 12-ാം ക്ലാസ് പഠനം പൂര്‍ത്തിയാക്കി മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുകയായിരുന്നു.

52 പേര്‍ ഇയാളുടെ ടെലിഗ്രാം ചാനലുമായി ബന്ധപ്പെട്ടിരുന്നതായി പൊലീസ് പറഞ്ഞു. പണം സ്വീകരിക്കുന്നതിനായി പ്രതി തന്റെ സ്വകാര്യ ബാങ്ക് അക്കൗണ്ട് ക്യുആര്‍ കോഡ് ചാനലുമായി ബന്ധിപ്പിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഇടപാടുകള്‍ കണ്ടെത്താന്‍ ബാങ്ക് രേഖകള്‍ പരിശോധിക്കും.

Tags

Share this story

From Around the Web